തിരുവനന്തപുരം: നിങ്ങളുടെ വാഹനത്തിന് ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്നും അത് ഉടൻ അടച്ചില്ലെങ്കിൽ നിയമനടപടി ഉണ്ടാകുമെന്ന് കാണിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധിയാളുകൾക്ക് വാട്സ്ആപ്പിലും ഫോണിലും സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ ഇത് വ്യാജ വാർത്തയാണെന്ന് മുന്നറിയിപ്പുമായി എംവിഡി രംഗത്ത്. ഇത് സംബന്ധിച്ചൊരു കുറിപ്പും അവർ പങ്കുവച്ചു.
വ്യാജ സന്ദേശങ്ങളിൽ വീഴരുത്!
നിങ്ങളുടെ വാഹനത്തിന് ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്നും അത് ഉടൻ അടച്ചില്ലെങ്കിൽ നിയമനടപടി ഉണ്ടാകുമെന്നും കാണിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധിയാളുകൾക്ക് വാട്സ്ആപ്പിലും SMS വഴിയും സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ഔദ്യോഗിക സന്ദേശങ്ങൾക്ക് സമാനമായ രീതിയിലാണ് തട്ടിപ്പുകാർ ലിങ്കുകൾ അയക്കുന്നത്. ഇതിനെതിരെ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.
എന്നാൽ ഇതേ തുടർന്ന് “ഇ-ചല്ലാൻ ആരും സ്വയം അടക്കരുത്” എന്ന നിർദ്ദേശം പലയിടങ്ങളിൽ പ്രചരിക്കുന്നതായി കാണുന്നു. ഇതും തികച്ചും വ്യാജ വാർത്തയാണ്. ജനങ്ങൾക്ക് ഇടനിലക്കാർ ഇല്ലാതെ തങ്ങളുടെ സേവനങ്ങൾ നേരിട്ടും താമസം കൂടാതെയും ചെയ്തെടുക്കുന്നതിനാണ് ഓൺലൈൻ സൗകര്യങ്ങൾ നിലവിൽ വന്നിരിക്കുന്നത്.
ജനങ്ങൾക്ക് തങ്ങളുടെ വാഹനത്തിന് എന്തെങ്കിലും ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് സ്വയം പരിശോധിച്ചു ബോധ്യപ്പെടാവുന്നതാണ്. echallan.parivahan.gov.in എന്ന ഔദ്യോഗിക വെബ് സൈറ്റ് വഴിയോ next-gen-mparivahan എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ പരിശോധിച്ചു ഉറപ്പ് വരുത്താവുന്നതാണ്.
തങ്ങളുടെ വാഹനത്തിന് ചലാനുകൾ ഉണ്ടെന്നു കാണിച്ചു വാട്സാപ്പിലോ എസ്എംഎസ് ആയോ സന്ദേശങ്ങൾ ലഭിച്ചാൽ അത് പരിശോധിച്ച് ഉറപ്പ് വരുത്താൻ സർക്കാർ ഔദ്യോഗിക സൈറ്റിൽ കയറി വാഹന നമ്പർ നൽകി പരിശോധിക്കുന്നതാണ് , ഉണ്ടെങ്കിൽ അത് ആ ഔദ്യോഗിക സൈറ്റിലൂടെ തന്നെ ഓൺലൈൻ ആയി ഒടുക്കുന്നതിനുള്ള സൗകര്യവും നിലവിലുണ്ട്. ആയതുകൊണ്ട് മെസ്സജിലുള്ള ലിങ്കുകൾ ഇതിനായി ഉപയോഗിക്കാതിരിക്കുക. സ്വന്തമായി പരിശോധിച്ച് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് സർക്കാർ അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.
ജനങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുകയാണ് ഓൺലൈനിലൂടെ പല തട്ടിപ്പ് സംഘങ്ങളും ചെയ്തു വരുന്നത്. എന്നാൽ ഈ തട്ടിപ്പ് സംഘങ്ങളെ കാണിച്ച് സർക്കാറിൻ്റെ ഓൺലൈൻ സേവനങ്ങളെ നിരുത്സാഹപ്പെടുത്താൻ ചില തൽപരകക്ഷികളും ശ്രമം നടത്തുന്നതായി കാണുന്നു. ജനങ്ങൾ ബോധവാന്മാരാകുക എന്നത് തന്നെയാണ് ഇതിനൊരു പരിഹാരം…
