കൂരാച്ചുണ്ട്: ചോളം കൃഷിയിൽ വിജയം കൊയ്ത് കൂരാച്ചുണ്ടിലെ കർഷകൻ ചെരിയംപുറത്ത് ജോസ്. പഞ്ചായത്ത് നാലാം വാർഡിൽ കാളങ്ങാലി പ്രദേശത്ത് താമസിക്കുന്ന കർഷക കുടുംബത്തിൽ ജനിച്ച ജോസ് തുടർച്ചയായി രണ്ടാം വർഷമാണ് ചോളം കൃഷി പരീക്ഷണാടിസ്ഥാനത്തിൽ നടത്തി വിജയം കൈവരിക്കുന്നത്.
2008-ൽ കെഎസ്ആർടിസിയിൽ ഇൻസ്പെക്ടറായി വിരമിച്ച ജോസ് ഏറെക്കാലമായി കൃഷിയിൽ വ്യാപൃതനാണ്. തെങ്ങ്, കമുക്, വാഴ തുടങ്ങി സമ്മിശ്ര കൃഷി നടത്തിവരുന്ന ജോസ് പത്ത് സെന്റ് ഭൂമിയിലാണ് ചോളം കൃഷിയുടെ പരീക്ഷണം നടത്തിയത്. ഝാർഖണ്ഡിൽ നിന്നും എത്തിച്ച വിത്ത് ഉപയോഗിച്ചാണ് കൃഷി ആരംഭിച്ചത്. സെപ്റ്റംബർ മാസത്തിൽ കൃഷി ആരംഭിക്കുകയും ഡിസംബറോടെ വിളവെടുക്കാൻ കഴിഞ്ഞതായും കർഷകൻ പറഞ്ഞു.
കൃഷി ആരംഭിക്കുന്ന സമയത്തെ ഒറ്റ വളപ്രയോഗം മാത്രമാണ് നടത്തിയത്. അതും തന്റെ കോഴിഫാമിൽ ഉത്പാപ്പാദിപ്പിക്കുന്ന കോഴിവളമാണ് എല്ലാ കൃഷികൾക്കും ഉപയോഗിക്കുന്നത്. കൃത്യമായി സമയങ്ങളിൽ ചെയ്താൽ എല്ലാ കൃഷിയും കേരളത്തിൽ വിജയിക്കുമെന്ന് ജോസ് പറയുന്നു. ചോളം വിളവെടുക്കാൻ ആയപ്പോഴേക്കും ആവശ്യക്കാർ ധാരാളം വീട്ടിൽ എത്തുന്നുണ്ട്. വിപണിയിൽ കിലോഗ്രാമിന് 60 രൂപയാണ് വില. എന്നാൽ ഇവിടെ ഉത്പാദിപ്പിക്കുന്ന ചോളമായതിനാൽ ഡിമാൻഡ് ഏറെയാണെന്നും കർഷകൻ പറഞ്ഞു.
നാൽപ്പത്തിയഞ്ച് ഇനം ഫലവൃക്ഷങ്ങൾ ജോസിന്റെ കൃഷിയിടത്തിലുണ്ട്. അവയിൽ ഭൂരിഭാഗവും കായ്ച്ചിട്ടുമുണ്ട്. കൂടാതെ തക്കാളി, വെണ്ട, കക്കിരി, കാബേജ്, കോളിഫ്ലവർ, ബ്രോക്കോളി തുടങ്ങിയ കൃഷികളും ചെയ്ത് വരുന്നുണ്ട്. ബ്രോയിലർ ഇറച്ചിക്കോഴി ഫാമും നടത്തുന്നുണ്ട്.
ഇവിടെ ഉത്പാദിപ്പിക്കുന്നത് കൂരാച്ചുണ്ട് കൃഷിഭവന്റെ കീഴിലുള്ള കാർഷിക വിപണന കേന്ദ്രത്തിലും കുടുംബശ്രീയുടെ നാച്ചുറൽ ഫ്രഷ് കാർഷിക ഉത്പന്ന വിപണന കേന്ദ്രത്തിലുമാണ് നൽകി വരുന്നത്. ഭാര്യയായ ലൂസിയുടെ പ്രോത്സാഹനവും സഹകരണവുമാണ് കാർഷിക മേഖലയിൽ ലക്ഷ്യപ്രാപ്തിയിൽ എത്താൻ സഹായിക്കുന്നതെന്നും ജോസ് പറയുന്നു. കാലങ്ങളായി പൊതുപ്രവർത്തനരംഗത്തും സജീവമായി പ്രവർത്തിക്കുന്ന ജോസ് 2015 -20 കാലഘട്ടത്തിൽ കൂരാച്ചുണ്ട് പഞ്ചായത്ത് അംഗവുമായിരുന്നു.
ജോൺസൺ പൂകമല
