പുരാതന ഗ്രാമഫോണും ടെലസ്‌കോപ്പും മുതല്‍ സപ്രമഞ്ചക്കട്ടില്‍ വരെ

tcr-olditemതൃശൂര്‍: തലമുറകളുടെ പഴക്കമുള്ള ക്ലോക്ക്, ഗ്രാമഫോണ്‍, പുരാതന ഫോണ്‍, ബ്രിട്ടനിലെ ടെലസ്‌കോപ് എന്നിവ മുതല്‍ പഴശിരാജാവിന്റെ കുടുംബത്തിലെ കൊത്തുപണികളോടെയുള്ള കരിവീട്ടി കട്ടിലുകള്‍ വരെ. വീട്ടിത്തടിയില്‍ പിച്ചള അലുക്കുകളോടെയുള്ള മെയ്യാഭരണപ്പെട്ടികള്‍ മുതല്‍ ആട്ടുകസേരയും ആട്ടുകട്ടിലും വരെ.

പൗരാണികതയുടെ മനോഹാരിതയും കൗതുകവും തുളുമ്പുന്ന വൈവിധ്യമേറിയ അനേകം ഇനങ്ങളുടെ പ്രദര്‍ശനം തൃശൂരില്‍ ആരംഭിച്ചു. തൃശൂര്‍ ഷൊര്‍ണൂര്‍ റോഡിലെ വെള്ളാട്ട് ലെയിനിലുള്ള കൃഷ്ണ ഗാര്‍ഡന്‍സിലെ “വേദിക് ഡിസൈന്‍സ്’ എന്ന പ്രദര്‍ശനശാലയിലാണു പുതുതലമുറയിലുള്ളവര്‍ കണികണ്ടില്ലാത്ത അപൂര്‍വ ഇനങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്.

പുരാതന കരകൗശല വസ്തുക്കള്‍ ശേഖരിക്കുന്ന വിജയന്‍ പുഴങ്കരയും ഉണ്ണികൃഷ്ണന്‍ എന്ന അജുവും ചേര്‍ന്നാണ് വേദിക് ഡിസൈനില്‍ (9961817533) ഇത്തരം ഇനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഓരോ ഉപകരണത്തിന്റേയും പൗരാണികതയും സാംസ്കാരിക പ്രധാന്യവുമെല്ലാം സന്ദര്‍ശകര്‍ക്കു വിശദീകരിച്ചു നല്‍കുമെന്നു മാത്രമല്ല, ആവശ്യക്കാര്‍ക്കു വില്‍ക്കുകയും ചെയ്യും.

പൗരാണികതയുടെ പ്രൗഢി നിറഞ്ഞ, സീമെന്‍സ് കമ്പനിയുടേതടക്കമുള്ള പലതരം ഫോണുകളുണ്ട്. എല്ലാം പ്രവര്‍ത്തിക്കുന്നവ. എയര്‍ വോയ്‌സിന്റെ പുരാതന റേഡിയോയില്‍ എഫ്എം സ്റ്റേഷനുകള്‍പോലും ലഭ്യമാണ്. റേഡിയോയില്‍നിന്നു മാത്രമല്ല, കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന പഴയ ഗ്രാമഫോണുകളില്‍നിന്നും ശബ്ദപതര്‍ച്ചയില്ലാതെ പാട്ടുകള്‍ ഒഴുകുന്നു.

ബ്രിട്ടനിലെ ബോഷെ ആന്‍ഡ് ലോറന്‍സ് കമ്പനിയുടെ പിച്ചളയില്‍ നിര്‍മിച്ച അഡ്ജസ്റ്റബിള്‍ ലെന്‍സുകള്‍ ഘടിപ്പിച്ചിരിക്കുന്ന ടെലസ്‌കോപ്പിലൂടെ നോക്കിയാല്‍ കണ്ണെത്താദൂരത്തെ കാഴ്ചകള്‍ കാണാം.ചാരുകസേര, ടീപ്പോയ്, ചെസ്‌ബോര്‍ഡ് മേശ, മണിയറ ഡ്രസിംഗ് ടേബിള്‍, കോര്‍ണര്‍ സ്റ്റാന്‍ഡ്, രഹസ്യ അറകളുള്ള മേശകളും അലമാരകളും മറ്റുമെല്ലാം മനോഹര ഇനങ്ങളാണ്. പുരാതനകാലങ്ങളില്‍ അപ്പോത്തിക്കിരിമാര്‍ ഉപയോഗിക്കുന്ന ഔഷധക്കൂട്ടുകള്‍ ഒരുക്കുന്ന മേശ കൗതുകക്കാഴ്ചയാണ്.

ഈയടുത്ത കാലത്തായി പുത്തന്‍ വീടുകളിലെ സ്വീകരണ മുറികളില്‍ പൗരാണിക ഇനങ്ങള്‍ക്കു പ്രിയമേറി വരികയാണ്. പുതുതായി പണിയുന്ന സ്വന്തം വീട്ടിലേക്ക് ആവശ്യമായ പൗരാണിക ഇനങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയതോടെയാണ് ഇത്തരം ഇനങ്ങളുടെ പ്രദര്‍ശനശാല സജ്ജമാക്കാന്‍ പ്രചോദനമായതെന്നു വിജയന്‍ പുഴങ്കര പറയുന്നു. തൃശൂരില്‍ ആദ്യമായാണ് പൗരാണിക ഉപകരണങ്ങളുടെ സ്ഥിരം പ്രദര്‍ശനവേദി ജനങ്ങള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കുന്നത്.

Related posts