സ്വന്തംലേഖകൻ
തൃശൂർ: അതിരപ്പിള്ളി പദ്ധതിയെ ശക്തമായി എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ ട്രേഡ് യൂണിയൻ നേതാക്കൾ പദ്ധതി നടപ്പാക്കണമെന്ന നിലപാടുമായി രംഗത്തു വന്നത് പാർട്ടിക്കുള്ളിൽ അസ്വസ്ഥതയ്ക്ക് കാരണമാകുന്നു. പദ്ധതി ഒരു വിധത്തിലും നടപ്പാക്കാൻ അനുവദിക്കില്ലെന്ന നിലപാടുമായി ആദ്യം മുതൽ തന്നെ രംഗത്തുള്ള ഭരണകക്ഷിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐയുടെ ശക്തനായ ട്രേഡ് യൂണിയൻ നേതാവാണ് അനുകൂല നിലപാടുമായി രംഗത്തു വന്നിരിക്കുന്നത്.
എന്നാൽ ഏത് ഉൾക്കൊള്ളുമെന്നറിയാത്ത നിലപാടിലാണ് ഈ നേതാവ്. ഇലക്ട്രിസിറ്റി വർക്കേഴ്സ് നേതാവും പാർട്ടിയുടെ തൊളിലാളി സംഘടനയായ എഐടിയുസിയുടെ നേതാവുമായ എൻ.രാജനാണ് പദ്ധതിക്കനുകൂലമായ നിലപാട് വൈദ്യുതി മന്ത്രി എം.എം.മണിയുടെ സാന്നിധ്യത്തിൽ തന്നെ തൃശൂരിൽ വ്യക്തമാക്കിയത്.
എന്നാൽ പാർട്ടിയംഗമെന്ന നിലയിൽ പാർട്ടിയുടെ നിലപാടിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. യാഥാർഥ്യത്തെ മനസിലാക്കിയാണ് പദ്ധതി വേണമെന്ന് താൻ പറഞ്ഞതെന്നാണ് എൻ.രാജന്റെ നിലപാട്. വൈദ്യുതി ഉൽപാദിപ്പിക്കാൻ ഏറ്റവും ചെലവു കുറഞ്ഞ പദ്ധതിയെന്ന നിലയിലാണ് അതിരപ്പിള്ളി പദ്ധതിയെ വിദഗ്ധർ കാണുന്നത്. ഇതിനെ തള്ളിപ്പറയാൻ എൻ.രാജന് കഴിയില്ല.
എന്നാൽ തന്റെ പാർട്ടിയും യുവജന സംഘടനയും പദ്ധതിക്കെതിരെ കുരിശുയുദ്ധം തന്നെ പ്രഖ്യാപ്പിച്ചിരിക്കയാണ്. പദ്ധതി സംബന്ധിച്ച് സിപിഎം-സിപിഐ തർക്കം തന്നെ നിലനിൽക്കുന്നുണ്ട്. ഈ ഘട്ടത്തിൽ എല്ലാ വശങ്ങളും മനസിലാക്കി പഠനം നടത്തിയ ശേഷം പദ്ധതി കേരളത്തിന് ആവശ്യമാണെന്ന രീതിയിൽ വിദഗ്ധരായ ട്രേഡ് യൂണിയൻ നേതാക്കൾ പറയുന്പോൾ പാർട്ടി വിഷയം പുനർവിചിന്തനം ചെയ്യണമെന്നാണ് ചില നേതാക്കളുടെ അഭിപ്രായം. എന്നാൽ ഇത് തുറന്നു പറയാൻ ആരും തയാറാകുന്നുമില്ലെന്നതാണ് യാഥാർഥ്യം.
കോണ്ഗ്രസ് പാർട്ടിയും പദ്ധതിക്കെതിരെ സമരങ്ങൾ നടത്തുന്നുണ്ടെങ്കിലും ഐഎൻടിയുസി പദ്ധതിക്കനുകൂലമായി നിലകൊള്ളുന്നതും പാർട്ടിക്കുള്ളിൽ ചർച്ചയായിരിക്കയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് അതിരപ്പിള്ളി പദ്ധതിക്കെതിരെ സമരം ആരംഭിച്ചത്. ഹരിത എംഎൽഎ ആയിരുന്ന ടി.എൻ.പ്രതാപന്റെ പിന്തുണയോടെയാണ് രമേശ് ചെന്നിത്തല സമരത്തിനിറങ്ങിയത്.
എന്നാൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് എൻ.ചന്ദ്രശേഖരൻ പദ്ധതി നടപ്പാക്കണമെന്ന നിലപാട് തൃശൂരിൽ ചേർന്ന സെമിനാറിൽ മന്ത്രി എം.എം.മണിയുടെ സാന്നിധ്യത്തിൽ പ്രഖ്യാപിച്ചതോടെ പാർട്ടിക്കുള്ളിലും ഇതു തർക്ക വിഷയമായി. അതിരപ്പിള്ളി പദ്ധതി വേണമെന്ന നിലപാടാണ് ഐഎൻടിയുസിക്കുള്ളതെന്നും പാർട്ടി നിലപാടല്ല തങ്ങളുടേതെന്നും ചന്ദ്രശേഖരൻ വെട്ടി തുറന്ന് പറയുകയും ചെയ്തു.
ഐഎൻടിയുസിയുടെ തൃശൂർ ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിലാണ് ചന്ദ്രശേഖരൻ നിലപാട് വ്യക്തമാക്കിയത്. ഇതോടെ അതിരപ്പിള്ളി പദ്ധതിക്കെതിരായ പാർട്ടികളുടെ നിലപാടുകളിലും അയവു വരുമെന്ന ആശ്വാസത്തിലാണ് സിപിഎം നേതൃത്വം.
സമവായത്തിലൂടെ മാത്രമേ അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി എം.എം.മണി ആവർത്തിക്കുന്നതിന്റെ കാരണവും ഇതാണ്. തൊഴിലാളി സംഘടനകൾ വഴി പാർട്ടികളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി പദ്ധതി നടപ്പാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം നേതൃത്വം നീങ്ങുന്നത്. സിഐടിയു പദ്ധതി നടപ്പാക്കണമെന്ന ഉറച്ച നിലപാടിലാണുള്ളത്. എല്ലാ തൊഴിലാളി സംഘടനകളെയും ഒന്നിപ്പിക്കുന്നതിൽ സിഐടിയു കാര്യമായ പരിശ്രമങ്ങളും നടത്തുന്നുണ്ട്.