അന്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ അനധികൃത സെക്യൂരിറ്റി നിയമനം. നിയമനം മുഴുവൻ സഖാക്കൾക്ക്. ഇടത് ഭരണത്തിന്റെ അവസാനഘട്ടത്തിലാണ് പാർട്ടി സഖാക്കളെ സെക്യൂരിറ്റി നിയമനത്തിന്റെ പേരിൽ ആശുപത്രിയിൽ തിരുകിക്കയറ്റിയത്. പാർട്ടിക്കുവേണ്ടി ചെങ്കൊടി പിടിച്ചുനടന്ന വനിതാ സഖാക്കൾ ഉൾപ്പെടെയുള്ള പലരും ഇന്ന് ആശുപത്രിയിൽ സെക്യൂരിറ്റിമാരാണ്.
നേരത്തെ മുതൽ തന്നെ ആശുപത്രിയിൽ എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തിയാണ് സെക്യൂരിറ്റിമാരെ നിയമിച്ചിരുന്നത്. ആശുപത്രി വികസനസമിതി നിയമിച്ചിരിക്കുന്ന സെക്യൂരിറ്റിമാരെക്കൂടാതെ സ്വകാര്യ ഏജൻസികൾ വഴിയും ആശുപത്രിയിൽ സെക്യൂരിറ്റിമാരെ നിയമിച്ചിരിക്കുകയാണ്.
ജില്ലാ സൈനിക ക്ഷേമ വകുപ്പിൽ രജിസ്റ്റർ ചെയ്ത വിമുക്ത ഭടൻമാരെ മാത്രമേ ആശുപത്രിയിൽ സെക്യൂരിറ്റിമാരായി നിയമിക്കാവൂ എന്നാണ് ആശുപത്രി വികസനസമിതി നിയമത്തിലുള്ളത്.എന്നാൽ, ഈ നിർദേശങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് ആശുപത്രിയിൽ സെക്യൂരിറ്റിമാരെ നിയമിക്കുന്നത്. ഈ രംഗത്ത് യാതൊരു പരിശീലനവും ഇവർക്ക് നൽകാറുമില്ല.
അതുകൊണ്ടുതന്നെ ആശുപത്രിയിൽ ബോംബ് വയ്ക്കാനെത്തുന്നു എന്ന രീതിയിലാണ് ഇവിടെയെത്തുന്ന രോഗികളോടും കൂട്ടിരിപ്പുകാരോടും വനിതാ സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെയുള്ളവർ പെരുമാറുന്നത്. രോഗികളോടും കൂട്ടിരിപ്പുകാരോടും മാന്യമായി പെരുമാറാൻ പോലും പലർക്കുമറിയില്ല. അതുകൊണ്ടാണ് പലപ്പോഴും ആശുപത്രിയിൽ സംഘർഷവും പതിവാകുന്നത്.
ഇടത് സർക്കാർ തിരുകിക്കയറ്റിയ സഖാക്കളായ സെക്യൂരിറ്റിമാരുടെ നിയമനം റദ്ദ് ചെയ്ത് ആശുപത്രി വികസനസമിതി നിയമപ്രകാരം സെക്യൂരിറ്റിമാരെ നിയമിക്കാൻ യുഡിഎഫ് സർക്കാർ തയാറാകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
