സ്വന്തം ലേഖകന്‍
കൊണ്ടോട്ടി:ഇതൊരു ആംബുലന്‍സാണ്.. എന്നാല്‍ രോഗികളേയും കൊണ്ട് ആശുപത്രിയിലേക്ക് കുതിച്ച് പായുന്ന ഭീതി ജനിപ്പിക്കുന്ന ഒരു ആതുര വാഹനമല്ല…. ഇതൊരു ലബോറട്ടറി കൂടിയാണ്.
എന്നാല്‍ മനുഷ്യനെ പിഴിഞ്ഞെടുക്കുന്ന പരിശോധന കേന്ദ്രവുമല്ല…..ഈ ആബുലന്‍സ് കുതിക്കുന്നത് രോഗ നിര്‍ണയത്തിന് ജനങ്ങള്‍ക്കിടയിലേക്കാണ്.
അതുകൊണ്ട് തന്നെ കരുണയുടെ കടല്‍ കടന്നെത്തിയ ഈ വാഹനത്തിലെ ലബോറട്ടറിയില്‍ പരിശോധനയ്ക്ക് പണവും പാരിതോഷികങ്ങളും വേണ്ട.
സൗജന്യ ഡയാലിസിസ് സെന്റര്‍ എന്ന പെരുമയില്‍ കേരളത്തിന് അകത്തും പുറത്തും ശ്രദ്ദേയമായ കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററില്‍ നിന്നാണ് അത്യാധുനിക സൗകര്യങ്ങളോടെ മൊബൈല്‍ ലബോറട്ടി നിരത്തിലേക്കിറങ്ങുന്നത്.
ഞായറാഴ്ച പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
നാട്ടില്‍ വൃക്കരോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ഡയാലിസിസ് റിസേര്‍ച്ച് ആൻഡ് റിഹാബിലിറ്റേഷന്‍ സെന്ററിന് കീഴില്‍ രോഗം മുന്‍കൂട്ടി കണ്ടെത്തുന്നതിന് മൊബൈല്‍ ലബോറട്ടറി ആരംഭിക്കാന്‍ തീരുമാനിച്ചത്.
കൊണ്ടോട്ടിയിലും പരിസര പഞ്ചായത്തുകളിലുമായി നിരവധി ആളുകൾ വൃക്ക രോഗത്തിന് വിധേയമായി കൊണ്ടിരിക്കുന്നുണ്ട്.
നിലവിൽ 100-ലേറേ രോഗികള്‍ ഡയാലിസിസ് ചെയ്തു വരികയാണ്.
500 ലേറെ പുതിയ അപേക്ഷകള്‍ അവസരത്തിനായി കാത്ത് കിടക്കുന്നുമുണ്ട്. ഈ സാഹചര്യത്തെ അതി ജീവിക്കുന്നതിനാണ് മൊബൈല്‍ ലബോറട്ടറി എന്ന നൂതന പദ്ധതി ആവിഷ്കരിച്ചതെന്ന് ചെയര്മാന് പി.എ.ജബ്ബാര്‍ ഹാജി പറഞ്ഞു.
ഇതിന് വിദേശത്ത് നിന്ന് മക്ക കെഎംസിസിയും ഡയാലിസിസ് സെന്റര്‍ മക്കാ സ്പ്പോട്ടിംഗ് കമ്മിറ്റിയും കൈകോര്‍ത്തതോടെയാണ് സഞ്ചരിക്കുന്ന ലബോറട്ടറി ഒരുക്കാനായത്.
തായ്ലാന്ഡിൽ നിന്നുളള അത്യാധുനിക ഉപകരണങ്ങളോടെ കാല് കോടിയിലേറേ രൂപ ചെലവിട്ടാണ് മൊബൈല്‍ ലബോറട്ടറി സജ്ജീകരിച്ചിരിക്കുന്നത്.
സന്നദ്ധ സംഘടനകളുടെയും മറ്റും സഹകരണത്തോടെ വാര്‍ഡ് തലങ്ങളില്‍ ചെന്ന് രോഗത്തെ പ്രാരംഭത്തിലെ കണ്ടെത്തുകയും തുടര്‍ ചികിത്സയും ബോധവത്കരണവും നടത്തുകയുമാണ് മൊബൈല്‍ ലബോറട്ടറി കൊണ്ട് ലക്ഷ്യംമിടുന്നത്.
ലാബ് ടെക്നീഷന്മാർ, സ്റ്റാഫ് നഴ്സ്, ബോധവത്കരണ കണ്‍വീനര്‍ അടക്കമുള്ളവർ വാഹനത്തിലുണ്ടാകും.
മക്ക കെഎംസിസിയുടെ ഭാരവാഹികളായ കുഞ്ഞിമോന് കാക്കിയ, മുജീബ് പൂക്കോട്ടൂര്‍, ചാപ്റ്റര്‍ കമ്മിറ്റി ഭാരവാഹികളായ സുലൈമാന്‍ മാളിയേക്കല്‍,അബ്ദു റഹ്മാന് മൗലവി ഒമാനൂര്‍,അജീദ് കുടുക്കന്‍,എം.സി നാസര്‍,കെ.കെ അഷ്റഫ് ഹാജി,നെല്ലിപ്പാ കുണ്ടന്‍ അസൈന്‍ ഹാജി,സി.സുലൈമാന്‍ ഹാജി,ഷമീര്‍ കൊട്ടുക്കര തുടങ്ങിയരുടെ നേതൃത്വത്തിലാണ് മൊബൈല്‍ ലബോറട്ടറി സജീകരിച്ചത്.