ഇടുക്കിയെ വിടമാട്ടേന്‍ ! ഇടുക്കിയെ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഗൂഡല്ലൂരില്‍ വിവിധ കര്‍ഷക സംഘടനകളുടെ പ്രക്ഷോഭം;ആവശ്യങ്ങള്‍ ഇങ്ങനെ…

മുല്ലപ്പെരിയാര്‍ വിഷയം കൊടുമ്പിരി കൊണ്ടിരിക്കേ മേഖലയില്‍ പുതിയ സംഭവ വികാസങ്ങള്‍ അരങ്ങേറുന്നു. ഇടുക്കിയിലെ രണ്ടു താലൂക്കുകള്‍ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ മാര്‍ച്ചാണ് ഏറ്റവും പുതിയ സംഭവം.

കേരള-തമിഴ്നാട് അതിര്‍ത്തിയായ കുമളിക്ക് സമീപം ഗൂഡല്ലൂരിലാണ് വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടത്തിയത്.

തേനി, മധുര, ദിണ്ടിഗല്‍, ശിവഗംഗൈ, രാമനാഥപുരം ജില്ലയിലെ ജനങ്ങളുടെ ഉപജീവന മാര്‍ഗമായ മുല്ലപ്പെരിയാര്‍ അണക്കെട്ട് സംരക്ഷിക്കുക, മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ ശാശ്വത പരിഹാരം കാണുക എന്നിവയായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം.

ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന ഇടുക്കിയിലെ പീരുമേട് താലൂക്കും ഏറ്റവും അധികം തമിഴര്‍ തിങ്ങിപ്പാര്‍ക്കുന്ന ദേവികുളം താലൂക്കും തമിഴ്നാട്ടില്‍ ലയിപ്പിക്കണമെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം.

മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ചു കേരളത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മലയാളികള്‍ക്കെതിരേ നടപടിയെടുക്കണമെന്നും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്നാടിന് നഷ്ടപ്പെട്ട അവകാശം വീണ്ടെടുക്കണമെന്നും ഗൂഡല്ലൂര്‍ മുല്ലയ്ച്ചറല്‍ കര്‍ഷക സംഘം ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ ഇറിഗേഷന്‍ ആന്‍ഡ് ഡ്രിങ്കിങ് വാട്ടര്‍ കണ്‍സര്‍വേഷന്‍ അസോസിയേഷന്‍, മുല്ലപ്പെരിയാര്‍ അഗ്രികള്‍ച്ചറല്‍ അസോസിയേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് ഗൂഡല്ലൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം പോലീസ് തടഞ്ഞു.

മുല്ലൈത്തീവ് അഗ്രികള്‍ച്ചറല്‍ അസോസിയേഷന്‍ അധ്യക്ഷന്‍ കോടിയരശന്‍, മുല്ലപ്പെരിയാര്‍ ഇറിഗേഷന്‍ ആന്‍ഡ് ഡ്രിങ്ക് വാട്ടര്‍ കണ്‍സര്‍വേഷന്‍ അസോസിയേഷന്‍ അധ്യക്ഷന്‍ ഡോ.സതീഷ് കുമാര്‍ തുടങ്ങി നിരവധി കര്‍ഷകര്‍ പങ്കെടുത്തു.

Related posts

Leave a Comment