ബാധിച്ചിരിക്കുന്നത് കൊറോണ വൈറസെന്നു കണ്ടെത്തിയത് ഈ വനിതാ ഡോക്ടര്‍ ! രോഗബാധിതര്‍ക്കുള്ള ശരിയായ ചികിത്സയും ഏതെന്നു മനസ്സിലാക്കി; ഡോ.സാങ് ലോകത്തിനു മുമ്പില്‍ ഹീറോ ആകുമ്പോള്‍…

ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകമെങ്ങും വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഇതുവരെ 400നടുത്ത് ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. ചൈനയ്ക്ക് പുറമെ ഇന്ത്യ, യുഎസ്, യുകെ ഉള്‍പ്പെടെ 24 രാജ്യങ്ങളിലേയ്ക്കും പടര്‍ന്നു പിടിച്ചുകഴിഞ്ഞു. ഒരേ രോഗലക്ഷണങ്ങളുമായി ഒന്നിനു പുറകെ ഒന്നായി രോഗികള്‍ എത്തിയതോടെ ‘ഇതുവരെ ഇല്ലാത്ത’ വൈറസിനെ തിരിച്ചറിഞ്ഞത് ചൈനയിലെ ഒരു വനിതാ ഡോക്ടറാണ്.

വുഹാനിലെ റെസ്പിറേറ്ററി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറായ ഡോ. സാങ് ജിക്സിയാന്‍ ആണ് ലോകത്തിനു മുന്നില്‍ ഹീറോ ആയി മാറുന്നത്. ആദ്യ ഏഴ് കൊറോണ ബാധിതരെ ചികിത്സിച്ചതും 54 കാരിയായ ഡോ. സാങ് ആണ്.

പുതിയ തരം പനി എന്ന നിലയിലാണ് ഡിസംബര്‍ 26ന് വുഹാനിലുള്ള നാലുപേരെ ഡോ.സാങ് പരിശോധിക്കുന്നത്. ഒരു കുടുംബത്തില്‍ നിന്നുള്ള മൂന്നു പേര്‍ കടുത്ത ശ്വാസ തടസ്സവുമായാണ് സാങ്ങിനെ കാണാനെത്തിയത്.

എക്സറേയില്‍ കടുത്ത ന്യൂമോണിയ ബാധിച്ചതായി കണ്ടെത്തുകയും ചെയ്തു. പിന്നാലെ ഇതേ ലക്ഷണങ്ങളുമായി മൂന്നു പേര്‍ കൂടി എത്തിയതോടെയാണ് ഇതിനു പിന്നിലെ അപകട സൂചന സാങ് മനസ്സിലാക്കുന്നത്.

ഈ ഏഴു പേരും ഹുനാന്‍ കടല്‍ വിഭങ്ങളുമായും വുഹാനിലെ ഇറച്ചിച്ചന്തയുമായും മൃഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരുമാണെന്നും തിരിച്ചറിഞ്ഞതോടെ പുതിയ ഒരു രോഗം ആണെന്ന് സാങ് മനസ്സിലാക്കുകയും ആശുപത്രി അധികൃതര്‍ക്ക് ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

തുടര്‍ന്ന് ഇതേ രോഗലക്ഷണങ്ങളുമായി എത്തുന്നവര്‍ക്കായി കണ്‍സള്‍ട്ടേഷനായി ഒരു മള്‍ട്ടി ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങി. ആശുപത്രി ജീവനക്കാര്‍ എന്‍95 മാസ്‌കും ധരിച്ചു തുടങ്ങി. ദിവസങ്ങള്‍ മുന്നോട്ട് പോയപ്പോള്‍ ന്യൂമോണിയ കേസുകള്‍ കൈകാര്യം ചെയ്യുന്ന ഡോക്ടര്‍മാരും നഴ്സുമാരും പ്രൊട്ടക്ടീവ് ഐസൊലേഷന്‍ വസ്ത്രങ്ങള്‍ ഉപയോഗിച്ചു തുടങ്ങുകയായിരുന്നു.

പിന്നീടാണ് ഇത് നൊവേല്‍ കൊറോണ ആണെന്ന് തിരിച്ചറിഞ്ഞത്. 2003ല്‍ ചൈനയില്‍ നിന്ന് പടര്‍ന്നു പിടിച്ച കൊറോണ വൈറസായ സാര്‍സ് ബാധിച്ച രോഗികളെ ചികിത്സിച്ച അനുഭവമാണ് പുതിയ കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാന്‍ സഹായകമായതെന്ന് ഡോ. സാങ് പറയുന്നു.

Related posts

Leave a Comment