കൊച്ചിയിലെ ആ നടി നേരിട്ടതുപോലെ ഒന്നും എനിക്ക് നേരിടേണ്ടിവന്നിട്ടില്ല, അന്ന് എനിക്ക് വൃത്തിയും സൗകര്യവുമുള്ള ഒരു മുറി ഒരുക്കിത്തരാന്‍ അവര്‍ക്ക് സാധിച്ചില്ല, സീരിയല്‍ നടി ദിവ്യാ വിശ്വനാഥ് പറയുന്നു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് സമാനമായ ദുരനുഭവം നടി ദിവ്യ വിശ്വനാഥും നേരിട്ടെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നാണ് ദിവ്യ പറയുന്നത്. നടി ആക്രമിക്കപ്പെട്ടത് പോലൊരു സംഭവമായിരുന്നില്ല അതെന്നും വ്യത്യസ്തമായ മറ്റൊരു സംഭവമാണ് ഉണ്ടായതെന്നും ദിവ്യ ഒരു അഭിമുഖത്തില്‍ പറയുന്നു.

വാര്‍ത്ത വന്നതു മുതല്‍ നിരവധി ഫോണ്‍കോളുകള്‍ക്ക് മറുപടി പറഞ്ഞു മടുത്തു എന്ന് പറഞ്ഞ ദിവ്യ പറയുന്നത്, ആ മാഗസിന്റെ റിപ്പോര്‍ട്ടര്‍ തന്നോട് ഇന്‍ഡസ്ട്രിയില്‍ മോശമായ അനുഭവങ്ങള്‍ ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍, മോശമായ അനുഭവം ഉണ്ട്, എന്നാല്‍ എല്ലാവരും മോശക്കാരല്ല എന്നും പറഞ്ഞിരുന്നു. തനിക്ക് മോശമായ അനുഭവം ഉണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോള്‍, കൊച്ചിയില്‍ യുവനടിക്ക് ഉണ്ടായ അനുഭവം പോലെയല്ല, തികച്ചും വ്യത്യസ്ഥമായി വളരെ ചെറിയൊരു ഇഷ്യൂ മാത്രമായിരുന്നു അത്.

അക്കോമഡേഷനുമായി ബന്ധപ്പെട്ട ഒരു അനുഭവം. നല്ലൊരു വൃത്തിയും സൗകര്യവുമുള്ള ഒരു മുറി ഒരുക്കിത്തരാന്‍ അതിന്റെ പ്രൊഡക്ഷന്‍ ടീമിന് കഴിഞ്ഞില്ല. തന്ന മോശം ഹോട്ടല്‍ മാറ്റിത്തരാന്‍ പറഞ്ഞിട്ടും അവര് സഹകരിച്ചില്ല. പന്തികേട് തോന്നിയപ്പോള്‍ റൂം ഒഴിവാക്കി അപ്പോള്‍ തന്നെ വിട്ടു പോകുകയായിരുന്നു. അതിന്റെ പേരില്‍ ആ പ്രോജക്ടില്‍ നിന്ന് പിന്മാറേണ്ടി വന്നു. അത്രയും മാത്രമായിരുന്നു സംഭവിച്ചത്. അതിനാണ് പ്രമുഖ നടന്റെ ഫോട്ടോ ഉള്‍പ്പടെ വച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വര്‍ത്ത കൊടുത്തത്.

ദയവായി ഇനിയെങ്കിലും ഇത്തരത്തില്‍ എന്തെങ്കിലും വാര്‍ത്തകള്‍ പ്രചരിപ്പിക്കും മുന്‍പ് അതിന്റെ സത്യാവസ്ഥ ഒന്ന് അന്വേഷിക്കുന്നത് നല്ലതാണെന്ന് ദിവ്യ വിശ്വനാഥ് ഓര്‍മ്മിപ്പിച്ചു. ആ റിപ്പോര്‍ട്ടറോടും പറഞ്ഞത് ഈ കാര്യങ്ങള്‍ തന്നെയാണ്. അതിനെ വാര്‍ത്തയാക്കാനായി ‘സമാനമായ’ അനുഭവം എന്ന രീതിയില്‍ വളച്ചൊടിച്ച് കൊടുത്തതിലുള്ള പരിഭവം പങ്കുവയ്ക്കാനും താരം മറന്നില്ല. സ്ത്രീധനം എന്ന സൂപ്പര്‍ ഹിറ്റ് സീരിയലിനു ശേഷം ദിവ്യ വിശ്വനാഥ് ഇപ്പോള്‍ എ. എം. നസീര്‍ ഒരുക്കുന്ന മാമാട്ടിക്കുട്ടി എന്ന സീരിയലിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Related posts