ഒടുവില്‍ സുപ്രിം കോടതി വിധി നടപ്പായി ! ജെയിന്‍ കോറല്‍ കോവിനു പിന്നാലെ ഗോള്‍ഡന്‍ കായലോരവും മണ്ണോടു ചേര്‍ന്നു; പദ്ധതി പൂര്‍ണവിജയമെന്ന് എഡിഫസ് കമ്പനി

ജെയിന്‍ കോറല്‍ കോവിനു പിന്നാലെ ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റും മണ്ണോടു ചേര്‍ന്നതോടെ സുപ്രിംകോടതി വിധി പൂര്‍ണമായി നടപ്പായി. 2.30-ന് മൂന്നാം സൈറണ്‍ മുഴങ്ങിയതിനു പിന്നാലെ സ്‌ഫോടനം നടന്നു. ഇതോടെ സുപ്രീംകോടതി വിധിച്ച പ്രകാരം എല്ലാ കെട്ടിട സമുച്ചയങ്ങളും പൊളിക്കുന്ന പ്രക്രിയയും അവസാനിച്ചു. 26 മിനിറ്റ് വൈകി 1.56-നാണ് ആദ്യ സൈറണ്‍ മുഴങ്ങിയത്. സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയതാണു സൈറണ്‍ മുഴങ്ങുന്നതു വൈകാന്‍ കാരണമായത്.

10.59-ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള മൂന്നാം സൈറണ്‍ മുഴങ്ങിയതിനു പിന്നാലെയാണു ജെയിന്‍ കോറല്‍ കോവില്‍ സ്‌ഫോടനം നടന്നത്. 128 അപ്പാര്‍ട്ട്‌മെന്റുകളാണ് ഈ കെട്ടിടത്തിലുള്ളത്. 17 നിലകളുള്ള കെട്ടിടം ഒമ്പത് സെക്കന്‍ഡില്‍ തകര്‍ന്നുവീണു. ചമ്പക്കര കനാല്‍ തീര റോഡിനോടു ചേര്‍ന്ന് തൈക്കുടം പാലത്തിനു സമീപമാണ് കണ്ണാടിക്കാട് ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് സ്ഥിതി ചെയ്തിരുന്നത്. 20 കൊല്ലം മുന്‍പ് മരട് പഞ്ചായത്തായിരുന്നപ്പോള്‍ ആദ്യം പണിത ഫ്‌ളാറ്റ് സമുച്ചയമായിരുന്നു ഇത്. ഇതിന്റെ ചുവടു പിടിച്ചായിരുന്നു മറ്റു കെട്ടിടങ്ങള്‍ക്കും അനുമതി നല്‍കിയത്.

എഡിഫസ് എന്‍ജിനീയറിംഗ് കമ്പനിയാണ് 17 നിലകളുള്ള ഈ ഫ്‌ളാറ്റും പൊളിച്ചത്.. ഇതിന്റെ ഭാഗമായി 1.30ഓടെ പ്രദേശത്തെ എല്ലാ ചെറിയ റോഡുകളും അടച്ചു. 51 മീറ്ററാണ് ഗോള്‍ഡന്‍ കായലോരത്തിന്റെ ഉയരം. 15 കിലോ സ്‌ഫോടക വസ്തുവാണ് തകര്‍ക്കാന്‍ ഉപയോഗിച്ചത്. കെട്ടിടത്തിന്റെ അവശിഷ്ടം കായലിലേക്കു വീഴാത്തവിധമായിരിക്കും കെട്ടിടം തകര്‍ക്കുകയെന്നു പൊളിക്കല്‍ കരാറേറ്റെടുത്തിരിക്കുന്ന എഡിഫസ് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഹോളി ഫെയ്ത്ത് എച്ച്ടുഒ, ആല്‍ഫാ സറീന്‍ ഫ്‌ളാറ്റുകള്‍ ഇന്നലെ സ്‌ഫോടനത്തില്‍ തകര്‍ത്തിരുന്നു. ഇതോടെ പദ്ധതി പൂര്‍ണ വിജയമായെന്ന് ഫ്‌ളാറ്റ് പൊളിക്കല്‍ കരാര്‍ ഏറ്റെടുത്ത എഡിഫസ് കമ്പനിയുടെ എംഡി അറിയിച്ചു.

Related posts