നോട്ട് നിരോധനത്തില്‍ അസാധുനോട്ടുകളുടെ നിക്ഷേപം ഏറ്റവുമധികം എത്തിയത് ഗുജറാത്തിലെ അഹമ്മദാബാദ് ജില്ല സഹകരണ ബാങ്കില്‍! വര്‍ഷങ്ങളായി ബാങ്കിന്റെ ജയറക്ടര്‍ അമിത്ഷാ; പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ

ബിജെപി സര്‍ക്കാരിനെ ജനം വെറുക്കാനുള്ള കാരണമായി പറയുന്നത്, നോട്ടുനിരോധനവും ജിഎസ്ടിയുമൊക്കെയാണ്. ഒരു സൂചന പോലും നല്‍കാതെയുള്ള സര്‍ക്കാരിന്റെ നോട്ട് നിരോധനം പല രീതിയിലുള്ള സംശയങ്ങള്‍ക്കും ഇട നല്‍കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്ന തരത്തിലുള്ള ഒരു വാര്‍ത്ത പുറത്തുവന്നിരിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തില്‍ അസാധുനോട്ടുകളുടെ നിക്ഷേപം ഏറ്റവുമധികം എത്തിയത് ഗുജറാത്തിലെ അഹമ്മദാബാദ് ജില്ല സഹകരണ ബാങ്കിലാണെന്നാണ് റിപ്പോര്‍ട്ട്. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് വര്‍ഷങ്ങളായി ബാങ്കിന്റെ ഡയറക്ടറെന്നും ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നു.

വിവരാവകാശ അപേക്ഷയില്‍ നബാര്‍ഡിന്റെ ചീഫ് ജനറല്‍ മാനേജര്‍ എസ്.ശരണവേലിന് നല്‍കിയ മറുപടിയിലാണ് ഇക്കാക്യമുള്ളത്. 2016 നവംബര്‍ എട്ട് മുതല്‍ 14വരെ 745.59 കോടി രൂപയുടെ 500, 1000ത്തിന്റെയും നിരോധിച്ച നോട്ടുകളുടെ നിക്ഷേപമാണ് ബാങ്കില്‍ ഉണ്ടായതെന്ന് രേഖകളില്‍ പറയുന്നത്.

പട്ടികയില്‍ രണ്ടാമത് നില്‍ക്കുന്നത് 693.19 കോടി രൂപയുടെ അസാധുനോട്ടുകള്‍ സ്വീകരിച്ച രാജ്കോട്ട് ജില്ലാ സഹകരണബാങ്കാണുള്ളത്. മറ്റൊരു നേതാവും ഗുജറാത്തിലെ കാബിനറ്റ് മന്ത്രിയുമായ ജയേഷ്ഭായി വിത്തല്‍ഭായി രാദാദിയയുമാണ് ഡയറക്ടര്‍ സ്ഥാനത്തുള്ളത്. എന്നാല്‍ ഗുജറാത്തിലെ തന്നെ സംസ്ഥാന സഹകരണബാങ്കില്‍ വെറും 1.11 കോടിയുടെ നിക്ഷേപം മാത്രമാണുണ്ടായതെന്നും രേഖയില്‍ വിവരിക്കുന്നു.

ജില്ലാ സഹകരണബാങ്കുകള്‍ക്ക് അസാധുനോട്ട് നിക്ഷേപമായി സ്വീകരിക്കാന്‍ അനുമതി നല്‍കിയിരുന്നു തുടര്‍ന്ന് അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം ഇതിന് വിലക്കേര്‍പ്പെടുത്തി. കള്ളപ്പണം വെളുക്കുന്നുവെന്ന സൂചനയേത്തുടര്‍ന്നാണിത്.

Related posts