മകനെ സംരക്ഷിക്കാൻ പാർട്ടിയോ താനോ തയാറാകില്ല; ബിനോയിയെ കണ്ടിട്ട് ദിവസങ്ങളായി; പരാതിക്കാരിയുടെ കുടുംബത്തോട് സംസാരിച്ചെന്ന വാദം തള്ളി കോടിയേരി പറയുന്നതിങ്ങനെ…

തിരുവനന്തപുരം: മകൻ ബിനോയി കോടിയേരിക്കെതിരായ ലൈംഗിക ആരോപണ കേസിൽ സിപിഎം ഇടപെടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസിന്‍റെ നിജസ്ഥിതി അന്വേഷണത്തിലൂടെ അറിയേണ്ടതുണ്ട്. മകനെ സംരക്ഷിക്കാൻ പാർട്ടിയോ താനോ തയാറാകില്ല. കേസ് ബിനോയി തന്നെ നേരിടണം. മക്കൾ വിദേശത്ത് പോകുന്പോൾ തനിക്ക് പിന്നാലെ പോകാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

കേസ് വന്നപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിയുന്നത്. മകനെ സംരക്ഷിക്കുന്ന ഒരു നിലപാടും താൻ സ്വീകരിച്ചിട്ടില്ല. മകൻ എവിടെയെന്ന് തനിക്ക് അറിയില്ല. ദിവസങ്ങളായി ബിനോയിയെ കണ്ടിട്ട്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുംബൈ പോലീസ് നോക്കട്ടയെന്നും അദ്ദേഹം പറഞ്ഞു.

പരാതിക്കാരിയായ യുവതിയുടെ കുടുംബം തന്നോട് സംസാരിച്ചുവെന്ന വാദം തെറ്റാണ്. യുവതിയോ ബന്ധുക്കളോ തന്നോട് സംസാരിച്ചിട്ടില്ല. വിഷയത്തിൽ പാർട്ടിയുടെ നിലപാട് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി യിട്ടുള്ളതാണെന്നും താൻ കൂടുതലായി ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്‍വൻഷൻ സെന്‍ററിന് ആന്തൂർ നഗരസഭ ലൈസൻസ് നിഷേധിച്ചതിന്‍റെ പേരിൽ പ്രവാസി വ്യവസായി ജീവനൊടു ക്കിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാർ അന്വേഷണവും തുടരുകയാണ്.

പ്രാഥമിക പരിശോധനയിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനാൽ നഗരസഭാ സെക്രട്ടറി ഉൾപ്പടെ നാല് പേരെ സസ്പെൻഡ് ചെയ്തിരുന്നു. നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമള രാജിവയ്ക്കണോ എന്ന കാര്യം പാർട്ടി പരിശോധിച്ചിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

Related posts