ആരുമറിയാതെ അബി ഒരു മോഹം കൊണ്ടു നടന്നിരുന്നു; സംവിധായകന്‍ അലി വെളിപ്പെടുത്തുന്നത്…

കൊച്ചി: മിമിക്രി വേദിയില്‍ രാജാവായിരുന്നെങ്കിലും സിനിമയില്‍ പച്ച പിടിക്കാന്‍ കഴിയാതെ പോയ പ്രതിഭയായിരുന്നു അബി.കഴിവുള്ള കലാകാരനായുരുന്നെങ്കിലും പല തരത്തിലും അബി ഒഴിവാക്കപ്പെടുകയായിരുന്നു ഉണ്ടായത്. സ്റ്റേജില്‍ ആയിരങ്ങളെ കയ്യിലെടുത്ത അബി തിരശ്ശീലയില്‍ ചെറിയ വേഷങ്ങളില്‍ ഒതുങ്ങി. എന്നാല്‍ ആരും അറിയാത്ത വലിയൊരു മോഹം അബിക്ക് ഉണ്ടായിരുന്നു.യുവതാരങ്ങളില്‍ സ്വാഭാവിക അഭിനയം കൊണ്ട് കുറഞ്ഞ കാലയളവില്‍ നല്ല നടനെന്ന് പേര് കേള്‍പ്പിച്ച് മകന്‍ ഷെയ്ന്‍ നിഗത്തിനൊപ്പം തനിക്കൊരു ചിത്രത്തില്‍ അഭിനയിക്കണമെന്ന ആഗ്രഹമായിരുന്നു അബിക്ക് ഉണ്ടായിരുന്നത്. ഈ സ്വപ്നം ബാക്കി വച്ചാണ് അബി മടങ്ങുന്നത്. അവസാനമായി അബി അഭിനയിച്ച കറുത്തസൂര്യന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഇ.വി എം. അലിയോടാണ് അധികമൊന്നും പരസ്യപ്പെടുത്താന്‍ ഇഷ്ടപ്പെടാത്ത തന്റെ ആഗ്രഹം അബി തുറന്നുപറഞ്ഞത്.

”കറുത്തസൂര്യന്‍ എന്ന ചിത്രത്തില്‍ സ്‌ത്രൈണതകലര്‍ന്ന സംഗീത സംവിധായകന്റെ വേഷമാണ് അബിയുടെത്. രോഗത്തിന്റെ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും സെറ്റിലാരെയും അറിയിക്കാതെയാണ് അവസാന സീന്‍വരെ അഭിനയിച്ചത്. അബി പാടി നൃത്തം ചെയ്തഭിനയിക്കുന്ന ഒരു ഗാനരംഗവും സിനിമയ്ക്കായി ചിത്രീകരിച്ചിട്ടുണ്ട്. കറുത്തസൂര്യനുവേണ്ടി ഒരുക്കുന്ന ചാനല്‍ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാനും അബി താത്പര്യം പ്രകടിപ്പിച്ചിരുന്നു.” ഇ.വി എം. അലി പറഞ്ഞു. പാലക്കാടായിരുന്നു സിനിമയുടെ ലൊക്കേഷന്‍. പുതുമുഖങ്ങളായ മുഹമ്മദ് ഷാ, റിഷാദ്, മഞ്ജുഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാകുന്ന ‘കറുത്തസൂര്യന്‍’ ഡിസംബര്‍ എട്ടിന് തിയേറ്ററിലെത്തും.

Related posts