അവാര്‍ഡുകള്‍ വീട്ടിലെത്തിച്ചു നല്‍കുന്നതായിരുന്നു ഇതിലും ഭേദം ! സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മേശപ്പുറത്തു വച്ചു നല്‍കിയതിനെ വിമര്‍ശിച്ച് ജി സുരേഷ്‌കുമാര്‍…

പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തുകയാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം. ചലച്ചിത്ര അവാര്‍ഡുകള്‍ മേശപ്പുറത്തു വച്ചു കൊടുത്തതിനെ നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിക്കുന്നത്.

പ്രശസ്ത നിര്‍മ്മാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ ജി.സുരേഷ്‌കുമാറും പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മേശപ്പുറത്തു വച്ചു കൊടുത്തതിലൂടെ അവാര്‍ഡ് ജേതാക്കളെ സര്‍ക്കാരും മുഖ്യമന്ത്രിയും വിളിച്ചു വരുത്തി അപമാനിച്ചുവെന്നാണ് അദ്ദേഹം ആരോപിച്ചത്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു ഗ്ലൗസ് ഇട്ടു മുഖ്യമന്ത്രിക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്യാമായിരുന്നു.അല്ലെങ്കില്‍ അദ്ദേഹം മാറി നിന്നു മറ്റു മന്ത്രിമാരെ കൊണ്ടു വിതരണം ചെയ്യിക്കാമായിരുന്നു. രാജഭരണ കാലത്തു പോലും നടക്കാത്ത സംഭവമാണ് ഇത്.

അവാര്‍ഡുകള്‍ വീടുകളില്‍ എത്തിച്ചു കൊടുക്കുന്നതായിരുന്നു ഇതിലും ഭേദം.സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചു മുഖ്യമന്ത്രിയുടെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങാന്‍ പ്രതീക്ഷയോടെ എത്തിയവരെ അപമാനിക്കേണ്ടായിരുന്നു.അപമാനിതരായിട്ടും അതു തുറന്നു പറയാനുള്ള തന്റേടം ആര്‍ക്കുമില്ലാത്തതു കഷ്ടമാമെന്നും സുരേഷ് കുമാര്‍ കുറ്റപ്പെടുത്തി.

2018ല്‍ ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ 10 എണ്ണം രാഷ്ട്രപതി റാംനാഥ് കോവിന്ദും ശേഷിച്ചതു കേന്ദ്ര മന്ത്രിമാരും വിതരണം ചെയ്തതിന്റെ പേരില്‍ ചടങ്ങു ബഹിഷ്‌കരിച്ചവരാണ് നമ്മുടെ നാട്ടിലുള്ളത്. അന്നു ഫാല്‍ക്കെ അവാര്‍ഡ് ഉള്‍പ്പെടെ പ്രധാന അവാര്‍ഡുകള്‍ രാഷ്ട്രപതി വിതരണം ചെയ്തു.

ഇവിടെ അതിനു തുല്യമായ ജെ.സി.ഡാനിയേല്‍ അവാര്‍ഡ് പോലും എടുത്തു കൊടുക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. ജെ.സി.ഡാനിയേല്‍ അവാര്‍ഡ് ഏറ്റു വാങ്ങാന്‍ സംവിധായകന്‍ ഹരിഹരന്‍ എത്താതിരുന്നതു ഫലത്തില്‍ നന്നായി.

മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ പോലെ പ്രശസ്തനായ ഒരാളാണ് ഹരിഹരനു വേണ്ടി മേശപ്പുറത്തു നിന്ന് അവാര്‍ഡ് എടുക്കാനെത്തിയത്. സ്റ്റാംപ് പ്രകാശനവും അവാര്‍ഡ് സ്മരണിക പ്രകാശനവും നേരിട്ടു നടത്തിയ മുഖ്യമന്ത്രിക്ക് ജെ.സി.ഡാനിയേല്‍ അവാര്‍ഡ് പോലും എടുത്തു കൊടുക്കാന്‍ തോന്നാതിരുന്നതു കഷ്ടമാണെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു.

ഇന്നലെയാണ് അമ്പതാമത് ചലച്ചിത്ര പുരസ്‌ക്കാരം സമ്മാനിച്ചത്. താരങ്ങളെയെല്ലാം ക്ഷണിച്ചു വരുത്തിയ ശേഷം മേശപ്പുറത്തുവെച്ച പുരസ്‌ക്കാരം താരങ്ങളോട് എടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ജെ.സി.ഡാനിയേല്‍ പുരസ്‌കാരത്തിന്റെ മാതൃകയില്‍ അടുത്ത വര്‍ഷം മുതല്‍ ടെലിവിഷന്‍ രംഗത്ത് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.ജെ.സി. ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന് വേണ്ടി ഗാനരചയിതാവും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാര്‍ ഏറ്റുവാങ്ങി.

മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട്, നടി കനി കുസൃതി, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, സ്വഭാവ നടി സ്വാസിക വിജയ്, മികച്ച ചിത്രമായ വാസന്തിയുടെ സംവിധായകര്‍ ഷിനോസ് റഹ്മാന്‍, സജസ് റഹ്മാന്‍, പ്രത്യേക ജൂറി പരാമര്‍ശം നേടിയ നിവിന്‍ പോളി, അന്നബെന്‍, പ്രിയംവദ കൃഷ്ണന്‍ തുടങ്ങിയവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

ഐ.എഫ്.എഫ്.കെയുടെ പേരിലുള്ള തപാല്‍ സ്റ്റാമ്പ് കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ മറിയാമ്മ തോമസ് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കി പ്രകാശനം ചെയ്തു. ഇങ്ങനെ പ്രകാശനം നിര്‍വ്വഹിക്കാമെങ്കില്‍ എന്തുകൊണ്ട് നേരിട്ടു നല്‍കിയില്ലെന്ന ചോദ്യം ഉയരുകയായിരുന്നു.

വേദിയിലെ മേശപ്പുറത്ത് വച്ച പുരസ്‌കാരങ്ങള്‍ ജേതാക്കള്‍ സ്വയം എടുത്തശേഷം മുഖ്യമന്ത്രിക്കും മറ്റുമന്ത്രിമാര്‍ക്കുമൊപ്പം ഫോട്ടോയെടുക്കുകയായിരുന്നു. ഇതിനെയാണ് സോഷ്യല്‍ മീഡിയ നിശിതമായി വിമര്‍ശിക്കുന്നത്.

Related posts

Leave a Comment