സൗദിയും ബിക്കിനിയണിയുന്നു; ബിക്കിനിധാരികളായ സ്ത്രീകള്‍ക്കും പ്രവേശിക്കാവുന്ന ആഡംബര ബീച്ച് റിസോര്‍ട്ടുമായി പുതിയ കിരീടാവകാശി

സൗദി: ലോകത്തിന്റെ മാറ്റത്തിനൊപ്പം സഞ്ചരിക്കാന്‍ ഇനി സൗദി അറേബ്യയും. കടുത്ത യാഥാസ്ഥിതിക രാജ്യമായി അറിയപ്പെടുന്ന സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് സ്വതന്ത്രമായ വസ്ത്രം ധരിക്കാന്‍ അനുമതി നല്‍കുന്ന ബീച്ച് റിസോര്‍ട്ട് ആരംഭിക്കാന്‍ പുതിയ കിരീടാവകാശി. ഈ ബീച്ച് റിസോര്‍ട്ടില്‍ സ്ത്രീകള്‍ക്ക് ബിക്കിനി ധരിക്കാനുള്ള അനുമതിയുണ്ടാകും. സൗദിയുടെ പുതിയ കിരീട അവകാശി മുഹമ്മദ് ബില്‍ സല്‍മാന്റേതാണ് പുരോഗമനപരമായ ഈ തീരുമാനം.

രാജ്യത്തിന്റെ തെക്കുവടക്കന്‍ പ്രദേശത്ത് സമുദ്രത്തോടു ചേര്‍ന്നാണ് റെഡ് സീ റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ബുര്‍ഖ ധരിച്ച് എത്തേണ്ടതു കൊണ്ട് സൗദി അറേബ്യയില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ആഡംബര റിസോര്‍ട്ടുകളില്‍ എത്തുന്നത് കുറവാണ്. ഇതില്‍ മാറ്റമുണ്ടാക്കാനാണ് അന്താരാഷ്ട്ര നിലവാരത്തോടെ സ്ത്രീകള്‍ക്ക് സ്വതന്ത്രമായ വസ്ത്രം ധരിക്കാന്‍ അനുവദിക്കുന്ന റിസോര്‍ട്ടിന് സൗദിയുടെ പുതിയ കിരീടാവകാശി അനുമതി നല്‍കിയത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള റിസോര്‍ട്ടിന് അനുമതി നല്‍കി ലോക ടൂറിസം മാപ്പില്‍ ഇടംപിടിയ്ക്കാനാണ് സൗദി അറേബ്യയുടെ ശ്രമം. 2019ല്‍ ആരംഭിക്കുന്ന റിസോര്‍ട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2022ഓടു കൂടി പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2035 ആകുന്നതോട് കൂടി ഒരു മില്ല്യണ്‍ സഞ്ചാരികളെ എങ്കിലും റിസോര്‍ട്ടില്‍ എത്തിക്കണം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. വിഷന്‍ 2030ല്‍ ഉള്‍പ്പെടുന്നതാണ് റെഡ് സീ പ്രോജക്ട്. സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നേടാനും സ്വതന്ത്രമായി വസ്ത്രം ധരിക്കാനും അനുമതി ഇല്ല. കഴിഞ്ഞ ആഴ്ച്ച അധികം ആള്‍പാര്‍പ്പില്ലാത്ത ഗ്രാമത്തില്‍ പാവാട ധരിച്ചതിന് ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തിരുന്നു.

 

 

Related posts