കൊല്ലം: കൊട്ടിയത്ത് നിന്ന് മോഷണം പോയ ഇരുചക്ര വാഹനത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ പിടിയിലായത് സ്ഥിരം മോഷ്ടാവ്. പള്ളിമൺ വട്ടവിളയിൽ രജീല മൻസിലിൽ താമസിക്കുന്ന സെയ്ദ് അലി ആണ് പിടിയിലായത്.
ഏപ്രിൽ 30ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കൊട്ടിയം മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള കല്ലുവെട്ടാൻകുഴി റോഡിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനമാണ് സെയ്ദ് അലി മോഷ്ടിച്ചത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് സെയ്ദ് അലി ആണെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമാനമായ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.
മോഷ്ടിച്ചെടുക്കുന്ന വാഹനങ്ങളിൽ ഇന്ധനം തീർന്നാൽ ഉപേക്ഷിച്ച് കടന്നുകളയുന്നതാണ് പ്രതിയുടെ രീതി. വാഹനമോഷണത്തിന് പുറമെ ലഹരിക്കടത്തുൾപ്പെടെയുള്ള കേസുകളിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
