റാഞ്ചി: റാഞ്ചിയിൽനിന്ന് ഡൽഹിയിലേക്ക് അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി സഞ്ചരിക്കുകയായിരുന്ന എയർ ആംബുലൻസ് തകർന്നുവീണ് എഴു പേർ കൊല്ലപ്പെട്ടു. രണ്ട് പൈലറ്റുമാരും രോഗിയും ഡോക്ടറുമടക്കം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെടുകയായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെ ജാർഖണ്ഡ് ചത്ര ജില്ലയിൽ സിമരിയയിലെ ബാരിയതു പഞ്ചായത്തിലെ വനമേഖലയിലാണ് അപകടം.
ഏഴു പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി ചത്ര പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. ക്യാപ്റ്റൻ വിവേക് വികാസ് ഭഗത്, ക്യാപ്റ്റൻ സവ്രാജ്ദീപ് സിംഗ്, രോഗിയായ സഞ്ജയ് കുമാർ, ഡോ. വികാസ് കുമാർ ഗുപ്ത, സച്ചിൻ കുമാർ മിശ്ര, അർച്ചന ദേവി, ധുരു കുമാർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
റെഡ്ബേർഡ് എയർവേയ്സിന്റെ ബീച്ച്ക്രാഫ്റ്റ് സി90 (വിടി-എജെവി) വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് 7:11-ന് റാഞ്ചി വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന വിമാനത്തിന് 7:34-ഓടെ കൊൽക്കത്ത എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. വാരണാസിക്ക് നൂറു നോട്ടിക്കൽ മൈൽ തെക്ക് കിഴക്കുവച്ചാണ് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായതെന്ന് അധികൃതർ പറഞ്ഞു.
മോശം കാലാവസ്ഥ അപകടത്തിനു കാരണമായിട്ടുണ്ടാകാമെന്നാണു പ്രാഥമിക നിഗമനമെങ്കിലും വിശദമായ അന്വേഷണത്തിനു ശേഷമേ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് റാഞ്ചി എയർപോർട്ട് ഡയറക്ടർ വിനോദ് കുമാർ അറിയിച്ചു. റാഞ്ചിയിലെ ദേവ്കമൽ ആശുപത്രിയിൽ 65 ശതമാനം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സഞ്ജയ് കുമാറിനെ (41) വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് ദുരന്തമുണ്ടായത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഉദ്യോഗസ്ഥർ സ്ഥലത്തെത്തും. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തുന്നതോടെ അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമാകും.
