പരവൂർ: പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) രാജ്യത്ത് 22,000 പുതിയ 4- ജി ടവറുകൾ കൂടി സ്ഥാപിക്കുന്നു.ആദ്യഘട്ട 4- ജി വ്യാപനത്തിന്റെ ഭാഗമായി ബിഎസ്എൻഎൽ ഇതിനകം ഒരു ലക്ഷത്തോളം 4- ജി ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഇതിൽ ഏകദേശം 98,000 ൽ അധികം 4 – ജി സൈറ്റുകളും കമ്മീഷൻ ചെയ്ത് കഴിഞ്ഞു. ഇവയെല്ലാം പൂർണതോതിൽ പ്രവർത്തനക്ഷമവുമാണെന്ന് ബിഎസ്എൻഎൽ അധികൃതർ വ്യക്തമാക്കി.നിലവിൽ രാജ്യത്തെമ്പാടുമുള്ള ബിഎസ്എൻഎൽ വരിക്കാരുടെ ടെലികോം ആവശ്യങ്ങൾ നിറവേറ്റാൻ ഒരു ലക്ഷം ടവറുകൾ മതിയാകില്ല എന്ന നിലപാടിലാണ് അധികൃതർ.
ഈ സാഹചര്യത്തിലാണ് കൂടുതൽ ടവറുകൾ സ്ഥാപിക്കുന്നതിനുള്ള നീക്കവുമായി മുന്നോട്ടു പോകാൻ ബിഎസ്എൻഎൽ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ 4- ജി സൈറ്റുകൾ സ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
ടവറുകൾ എവിടെയൊക്കെയാണ് സ്ഥാപിക്കേണ്ടത് എന്ന കാര്യത്തിൽ സ്പെസിഫിക്കേഷൻ തയാറാക്കൽ അന്തിമ ഘട്ടത്തിലാണ്. ഇത് പൂർത്തിയായി കഴിഞ്ഞാൽ ഒട്ടും വൈകാതെ തന്നെ പുതിയ 22,000 ടവറുകൾക്കുള്ള ഓർഡർ ടാറ്റ കൺസൾട്ടൻസി സർവീസസ് ( ടിസിഎസ്) നയിക്കുന്ന കൺസോർഷ്യത്തിന് നൽകും. നേരത്തേ ബിഎസ്എൻഎലിനായി ഒരു ലക്ഷം 4- ജി ടവറുകൾ സ്ഥാപിച്ചത് ഈ കൺസോർഷ്യ മാണ്.
ടിസിഎസിന് പുറമേ തേജസ് നെറ്റ്വർക്ക്സും സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഒഫ് ടെലിമാറ്റിക്സും (സി-ഡി ഒടി) ഉൾപ്പെടുന്നതാണ് ഈ കൺസോർഷ്യം.തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബിഎസ്എൻഎൽ രാജ്യത്ത് 4- ജി സേവനം അവതരിപ്പിച്ചിട്ടുള്ളത്.
രാജ്യത്ത് തങ്ങളുടെ സേവനം ഭാവിയിൽ പൂർണമായും 5 -ജിയിലേക്ക് മാറുമ്പോൾ എല്ലാ ടവറുകളും പ്രസ്തുത സാങ്കേതിക വിദ്യയിലേക്ക് മാറുന്ന രീതിയിലാണ് എല്ലാം രൂപകൽപന ചെയ്തിട്ടുള്ളത്. പ്രധാന നഗരങ്ങളിൽ 5 -ജി വ്യാപനത്തിനുള്ള നടപടികളും ബിഎസ്എൻഎൽ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.
- എസ്.ആർ. സുധീർ കുമാർ
