കൂത്തുപറമ്പ്: മികച്ച സേവനം കാഴ്ച വെച്ചതിനുള്ള സംസ്ഥാന അവാർഡ് നേടിയതിന്റെ സന്തോഷത്തിലാണ് കോട്ടയം പഞ്ചായത്തിലെ ആറാം മൈൽ സുധീഷ് നഗറിലെ അങ്കനവാടിയിലെ കുരുന്നുകളും ജീവനക്കാരും പ്രദേശവാസികളും. 2017-18 വർഷത്തെ ജില്ലയിലെ മികച്ച അങ്കനവാടിക്കുള്ള അവാർഡാണ് ഇവർക്കു ലഭിച്ചത്.
ഭൗതിക സാഹചര്യം, അടിസ്ഥാന സൗകര്യം, കുട്ടികൾക്ക് മാനസിക ഉല്ലാസത്തിനുള്ള ഉപാധികൾ തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തിയായിരുന്നു അവാർഡ് നിർണയം. ഏറെകാലം ഒരു ഷെഡിലും സുധീഷ് സ്മാരക ക്ലബിലുമായാണ് ഈ അങ്കനവാടി പ്രവർത്തിച്ചത്.നാട്ടുകാരുടെ ജനകീയ കൂട്ടായ്മയിലൂടെ സ്വരൂപിച്ച സംഖ്യ ഉപയോഗിച്ച് വാങ്ങിയ മൂന്ന് സെന്റ് സ്ഥലത്ത് പഞ്ചായത്ത് നിർമിച്ച ഇരുനില കെട്ടിടത്തിൽ 2015 മുതലാണ് അങ്കണവാടി പ്രവർത്തിച്ചു തുടങ്ങിയത്.
കൂത്തുപറമ്പ് പ്രൊജക്ടിനു കീഴിലെ 102 നമ്പർ അങ്കണവാടിയായ ഇവിടെ 21 കുട്ടികളാണ് ഉളളത്.കുട്ടികൾക്ക് കളിക്കാനും വായിക്കാനും ചിത്രങ്ങൾ വരക്കാനും ഉൾപ്പെടെ പ്രത്യേകം സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. പച്ചക്കറി തോട്ടം, പൂന്തോട്ടം, ചുമർചിത്രങ്ങൾ എന്നിവയും അങ്കനവാടിയെ വ്യത്യസ്തമാക്കുന്നു.
അവാർഡ് പ്രതീക്ഷിച്ചിരുന്നില്ലെന്നും എല്ലാവരുടേയും കൂട്ടായ്മയുടെ ഫലമായി ലഭിച്ച അംഗീകാരമാണ് ഈ അവാർഡെന്ന് അങ്കനവാടി വർക്കർ എം.സജിത പറഞ്ഞു.അവാർഡ് ലഭിച്ചതറിഞ്ഞ് കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് ടി. ഷബ്നയും ജനപ്രതിനിധികളും അങ്കണവാടിയിലെത്തി. ഇന്നു വൈകുന്നേരം മൂന്നിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങും.