അമ്പലപ്പുഴ: യാത്രാ സൗകര്യമില്ലാത്ത പ്രദേശത്തു നിന്ന് വണ്ടാനം മെഡിക്കൽ കോളജാശുപത്രിയിലെത്തിച്ച കോവിഡ് ബാധിച്ച ഗർഭിണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി.
പുളിങ്കുന്ന് പഞ്ചായത്ത് ഒന്നാം വാർഡിലെ 24 വയസുള്ള ഗർഭിണിയെയാണ് ഞായറാഴ്ച വൈകുന്നേരത്തോടെ വണ്ടാനത്ത് എത്തിച്ചത്. യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റാൻ ആരോഗ്യ പ്രവർത്തകർ നിർദേശിച്ചത്.
യാത്രാ സൗകര്യം തീരെയില്ലാത്ത ഇവിടെ നിന്ന് ബോട്ടിൽക്കയറ്റി റോഡിലെത്തിച്ച ശേഷം ഇവിടെ നിന്ന് ആംബുലൻസിലാണ് യുവതിയെ വൈകുന്നേരത്തോടെ മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചത്.
എന്നാൽ കോവിഡ് ലക്ഷണമില്ലാത്തതിനാൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ സാധിക്കില്ലെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. ഇതോടെ തിരികെ വീട്ടിലേക്ക് പോകാനും കഴിയാതെ ബുദ്ധിമുട്ടിലാകുകയായിരുന്നു യുവതിയും ബന്ധുക്കളും.