തിരുവനന്തപുരം: ബസിൽ നിന്നും ഇറങ്ങവെ യാത്രക്കാരിയുടെ ബാഗിൽ നിന്നും സ്വർണവും പണവും വാച്ചും മോഷ്ടിച്ചെടുത്ത രണ്ടു സത്രീകളെ പോലീസ് പിടികൂടി.
തമിഴ്നാട് സ്വദേശികളും സഹോദരങ്ങളുമായ രാമേശ്വരം കാക്കാത്തോപ്പ് മുരുകൻ കോവിലിനു സമീപം താമസം ഈശ്വരി (25), മുത്തുമാരി (24) എന്നിവരെയാണ് മെഡിക്കൽ കോളജ് പോലീസ് അറസ്റ്റുചെയ്തത്. 26ന് രാവിലെ ഉള്ളൂർ പോങ്ങുംമൂട് ബസ് സ്റ്റോപ്പിൽ ആണ് മോഷണം നടന്നത്.
മുണ്ടയ്ക്കൽ സ്വദേശിയായ യാത്രക്കാരി ബസിൽ നിന്നും ഇറങ്ങുന്ന സമയം അവിടെയുണ്ടായിരുന്ന പ്രതികൾ മനപൂർവം തിരക്കുണ്ടാക്കി യാത്രക്കാരിയുടെ ബാഗിനുള്ളിൽ നിന്നും 17300 രൂപയും സ്വർണ ഏലസും വാച്ചുമടങ്ങിയ പഴ്സ് മോഷ്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു.
അല്പസമയത്തിനകം തന്നെ പഴ്സ് നഷ്ടപ്പെട്ടതറിഞ്ഞ യാത്രക്കാരി അറിയിച്ചതനുസരിച്ച് ഉടൻ സംഭവസ്ഥലത്തെത്തിയ മെഡിക്കൽ കോളജ് പോലീസ് സമീപത്ത് നടത്തിയ തെരച്ചിലിൽ സംശയാസ്പദമായ നിലയിൽ കണ്ട തമിഴ് സ്ത്രീകളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മോഷണ മുതലുകൾ ഇവരിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു. ചോദ്യം ചെയ്തതിൽ ഇതേ ബസ് സ്റ്റോപ്പിൽ കഴിഞ്ഞ പതിമൂന്നാം തീയതിയും ഇത്തരത്തിൽ മറ്റൊരു മോഷണം നടത്തിയതായും പ്രതികൾ സമ്മതിച്ചിട്ടുണ്ട്.
സിറ്റിയിലെ മറ്റു സ്റ്റേഷന് പരിധികളില്‍ പ്രതികള്‍ സമാനമായ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നുത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡോ. ദിവ്യ വി. ഗോപിനാഥ് അറിയിച്ചു.
മെഡിക്കൽ കോളജ് എസ്എച്ച്ഒ ഹരിലാൽ, എസ്ഐ മാരായ പ്രശാന്ത്, പ്രിയ, മെർവിൻ ഡിക്രൂസ്, എസ്സിപിഒ രഞ്ജിത്, സിപിഒ മാരായ പ്രതാപൻ, അനിൽകുമാർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.