കോഴിക്കോട്: പ്രായമായ സ്ത്രീകളെ ലക്ഷ്യമിട്ട് ബൈക്കിലെത്തി സ്വര്‍ണമാല പിടിച്ചുപറി നടത്തുന്ന യുവാക്കള്‍ പിടിയില്‍.
നടുവട്ടം ചെറുകണ്ടത്തിൽ ജംഷിദ് എന്ന ഇഞ്ചിൽ (30 ), ചക്കുംകടവ് ആനമാട് നിസാമുദ്ദീൻ എന്ന നിസാം(33) എന്നിവരാണ് പോലീസ് പിടിയിലായത്.
കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രായമായ സ്ത്രീകളെ മാത്രം തെരഞ്ഞുപിടിച്ച് താലിമാലകൾ പിടിച്ചുപറിക്കുകയാണ് ഇവരുടെ രീതി.
ഫറോക്ക് എസിപി സിദ്ദിഖിന്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും പന്നിയങ്കര സബ് ഇൻസ്പെക്ടർ മുരളീധരനും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
പന്നിയങ്കര പോലീസ് സ്റ്റേഷൻ പരിധിയിലെ കല്ലായ് വി.കെ. കൃഷ്ണമേനോൻ റോഡിൽ 26 ന് ഉച്ചയോടെ വീട്ടിലേക്ക് പോവുകയായിരുന്ന അറുപത് വയസുള്ള കീഴാർമഠം സ്വദേശിനിയുടെ ഒന്നര പവൻ താലിമാല ബൈക്കിലെത്തിയ രണ്ടുപേർ പിടിച്ചുപറിച്ചുപോയിരുന്നു.
സംഭവം നടന്ന ഉടനെ തന്നെ ക്രൈംസ്ക്വാഡ് അന്വേഷണം ആരംഭിക്കുകയും തിരച്ചിലിനിടയിൽ പ്രതികൾ വട്ടക്കിണർ ഭാഗത്ത് ഉണ്ടെന്ന് വിവരം ലഭിക്കുകയും ചെയ്തു.
തുടര്‍ന്ന് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങൾ സ്ഥലം വളയുകയും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിടികൂടുകയുമായിരുന്നു.
തുടർന്ന് പന്നിയങ്കര സ്റ്റേഷനിലെത്തിച്ച പ്രതികളെ പന്നിയങ്കര ഇൻസ്പെക്ടർ റജിന കെ.ജോസിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ പരിധിയിലെ പൊറ്റമ്മൽ അങ്കത്തിൽ ദാമോദരൻ നായർ റോഡിൽ സ്ത്രീയുടെ ഒന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണമാലയും താലിയും പിടിച്ച് പറിച്ചുകൊണ്ടു പോയതായും ഫറോക്ക് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും സേവാമന്ദിരം സ്കൂളിനു സമീപത്ത് നിന്ന് സ്ത്രീയുടെ ലോക്കറ്റോടു കൂടിയ ഒന്നര പവന് തൂക്കം വരുന്ന സ്വര്‍ണമാല പിടിച്ചു പറിച്ചതായും തേഞ്ഞിപ്പലം പോലീസ് സ്റ്റേഷൻ പരിധിയിലെ കൊളക്കുത്തിൽ നിന്നും യുവതിയുടെ മാലകൾ പിടിച്ചുപറിച്ചതായും പ്രതികൾ പോലീസിനോട് സമ്മതിച്ചു.
സ്വർണമാലയും ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് കണ്ടെടുത്തു. ജില്ലയിലും പുറത്തും നൂറോളം കേസുകളിൽ പ്രതിയാണ് ജംഷീദ്. ഭവനഭേദനത്തിന് കോടതി ശിക്ഷിച്ച പ്രതിയാണ് ഇഞ്ചിൽ.
പിടിച്ചുപറിച്ച മാലകൾ പണയം വയ്ക്കുകയോ വിൽക്കുകയോ ചെയ്തു കിട്ടുന്ന പണം കൊണ്ട് ലഹരിമരുന്ന് വാങ്ങി ഉപയോഗിക്കുകയാണ് പതിവ്.
ബൈക്ക് ഓടിച്ചിരുന്നതും പിടിച്ചുപറിച്ച മാലകളിൽ ചിലത് വില്പന നടത്തി കൊടുത്തിരുന്നതും നിസാമുദീൻ ആയിരുന്നു.
ഇവർ കൂടുതൽ കുറ്റകൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനും കളവു മുതലുകൾ കണ്ടെടുക്കുന്നതിനും പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.
കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻ ദാസ്, ഷാലു മുതിരംപറമ്പത്ത്, ഹാദിൽ കുന്നുമ്മൽ, എ.പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, എ.വി. സുമേഷ് , പന്നിയങ്കര പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശശീന്ദ്രൻ നായർ, എഎസ്ഐ ജയാനന്ദൻ, സിപിഒ ടി.കെ. സുഷാന്ത് എന്നിവരും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോവിഡ് പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഓപറേഷന് മോഷ്ടിച്ച ബൈക്കില്‍ !
കല്ലായ് ഗുഡ്സ് ഷെഡിൽ നിർത്തിയിട്ട പോർട്ടറുടെ വാഹനം ഉടമസ്ഥൻ അറിയാതെ കള്ളത്താക്കോലിട്ട് തുറന്ന് പിടിച്ചുപറി നടത്തി തിരികെ കൊണ്ടു വയ്ക്കാറാണ് പതിവ്.
സിസിടിവി ദൃശ്യങ്ങളിൽ പതിയാതിരിക്കാനും ആളുകൾ പിന്തുടർന്നാൽ മനസിലാവാതിരിക്കാനുമായി പിടിച്ചുപറി നടത്തിയ ഉടനെ തന്നെ ഓടികൊണ്ടിരിക്കുന്ന ബൈക്കിൽ നിന്നു തന്നെ ഷർട്ട് മാറ്റുകയും പഴയത് പുഴയിലോ മറ്റോ ഉപേക്ഷിക്കുകയും ചെയ്യും.