കോട്ടയം: വേനല്‍ ആരംഭിച്ചതോടെ ക്ഷീരകര്‍ഷകര്‍ കൂടുതല്‍ ദുരിതത്തിലായി. പാല്‍വില വര്‍ധിപ്പിക്കാത്തതിനു പുറമെ പച്ചപ്പുല്ലിന്റെ ലഭ്യത കുറഞ്ഞതും കാലിത്തീറ്റ, പരുത്തിക്കുരു, കടലപ്പിണ്ണാക്ക്, വൈക്കോല്‍ എന്നിവയുടെ വിലവര്ധിച്ചതുമാണ് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി മാറിയിരിക്കുന്നത്. മിൽമ കഴിഞ്ഞദിവസം കാലി ത്തീറ്റയ്ക്കു ചാക്കൊന്നിന് 200 രൂപ സബ്സിഡി പ്രഖ്യാപിച്ചതു ചെറിയൊരാശ്വാസമായെങ്കിലുംചെറുകിട ക്ഷീരകര്‍ഷകർ ദുരിതത്തിലാണ്.
സ്വകാര്യ കമ്പനികൾ കാലിത്തീറ്റ വില എല്ലാ വിഭാഗങ്ങള്‍ക്കും ഒരു ചാക്കിനു 25 രൂപയാണ് വര്‍ധിപ്പിച്ചത്. കാലിത്തീറ്റ വില വര്‍ധനയ്ക്ക് ആനുപാതികമായി പാലിന് വില ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് ക്ഷീരകര്‍ഷകര്‍. സര്‍വീസ് സഹകരണ സംഘത്തില്‍നിന്ന് ലഭിക്കുന്ന കേരള ഫീഡ്സിന് മാത്രമാണ് സബ്സിഡി ലഭിക്കുന്നത്. കെ.എസ്. കാലിത്തീറ്റയ്ക്ക് (സുപ്രീം)ഒരു ചാക്ക് 1485 രൂപയായി വര്‍ധിച്ചു.
കേരള ഫീഡ്സ് വില 1455 രൂപയാണ്. തമിഴ്നാട്ടില്‍ നിന്നുള്ള വൈക്കോല്‍ ഒരു കെട്ട് 25 കിലോഗ്രാമിനു 340 രൂപയാണ് വില ഈടാക്കുന്നത്. സമീപനാളുകളില്‍ കടലപ്പിണ്ണാക്കിന് 11 രൂപയും പരുത്തിക്കുരുവിനു 10 രൂപയുമാണ് വര്‍ധിച്ചത്.വില ഉയര്‍ന്നതോടെ ഉത്പാദനച്ചെലവ് ഉയര്‍ന്നെന്ന് ക്ഷീരകര്‍ഷകര്‍ പറയുന്നു. വേനലില്‍ പാലുത്പാദനവും വലിയ തോതില്‍ കുറയും.
പച്ചപ്പുല്ല് കിട്ടാനില്ലാതെ വരുന്നതോടെ കാലിത്തീറ്റയും വൈക്കോലും കൂടുതലായി പശുക്കള്‍ക്കു നല്‍കേണ്ട സാഹചര്യവുമുണ്ടാകും. ഇതും ചെലവ് വലിയ തോതില്‍ വര്‍ധിക്കാന്‍ കാരണമാകും. ഇതിനു പുറമെ പശുക്കള്‍ക്കുള്ള മരുന്നുകള്‍ക്കും തീവിലയാണ്.ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെയും ഡോക്ടറുടെയും സേവനം രാത്രികാലങ്ങളില്‍ പോലും വീട്ടുപടിക്കല്‍ ലഭ്യമാണെങ്കിലും വില കൂടിയ മരുന്നുകള്‍ പുറത്തു നിന്നും കര്‍ഷകര്‍ വാങ്ങേണ്ട സാഹചര്യമാണ്.
അകിടുവീക്കത്തിനുള്ള മരുന്ന്, കാത്സ്യം എന്നിവയ്ക്കാണു വില ഉയര്ന്നുനില്ക്കുന്നത്. ഒരു പശുവിനെ പരിപാലിക്കുന്നതുള്‍പ്പെടെ നോക്കിയാല്‍ ഒരു ലിറ്റര്‍ പാല് ഉത്പാദിപ്പിക്കുന്നതിന് 60 രൂപയ്ക്കു മുകളില്‍ ചെലവു വരും.പാല് സൊസൈറ്റികളില്‍ നിലവില്‍ ലിറ്ററിന് ശരാശരി 42 രൂപയാണ് കര്ഷകന് കിട്ടുന്നത്. പച്ചപ്പുല്ല് കൊടുക്കുമ്പോള്‍ കിട്ടുന്നത്രയും പാല് കാലിത്തീറ്റയും വൈക്കോലും കൊടുക്കുമ്പോള്‍ കിട്ടില്ല, കൊഴുപ്പും കുറയും. കൊഴുപ്പ് നോക്കിയാണ് ക്ഷീര സംഘങ്ങള്‍ പാലിന് വില നല്‍കുന്നത്.
പാലിന് കൊഴുപ്പ് കുറയുന്നതോടെ കിട്ടുന്ന വിലയിലും കുറവ് വരും. ഒന്നും രണ്ടും പശുക്കളെ വളര്‍ത്തുന്ന ചെറുകിട കര്‍ഷകരെയാണ് ഇതു സാരമായി ബാധിക്കുന്നത്.വന്‍കിട ഫാമുകളില്‍ ഫാനുകള്‍ സ്ഥാപിച്ച് തൊഴുത്ത് ശീതീകരിക്കുകയും ജലസേചന സൗകര്യമുള്ള കൃഷിയിടങ്ങളില്‍ പച്ചപ്പുല്ലുകള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഏതാനും പശുക്കളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് ഇതു സാധിക്കില്ല. വേനല്‍ ശക്തിപ്പെട്ടതോടെ പശുക്കള്‍ക്ക് അകിടുവീക്കം, കുളമ്പുരോഗം ഉള്‍പ്പെടെ രോഗങ്ങളും വര്‍ധിച്ചുവരികയാണ്. പശുവളര്‍ത്തലില്‍ മെച്ചമില്ലാത്ത സാഹചര്യത്തില്‍ ക്ഷീരമേഖലയില്‍നിന്നു പിന്‍വാങ്ങുന്ന കര്‍ഷകരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്.
