ചാവക്കാട്: ദേശീയപാത നിർമാണത്തിനായി ചേറ്റുവ പുഴയിലെ മണ്ണെടുക്കുന്നത് സംബന്ധിച്ച് പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം.
മണലൂറ്റുകാരണം സമീപത്തെ വീടുകൾക്കും മറ്റും ഉണ്ടാകുന്ന പ്രശ്നങ്ങൾ അതീവ ഗുരുതരമാണെന്ന സ്വകാര്യ അന്യായത്തെ തുടർന്ന് കളക്ടറുടെ നേതൃത്വത്തിൽ പരിശോധിച്ചു റിപ്പോർട്ടു നൽകാൻ ഹൈക്കോടതി നിർദേശംനൽകിയത്.
കളക്ടറുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറി, സാങ്കേതിക വിദഗ്ധർ, നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ട സംഘമായിരിക്കും പരിശോധന നടത്തുന്നത്. ഖനനത്തെക്കുറിച്ച് വിശദറിപ്പോർട്ട് സമർപ്പിക്കാൻ കോടതി നാഷണൽ ഹൈവേയോട് നിർദേശംനൽകി.
പൊതുപ്രവർത്തകനായ ലത്തീഫ് കെട്ടുമ്മൽ, അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖേനനൽകിയ ഹർജിയിലാണ് ഉത്തരവ്.
ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെ നടത്തുന്ന ഈ ഖനനം നിർത്തിവയ്ക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. മണലൂറ്റുകാരണം വീടുകളും കെട്ടിടങ്ങളും പുഴയോരവും അപകടസ്ഥിതിയിലാണെന്ന് ‘ദീപിക’ റിപ്പോർട്ട് ചെയ്തിരുന്നു.
