കോട്ടയം: പാലായിൽ നടന്ന സംസ്ഥാന ജൂണിയർ അത്ലറ്റിക് മീറ്റിൽ ഹാമർ തലയിൽ വീണു വിദ്യാർഥിക്കു ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ വിശദമായ റിപ്പോർട്ട് തേടി കേന്ദ്രസർക്കാർ. കേന്ദ്ര വനിതാ-ശിശു ക്ഷേമ മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്നു കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ദേശീയ ബാലാവകാശ കമ്മീഷൻ ഇടപെടുകയും ജില്ലാ കളക്്ടറോട് രേഖകളുടെ ആധികാരിക പകർപ്പുകളും വിശദമായ റിപ്പോർട്ടും 15 ദിവസത്തിനകം നൽകാനും ഉത്തരവിട്ടു.
മറ്റേതെങ്കിലും കമ്മീഷനുകൾ വിഷയത്തിൽ ഇടപെടുകയും ജില്ലാ മജിസ്ട്രേറ്റുമായോ സംസ്ഥാനത്തെ മറ്റേതെങ്കിലും അതോറിറ്റിയുമായോ ബന്ധപ്പെട്ട് റിപ്പോർട്ടുകൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത്തരം ആശയവിനിമയങ്ങളുടെയെല്ലാം പകർപ്പ് 15 ദിവസത്തിനകം കൈമാറാനും നിർദ്ദേശിച്ചിട്ടുണ്ട്.
കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയവും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. വിഷയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കൃത്യവിലോപത്തിന് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പട്ടാന്പി സ്വദേശിയും മനുഷ്യാവകാശ പ്രവർത്തകനുമായ അരുണ്‍ ചന്ദ് പാലക്കാട്ടിരി കേന്ദ്ര കാബിനറ്റ് മന്ത്രിമാരായ സ്മൃതി ഇറാനി, രമേശ് പൊഖ്റിയാൽ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണു കേന്ദ്രസർക്കാരിന്റെ നടപടി.
കഴിഞ്ഞ നാലിനാണു പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ അഫീലിന്റെ തലയിൽ ഹാമർ വീണത്.