കാമുകിയോട് മാപ്പുപറയാന്‍ യുവാവിന് ചെലവായത് 72,000 രൂപ! ഒപ്പം പോലീസ് കേസും, നാട്ടുകാരും പോലീസും ഇടപ്പെട്ടതോടെ ഒരു പ്രണയത്തിന് നല്‌കേണ്ടി വന്നത് വലിയ വില

പ്രണയത്തിനിടെ പിണക്കം സ്വഭാവികമാണ്. എന്നാല്‍, പിണക്കം മാറ്റാന്‍ ശ്രമിച്ച കാമുകന്‍ കേസും കോടതിയുമായി വെട്ടിലായ സംഭവം അടുത്തിടെയുണ്ടായി. പൂനെയിലാണ് സംഭവം. എംബിഎ വിദ്യാര്‍ത്ഥിയായ ഖേദേക്കര്‍ എന്ന യുവാവാണ് തന്റെ കാമുകിയോട് മാപ്പ് പറഞ്ഞ് പുലിവാല്‍ പിടിച്ചത്. ഇരുവരും തമ്മില്‍ പിണങ്ങിയതോടെ കാമുകന്‍ മാപ്പുപറയാന്‍ തീരുമാനിച്ചു.

മാപ്പില്‍ ചെറിയൊരു വ്യത്യസ്തത വേണമെന്ന ചിന്തയില്‍ 72,000 രൂപ ചെലവിട്ട് തന്റെ കാമുകിയുടെ വീട്ടിലേക്കുള്ള വഴിയിലെ ഇലക്ട്രിക് പോസ്റ്റിലെല്ലാം ‘ഐ ആം സോറി ശിവദേ’ എന്ന ബോര്‍ഡ് വച്ചായിരുന്നു ഖേദേക്കറിന്റെ മാപ്പുപറച്ചില്‍. പൂനെയിലെ പിംപ്രി മേഖലയിലാണ് ബോര്‍ഡ് വെച്ചത്. കഴിഞ്ഞ ദിവസമാണ് പ്രദേശത്തെ റോഡരികില്‍ മുഴുവന്‍ ഐ ആം സോറി ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ഏതാണ്ട് മുന്നൂറോളം ബോര്‍ഡുകള്‍ ഇത്തരത്തില്‍ ഉണ്ടായിരുന്നു.

ഇക്കാര്യം ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ വിവരം കോര്‍പ്പറേഷന്‍ അധികൃതരെ അറിയിക്കുകയും അനധികൃതമായി ബോര്‍ഡുകള്‍ വച്ചതിന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഖേദേക്കറിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. ശിവദ എന്ന തന്റെ കാമുകിയുമായി താന്‍ പിണക്കത്തിലാണെന്നും ഇത് തീര്‍ക്കാനാണ് ബോര്‍ഡ് വച്ചതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

Related posts