“നാളെ മുതൽ ഞാൻ….” എന്നു തുടങ്ങുന്ന സത്യപ്രതിജ്ഞ ചൊല്ലി ഇന്നലെ ഉറങ്ങാൻ കിടന്ന മനുഷ്യരിതാ 2026ലേക്ക് ഉണർന്നിരിക്കുന്നു. ലക്ഷ്യത്തിലെത്താനായില്ലെങ്കിലും പ്രതിജ്ഞകൾ മാറ്റത്തിനുവേണ്ടിയുള്ള, മനുഷ്യന്റെ അടക്കാനാകാത്ത അഭിവാഞ്ഛയാണ്. 21-ാം നൂറ്റാണ്ടിന്റെ കാൽ ഭാഗം കഴിഞ്ഞിരിക്കുന്നു. വ്യക്തിപരം എന്നതിനപ്പുറം നാം മനുഷ്യവംശം എന്ന നിലയിൽ ചില പ്രതിജ്ഞകളെടുക്കാൻ സമയമായി. ഓരോ വർഷാന്ത്യരാത്രിയിലും പാപ്പാഞ്ഞിയെ കത്തിച്ച നമ്മൾ പൈതൃകമായി ലഭിച്ചതും ആർജിച്ചതുമായ വിദ്വേഷത്തെയും വംശവെറിയെയും അഹംബോധത്തെയും കത്തിച്ചില്ല. ഉപയോഗിച്ചുപയോഗിച്ച് അത് 21-ാം നൂറ്റാണ്ടിലെ മനുഷ്യന്റെ മറ്റൊരവയവമായി പരിണമിക്കുകയാണ്.
നമുക്കു പാട്ടുപാടി, യാത്രകൾ ചെയ്ത്, വിശപ്പും വിരുന്നും പങ്കുവച്ച്, ഒന്നിച്ചാഘോഷിച്ചു ജീവിക്കാനാവില്ലേ? തീർച്ചയായും. കഴിഞ്ഞവർഷം പുതുവത്സരമാഘോഷിച്ച പലരും ഇപ്പോൾ കുരിശും കുറിയും നിസ്കാരത്തഴന്പുമില്ലാത്ത അസ്ഥികൂടങ്ങളാണെന്നോർത്താൽ സാഹോദര്യത്തിനൊരു തടസവുമില്ല. പറ്റില്ലെന്നു പറയുന്നത് രോഗമാണ്; എത്രയും വേഗം സുഖം പ്രാപിക്കട്ടെ.
2025ൽ മുഖപ്രസംഗങ്ങളിൽ ഉൾപ്പെടെ ദീപിക ഏറ്റവുമധികം എഴുതിയത് ജനാധിപത്യം, വർഗീയത, തീവ്രവാദം, വന്യജീവി-തെരുവുനായശല്യം, കർഷകരുടെ പ്രതിസന്ധികൾ, അഴിമതി, വനംവകുപ്പിന്റെ ജനദ്രോഹങ്ങൾ, മാലിന്യനിർമാർജനം, ദളിത്-ആദിവാസി പിന്നാക്കാവസ്ഥ, മയക്കുമരുന്ന്, കുടുംബം തുടങ്ങിയ വിഷയങ്ങളാണ്. നോക്കൂ, ഇതേ വിഷയങ്ങൾ 2026ലും എഴുതേണ്ടിവന്നിരിക്കുന്നു. കാരണം, രാഷ്ട്രീയ പാർട്ടികളും സർക്കാരുകളും മാറ്റത്തിനു തയാറായില്ല. ജനങ്ങളുടെ അടിസ്ഥാനവിഷയങ്ങൾ പരിഹരിക്കുന്നില്ല.
കാടുകളും കൃഷിയിടങ്ങളും പങ്കുവയ്ക്കുന്ന സമാനതകൾ അവർക്കറിയില്ല. വനംവകുപ്പിന്റെ ചുമതല, വന്യജീവികളെ അയച്ച് കർഷകരെ വേട്ടയാടുകയും കൃഷിയിടങ്ങളിൽനിന്നു കുടിയിറക്കുകയും ചെയ്യുന്നതിലേക്കു ചുരുങ്ങി. നാലാം സാന്പത്തികശക്തിയെന്ന് അവകാശപ്പെട്ട രാജ്യത്തിന്റെ പുറന്പോക്കുകളിൽ ആളുകൾ പുഴുക്കളെപ്പോലെ നരകിക്കുന്നു. തെരുവുനായശല്യം പരിഹരിക്കാൻപോലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു കഴിയുന്നില്ല. മാലിന്യങ്ങൾ മണ്ണും ജലവും വിഷമാക്കി.
ദളിതരും ആദിവാസികളും പിന്നാക്കാവസ്ഥയിലും വിവേചനത്തിലും ശ്വാസം മുട്ടുന്നു. മതങ്ങൾക്കു മുകളിൽ തീവ്രചിന്ത അപരവിദ്വേഷത്തിന്റെ നാസിക്കൊടി നാട്ടുന്നു. അതിർത്തിയിലൊതുങ്ങിയിരുന്ന യുദ്ധങ്ങൾ ഗ്രാമമുക്കുകളിലും നാൽക്കവലകളിലുമൊക്കെയെത്തി. ആൾക്കൂട്ടങ്ങൾ നിയമം കൈയിലെടുത്തു. സമൂഹമാധ്യമങ്ങൾ വിവരസാങ്കേതികവിദ്യകളുപയോഗിച്ച് കത്തികളും തോക്കുകളും പണിതു. മയക്കുമരുന്നും കുറ്റകൃത്യങ്ങളും ഇരുചക്രവാഹനങ്ങളിലും കാൽനടയായും നാടു ചുറ്റുകയാണ്… ഇതൊക്കെ ചൂണ്ടിക്കാണിക്കാതെ, ഭരണാധികാരികൾക്കും നേതാക്കൾക്കും കീർത്തനമാലപിക്കുന്നതല്ലല്ലോ മാധ്യമപ്രവർത്തനം. പരിഹരിക്കാനേറെയുണ്ടെങ്കിലും മതത്തിന്റെ പേരിലുള്ള ധ്രുവീകരണത്തെയാണ് നാം ആദ്യം അഭിസംബോധന ചെയ്യേണ്ടത്.
പരിഹാരങ്ങളുണ്ട്. 2025ന്റെ അവസാനദിനങ്ങളിൽ ക്രിസ്മസ് ആഘോഷിക്കരുതെന്ന വർഗീയ ഉത്തരവുകൾക്കിടെ, അന്പലത്തിലെ ഭജനക്കാർ കരോൾഗാനം പാടി നമ്മെ വിളിച്ചുണർത്തിയിരിക്കുന്നു. യഥാർഥ വിശ്വാസികളായിരുന്നു അവർ. സാന്താക്ലോസ് വേഷം ധരിച്ച ഹിന്ദു-മുസ്ലിം മതവിശ്വാസികൾ സമൂഹമാധ്യമങ്ങളിൽ ഫോട്ടോകളിട്ട് തങ്ങളിവിടെയുണ്ടെന്നു പറഞ്ഞു. പള്ളിയുടെ സെമിത്തേരിയിൽ ഹിന്ദുവിന്റെ സംസ്കാരം അവരുടെ ആചാരപ്രകാരം നടത്തിയ നാടാണിത്. കോവിഡിന്റെയും പ്രളയത്തിന്റെയും ഉരുൾപൊട്ടലിന്റെയും കാലത്ത് പരസ്പരം താങ്ങായി നിന്നവരെ ഭിന്നിപ്പിക്കാനുള്ള തന്ത്രങ്ങൾ വിജയിക്കരുത്.
വെറുപ്പിന്റെ ഫാക്ടറികൾ ഉത്പാദിപ്പിക്കുന്ന വിഷം പ്രധാനമായും സമൂഹമാധ്യമങ്ങളിലൂടെയാണ് വിതരണം ചെയ്യുന്നതെന്നു മറക്കരുത്. കുറച്ചുപേരേ ഉള്ളെങ്കിലും അവർ രാപകൽ അവിടെയുണ്ട്. യഥാർഥ മതവിശ്വാസികൾ ആക്രോശവും അസഭ്യവും ഭയന്ന് പ്രതികരിക്കാറില്ല. സർക്കാരുകളും വിദ്വേഷവ്യാപാരികൾക്കെതിരേ ജാഗ്രത പാലിക്കണം. വിദ്വേഷപ്രസംഗത്തെ കലയായി കൊണ്ടുനടക്കുന്നവർക്കെതിരേ ഓരോന്നിനും കേസെടുക്കണം.
കുട്ടികൾ എല്ലാ മതസ്ഥർക്കുമൊപ്പം പഠിക്കുകയും കളിക്കുകയും വേണം. എല്ലാവർക്കുമുണ്ട് ചുമതല. മതങ്ങൾ ഈ വിഷയത്തെ അടിയന്തരമായി നേരിടണം. മതനേതാക്കൾ സൗഹാർദത്തെയും സഹിഷ്ണുതയെയും കുറിച്ച് ആവർത്തിച്ചു പ്രസംഗിക്കണം. സമൂഹമാധ്യമങ്ങളിലെ വ്യക്തി-വർഗീയ-രാഷ്ട്രീയ മാലിന്യക്കെട്ടുകൾ ഒരാളും ഏറ്റെടുക്കരുത്.
ജീവിതത്തിന്റെ സൗന്ദര്യവും നൈമിഷികതയും സാഹോദര്യത്തിന്റെ ആനന്ദവുമോർത്ത് ഒരു നിമിഷം കണ്ണടയ്ക്കൂ. എന്നിട്ടു ഹൃദയം തുറക്കൂ. 2026 ഒരു അവസരംകൂടി തന്നിരിക്കുന്നു. പുതുവത്സരാശംസകൾ!
