തൃശൂർ: ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന സിനിമ കണ്ടിറങ്ങുമ്പോൾ മനസിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളിൽ ഒന്ന് ഉണ്ണിത്തമ്പുരാന്റേതായിരുന്നു. ലാലിനൊപ്പം കളിയാട്ടത്തിൽ ഉണ്ണിത്തമ്പുരാനെ അവതരിപ്പിച്ചത് ഇ. എ. രാജേന്ദ്രൻ എന്ന നടനായിരുന്നു. കളിയാട്ടത്തിൽ ആടിത്തിമർത്ത രാജേന്ദ്രന് പിന്നെ മലയാള സിനിമയുടെ തട്ടകം വിട്ട് ഇറങ്ങിപ്പോരേണ്ടി വന്നില്ല.
സത്യത്തിൽ ഒരു രണ്ടാം വരവായിരുന്നു മലയാള സിനിമയിലേക്ക് കളിയാട്ടത്തിലൂടെ ജയരാജ് ഒരുക്കിയത്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്തു വന്ന രാജേന്ദ്രൻ, വി.ആർ. ഗോപിനാഥിന്റെ ഗ്രീഷ്മം എന്ന സിനിമയിൽ അഭിനയിച്ചിരുന്നുവെങ്കിലും പിന്നീട് കുറേക്കാലം ചലച്ചിത്രമേഖലയിൽ നിന്ന് മറ്റ് അവസരങ്ങളൊന്നും ഇദ്ദേഹത്തെ തേടിയെത്തിയില്ല. നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു തിരികെയെത്തിയത് ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെയാണ്.. ഡയലോഗ് ഡെലിവറിയിലെ വ്യത്യസ്തതയാണ് രാജേന്ദ്രനെ കളിയാട്ടത്തിൽ പെട്ടെന്ന് ശ്രദ്ധേയനാക്കിയത്.
നാടകക്കളരിയിൽ നിന്ന് വന്ന നടൻ ആണെങ്കിലും നാടകത്വം ഒട്ടുമില്ലാതെ കളിയാട്ടത്തിലെ ഉണ്ണിത്തമ്പുരാനെ രാജേന്ദ്രൻ റിയലിസ്റ്റിക് ആയി തന്നെ അവതരിപ്പിച്ചു. വില്യം ഷേക്സ്പിയറിന്റെ ഒഥല്ലോയെ മലയാളത്തിലേക്ക് പറിച്ചു നട്ടതാണ് കളിയാട്ടമെങ്കിലും അതിൽ നാടകീയത ഒട്ടും തൊട്ടു തീണ്ടാതെയാണ് രാജേന്ദ്രൻ തന്റെ കഥാപാത്രത്തെ മനോഹരമാക്കിയത്. കളിയാട്ടം പലതരത്തിൽ ചർച്ചയായപ്പോൾ ഈ നടനും ചർച്ചാവിഷയമായി.
കളിയാട്ടത്തിനുശേഷം രാജേന്ദ്രനെ തേടി അവസരങ്ങൾ വന്നു. അവയിൽ ഭൂരിഭാഗവും സഹ നടനോ വില്ലനോ ആയിരുന്നു. എന്നാൽ ലഭിച്ച കഥാപാത്രങ്ങൾക്ക് എല്ലാം തന്റേതായ ഒരു രാജേന്ദ്രൻ ടച്ച് കൊടുത്തത് പ്രേക്ഷകർക്ക് ഓർക്കാൻ പാകത്തക്കവിധത്തിൽ ആ കഥാപാത്രങ്ങളെ രാജേന്ദ്രൻ ഭംഗിയാക്കി.
തൃശൂർ ജില്ലയിൽ തൃത്തല്ലൂരിലെ ഏങ്ങൂർ തറവാട്ടിൽ അയ്യപ്പന്റെയും സുമതിയുടെയും മകനായി ജനനം. തൃത്തല്ലൂർ യു.പി സ്കൂളിലെ വിദ്യാഭ്യാസകാലത്ത് തന്നെ സ്കൂൾ സാഹിത്യസമാജവുമായി ബന്ധപ്പെട്ട നാടകാവതരണങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. കലാലയ പഠനത്തിനു ശേഷം ഡൽഹിയിലെ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്ന രാജേന്ദ്രൻ, ഒന്നാം റാങ്കോടെ ബിരുദം നേടി. ഇതിനു ശേഷം പൂനയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ടെലിവിഷൻ കോഴ്സിനു ചേർന്നു.
പൂനയിലെ പഠനശേഷം നാട്ടിലെത്തിയ സന്ദർഭത്തിലാണ് ഒ. മാധവന്റെ മകളും മുകേഷിന്റെ സഹോദരിയുമായ സന്ധ്യയെ രാജേന്ദ്രൻ പരിചയപ്പെടുന്നതും തുടർന്ന് ഇരുവരും വിവാഹിതരാകുന്നതും. അക്കാലത്ത് സന്ധ്യ തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥിയായിരുന്നു.വിവാഹശേഷം കൊല്ലത്തെത്തിയ രാജേന്ദ്രൻ, ഭാര്യാപിതാവായ ഒ. മാധവന്റെ ഉടമസ്ഥതയിലുള്ള കാളിദാസ കലാകേന്ദ്രം എന്ന നാടകസമിതിയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയായി.
നാടകകൃത്തായ ജോസ് ചിറമ്മലിന്റെ സഹായത്തോടെ രാജേന്ദ്രൻ തന്നെ ആകർഷിച്ച ഒരു റഷ്യൻ നോവൽ നാടകമാക്കി.1987-ൽ ഏറ്റവും മികച്ച നാടകത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ഈ നാടകം നേടി. പിന്നീട് രാജേന്ദ്രൻ തന്നെയായിരുന്നു കാളിദാസകലാകേന്ദ്രത്തിന്റെ പ്രധാന ചുമതലക്കാരൻ. തുടർന്ന് ആറേഴു വർഷം രാജേന്ദ്രനും സന്ധ്യയും തന്നെയായിരുന്നു കാളിദാസ കലാകേന്ദ്രത്തിലെ പ്രധാന അഭിനേതാക്കൾ. ക്യാരക്റ്റർ റോളുകളിലും വില്ലൻ വേഷങ്ങളിലും തിളങ്ങിയ നടനായിരുന്നു ഇ.എ. രാജേന്ദ്രൻ. നാടകം, സിനിമ എന്നിവയ്ക്കൊപ്പം ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സാന്നിധ്യമറിയിച്ചു.
കളിയാട്ടത്തിനുശേഷം പട്ടാഭിഷേകത്തിലെ ബലരാമൻ എന്ന വില്ലൻ കഥാപാത്രം രാജേന്ദ്രന് ഏറെ അഭിനന്ദനങ്ങൾ നേടിക്കൊടുത്തു. പ്രണയവർണങ്ങൾ എന്ന സിനിമയിലെ സ്നേഹനിധിയായ ചേട്ടന്റെ വേഷം രാജേന്ദ്രന് ക്യാരക്ടർ റോളുകളും വഴങ്ങുമെന്ന് തെളിയിച്ചു. നരസിംഹം, തച്ചിലേടത്ത് ചുണ്ടൻ, സ്നേഹം, ദയ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, മീശമാധവൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
സിനിമയ്ക്കൊപ്പം നാടകത്തെയും നാടകത്തിനൊപ്പം സിനിമയെയും പ്രണയിച്ച ഒരു കലാകാരനാണ് വിടവാങ്ങിയിരിക്കുന്നത്. നാടകങ്ങളിൽനിന്നും ലഭിച്ച പാഠങ്ങൾ ഭംഗിയായി വെള്ളിത്തിരയിൽ ചേർത്തുവെച്ച് ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച രാജേന്ദ്രൻ ഓർമ്മയാകുമ്പോൾ ആ കഥാപാത്രങ്ങൾക്ക് മരണമില്ല.
