അയാളിലേക്ക് എന്റെ നോട്ടം വീണതും അയാള്‍ ഉടുമുണ്ടുരിഞ്ഞു;ആ കാഴ്ച കൊത്താനോങ്ങുന്ന ഒരു സര്‍പ്പത്തെ പോലെ കുറെ കാലം എന്നെ പിന്തുടര്‍ന്നു;ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കുറിപ്പ്…

സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചു വരികയാണ്. ഒറ്റയ്ക്കു ഒരു സ്ഥലത്ത് സ്ത്രീയ്ക്ക് നില്‍ക്കാന്‍ കഴിയാത്ത നിലയിലേക്ക് നമ്മുടെ സമൂഹം അധഃപതിച്ചിരിക്കുകയാണ്.

കൊച്ചു കുട്ടികള്‍ മുതല്‍ വയോധികകള്‍ വരെ ഇത്തരം ഞരമ്പുരോഗികളുടെ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നു. ഇപ്പോഴിതാ തനിക്കുണ്ടായ ഒരു ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ് ഫൗസിയ കളപ്പാട്ട്.

ഫൗസിയ കളപ്പാട്ടിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം…

നമ്മുടെ നാട്ടില്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും കാണും അവരില്‍ ആദ്യമായി പേടിവളര്‍ത്തിയ ഒരു പുരുഷനെ ക്കുറിച്ച് പറയാന്‍. ആ പേടിയില്‍ നിന്നാണവള്‍ പുരുഷന്മാരെല്ലാം സ്ത്രീലമ്ബടന്മാരെന്ന നിഗമനത്തിലെത്തുന്നത്.

ജീവിതത്തില്‍ വാപ്പിച്ചിയെയും അമ്മാവന്മാരെയും കണ്ട് വളര്‍ന്ന എനിക്ക് എല്ലാം പുരുഷന്മാരും അവരുടെ പ്രതിരൂപങ്ങളായിരുന്നു.

സ്ത്രീകളെ മാനഭംഗപ്പെടുത്താനുള്ള ഒരു ലൈംഗികായുധം പുരുഷന്മാരില്‍ ഉണ്ടെന്നറിയുന്നത് പത്രങ്ങളില്‍ കാണുന്ന വാര്‍ത്തകളില്‍ നിന്നായിരുന്നു.

പത്താം ക്ലാസ്സിലെ പരീക്ഷയുടെ റിസള്‍റ്റ് വന്നതിന് ശേഷം പ്രീഡിഗ്രിക്ക് കോളേജില്‍ അപേക്ഷ കൊടുക്കാന്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എടുക്കാന്‍ വേണ്ടി സ്റ്റുഡിയോയിലേക്ക് പോകാനിറങ്ങിയതായിരുന്നു ഞാന്‍.

മുകളിലത്തെ നിലയിലാണ് സ്റ്റുഡിയോ. മുകളിലേക്കുള്ള പടികള്‍ തുടങ്ങുന്നിടത്ത് ആദ്യപടിയില്‍ കാലെടുത്ത് വെച്ചപ്പോഴാണ് മുകളില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരുന്നത് കണ്ടത്.

ഒരാള്‍ക്ക് കഷ്ടിച്ച് കയറി പോകാവുന്ന ഇടുങ്ങിയ കോവണി ആയതിനാല്‍ ഞാന്‍ മുകളിലേക്ക് കയറാതെ ഒതുങ്ങി നിന്നു. അയാളിലേക്ക് എന്റെ നോട്ടം വീണതും അയാള്‍ ഉടുമുണ്ടുരിഞ്ഞു.

ഒരു പുരുഷന്റെ നഗ്നത ഒരു പെണ്‍കുട്ടിയില്‍ ഉണ്ടാക്കിയ പേടി, സുരക്ഷിതമില്ലായ്മ, വളരെ വലുതായിരുന്നു അലറി കരഞ്ഞു കൊണ്ടോടി വീട്ടിലേക്ക് എത്തിയെങ്കിലും ഒന്നും പറയാനാകാതെ വിറച്ച് വിറച്ചിരുന്നു.

ആ കാഴ്ച കൊത്താനോങ്ങുന്ന ഒരു സര്‍പ്പത്തെ പോലെ കുറെ കാലം എന്നെ പിന്തുടര്‍ന്നു. ഇപ്പോഴും ഏത് കെട്ടിടത്തിന്റെ പടികള്‍ കയറും മുന്‍പും ഞാനൊന്ന് അറച്ച് നോക്കും.

മുകളില്‍ നിന്ന് എന്നെ നോക്കുന്ന വിഷസര്‍പ്പങ്ങളുണ്ടോയെന്ന്. മുകളില്‍ നിന്ന് പുരുഷന്മാര്‍ ഇറങ്ങി വരുന്നത് കണ്ടാല്‍ കയറി പോകാന്‍ സ്ഥലം ഉണ്ടെങ്കിലും ഞാനൊന്ന് പതുങ്ങും.

ഇറങ്ങി വരുന്നവര്‍ ഞാനെന്ത് ചെയ്തു എന്ന ഭാവത്തില്‍ എന്നെ നോക്കും. മഹാരാജാസില്‍ പഠിക്കുമ്പോഴാണ് ബസ്സിലെ യാത്രയില്‍ ചിലര്‍ നേരെ നിന്‍ക്കാന്‍ വയ്യാത്തവരാണെന്ന് മനസ്സിലായത്.

അതോടെ കൈ വിരലുകള്‍ക്കിടയില്‍ സേഫ്റ്റി പിന്‍ സ്ഥാനം ഉറപ്പിച്ചു. നേരെ നില്‍ക്കാന്‍ വയ്യാതെ ദേഹത്തേക്ക് കുഴഞ്ഞുവീണ പലരും പിന്നുകൊണ്ടുള്ള കുത്തേറ്റ് പിന്നീട് നേരെ നിക്കാന്‍ പഠിച്ചു.

കഴിയുന്നതും പിന്നിലേക്ക് പോവാതെ ഡ്രൈവറുടെ നേരെ സൈഡിലുള്ള സീറ്റിനടുത്ത് കമ്പിയില്‍ പിടിച്ച് നില്‍ക്കും.

ഇരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അന്നും ഇന്നും അവകാശമില്ല. യാത്രക്കാരായ പുരുഷന്മാരുടെ ശല്യം ഉണ്ടാകില്ലെങ്കിലും ചില ഡ്രൈവര്‍മാര്‍ പലരീതിയില്‍ വിഷം ചീറ്റും.

മുകളിലെ കമ്പിയില്‍ പിടിച്ചു നില്‍ക്കുന്ന പെണ്‍കുട്ടികളുടെ മാറിടത്തിലേയ്ക്ക് അര്‍ത്ഥഗര്‍ഭമായ നോട്ടമെറിഞ്ഞ് അയാള്‍ ഡ്രൈവിഗ് സീറ്റിന്റെ സൈഡില്‍ പിടിപ്പിച്ചിട്ടുള്ള ഹോണ്‍ മുഴക്കി ആവശ്യമില്ലാതെ ശബ്ദമുണ്ടാക്കും.

പലപ്പോഴും ദാവണിക്കിടയിലൂടെ അയാളുടെ കണ്ണുകള്‍ കഴുകനെ പോലെ പായും. ഏറ്റവും ഇഷ്ടമുള്ള ആ വേഷം പിന്നിട് ധരിക്കാന്‍ മടിയായി. ഡ്രൈവറുടെ അമിതമായ സ്ത്രീ ശ്രദ്ധ മൂലം അപകടങ്ങള്‍ മുന്നിലുടെ മിന്നി മാഞ്ഞു പോകുന്നതും മരണത്തിന്റെ കാലൊച്ചകള്‍ അടുത്തേക്ക് ഓടിയെത്തി വഴിമാറി പോകുന്നതും കണ്ട് ഭയന്ന് വിറച്ചിട്ടുണ്ട്.

പിന്നീട് ഈ വിഷയം ട്രാഫിക് കമ്മീഷണറുടെ ശ്രദ്ധയില്‍ പെടുത്താന്‍ ഞാനടക്കമുള്ള കുറെ പെണ്‍കുട്ടികള്‍ ഒപ്പിട്ട നിവേദനം കൊടുക്കുകയും ഡ്രൈവറുടെ സീറ്റിന്റെ പരിസരത്തേക്ക് ആര്‍ക്കും കടക്കാന്‍ പറ്റാത്ത വിധം തിരിക്കുകയും ചെയ്തു.

അതിന് പ്രചോദനം നല്‍കി എല്ലാത്തിനും കൂടെ നിന്നതാകട്ടെ പുരുഷ സുഹൃത്തുക്കളും. ഞാന്‍ അടുത്തറിഞ്ഞ, മനസ്സിലാക്കിയ പുരുഷസുഹൃത്തുക്കളില്‍ ഏറിയവരും മനസ്സിനോട് ചേര്‍ന്ന് നിന്ന് സംസാരിക്കുന്നവരായിരുന്നു.

അത്തരം പുരുഷന്മാര്‍ കൂട്ടുകാരായും കൂടെ ചേര്‍ന്നും ഉള്ളത് കൊണ്ടാവും എനിക്ക് പെണ്‍പക്ഷത്തുനിന്ന് മാത്രം ഒരു കാര്യത്തെയും കാണാനാവാത്തത്.

Related posts

Leave a Comment