കാട്ടാക്കട : മലയിൻകീഴിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് കടിയേറ്റു. 10 ഓളം നായ്ക്കളും ആക്രമണത്തിന് ഇരയായി.
ഗോവിന്ദമംഗലം പെട്രോൾ പമ്പിലെ ജീവനക്കാരൻ പുഷ്പകുമാർ (52), പെരുമന കട്ടറക്കുഴി സ്വദേശി സെലിൻ (18), അരുവാക്കോട് സ്വദേശി വിനോദ് (32) എന്നിവർക്കാണ് കടിയേറ്റത്.
ശനിയാഴ്ച രാത്രി ഏഴിന് പെട്രോൾ പമ്പിൽവച്ചാണ് പുഷ്പകുമാറിന്റെ കൈയിൽ പേപ്പട്ടികടിച്ചത്. വീടിനുള്ളിൽ എത്തിയാണ് പട്ടി സെലിനെ കടിച്ചത്.
ഊരൂട്ടമ്പലം ജംഗ്ഷന് സമീപത്തെ റേഡിയോ പാർക്കിനു മുന്നിൽ ഉണ്ടായിരുന്ന പത്തോളം തെരുവുനായ്ക്കൾക്കും പേപ്പട്ടിയുടെ കടിയേറ്റു.
സമീപത്തെ കുളത്തിൽ നിന്ന് വെള്ളം കുടിച്ച് കയറിയ പട്ടി കരിങ്കല്ലുകളിൽ കടിക്കാൻ തുടങ്ങിയതോടെയാണ് നാട്ടുകാർക്ക് സംശയമായത്.
അതിനിടെ ഗോവിന്ദമംഗലത്ത് അടുത്തടുത്ത വീടുകളിലെ മുപ്പതോളം കോഴികളെ ചത്തനിലയിൽ കണ്ടെത്തിയത് നാട്ടുകാരിൽ പരിഭ്രാന്തിയുളവാക്കി.
പേപ്പട്ടിയുടെ കടിയിൽ പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി, നെയ്യാറ്റിൻകര ഗവ. ആശുപത്രി, കാട്ടാക്കട ആശുപത്രി എന്നിവിടങ്ങളിൽ പ്രാഥമിക ചികിത്സ തേടി.
പഞ്ചായത്ത് അടിയന്തരമായി ഇടപെട്ട് നടപടികൾ കൈക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.കുറ്റിച്ചൽ ജംഗ്ഷനിൽ തെരുവുനായ്ക്കൾ രണ്ടു പേരെ കടിച്ചിരുന്നു.