തിരുവോണത്തിന് സഹോദരനുമായി പിണങ്ങി വീട്ടില്‍ നിന്നും പോയ പ്ലസ്ടുക്കാരനെ രണ്ടു മാസമായി കാണാനില്ല; അന്വേഷിച്ചിറങ്ങിയ ബന്ധുക്കള്‍ ഉള്‍വനത്തില്‍ കണ്ടത്…

 

ആലത്തൂര്‍: കഴിഞ്ഞ തിരുവോണ ദിവസം വീടുവിട്ടിറങ്ങിയ വിദ്യാര്‍ഥിയുടെ അസ്ഥികൂടം ഉള്‍വനത്തില്‍ നിന്നു കണ്ടെത്തി. തോലനൂര്‍ പേഴുംങ്കാട് തകരക്കുളമ്പ് മാധവന്റെ മകന്‍ മനോജി(17) ന്റെ അസ്ഥികൂടമാണ് കണ്ടെത്തിയത്. തോലനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു. വീട്ടില്‍ നിന്ന് അരകിലോമീറ്ററോളം അകലെയുള്ള വനത്തിനുള്ളിലാണ് അസ്ഥികൂടം കിടന്നിരുന്നത്. വനംവകുപ്പ് ജീവനക്കാരും തൊഴിലാളികളും അതിര്‍ത്തിക്കല്ലുകള്‍ കണ്ടെത്തുന്നതിനായി വെട്ടിത്തെളിക്കുന്നതിനിടെയാണ് ഇരുള്‍ മരത്തില്‍ ലുങ്കിയും മറ്റും കണ്ടതെന്ന് പോലീസ് പറഞ്ഞു.

പത്തു മീറ്ററിനുള്ളില്‍ മണ്ണില്‍ പലഭാഗത്തായി തലയോട്ടിയും അസ്ഥികളും കണ്ടെത്തുകയായിരുന്നു. ധരിച്ചിരുന്ന ഷര്‍ട്ടും നിലത്തു കിടന്ന ചീപ്പും വീട്ടുകാര്‍ തിരിച്ചറിഞ്ഞു. കഴിഞ്ഞ തിരുവോണദിവസം ഉച്ചയോടെ സഹോദരനുമായി പിണങ്ങി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതാണെന്നു പോലീസ് പറഞ്ഞു. മനോജിനെ കാണാനില്ലെന്നു കാണിച്ച് തൊട്ടടുത്ത ദിവസം കോട്ടായി പോലീസില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. പോലീസും വനപാലകരും നാട്ടുകാരും ചേര്‍ന്ന് ദിവസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും ആളെ കിട്ടിയിരുന്നില്ല.

അസ്ഥികൂടം കണ്ടെത്തിയതിന് 20 മീറ്റര്‍ അകലെ വരെ പോലീസ് നായ എത്തിയെങ്കിലും കനത്തവനമേഖലയായതിനാല്‍ തിരിച്ചു പോരുകയായിരുന്നു. കോട്ടായി എസ്.ഐ: സി.വി. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.തൃശൂരില്‍ നിന്നെത്തിയ ഫോറന്‍സിക് അസിസ്റ്റന്റ് റിനി തോമസ് തെളിവുകള്‍ ശേഖരിച്ചു. അസ്ഥികൂടം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു. കൊലപാതകമാണോ കാട്ടുമൃഗങ്ങള്‍ ആക്രമിച്ചതാണോ എന്ന് ഫോറന്‍സിക് പരിശോധനകള്‍ക്കു ശേഷമേ പറയാനാകൂ എന്ന് പോലീസ് പറയുന്നു.

 

Related posts