ഗോവ: നിശാക്ലബ്ബിലുണ്ടായ തീപിടിത്തെത്തുടർന്ന് 25 പേർ മരിച്ച സംഭവത്തിൽ ഗോവ സർക്കാരിലെ മുതിർന്ന മുന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. 2023ൽ നിശാക്ലബ്ബിന്റെ പ്രവർത്തനം ആരംഭിക്കുന്നതിൽ പങ്കുവഹിച്ച അന്നത്തെ പഞ്ചായത്ത് ഡയറക്ടർ ഉൾപ്പെടെയുള്ളവർക്കാണ് സസ്പെൻഷൻ.
പഞ്ചായത്ത് ഡയറക്ടറായിരുന്ന സിദ്ധി തുഷാർ ഹർലാങ്കർ, ഗോവ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മെമ്പർ സെക്രട്ടറിയായിരുന്ന ഡോ. ഷാമില മൊണ്ടീറോ, അർപോറ-നാഗോവ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന രഘുവീർ ബാഗ്കർ എന്നിവർക്കെതിരേയാണ് സസ്പെൻഷൻ നടപടി.
2023-ൽ അർപോറയിലെ “ബിർച്ച് ബൈ റോമിയോ ലെയ്ൻ’ എന്ന നിശാക്ലബ്ബിന് പ്രവർത്തനം ആരംഭിക്കാൻ അനുമതി നൽകിയതിന്റെ ഉത്തരവാദിത്വം പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥർക്കാണ്. ക്ലബ്ബിന് ട്രേഡ് ലൈസൻസ് നൽകിയ അർപോറ-നാഗോവ പഞ്ചായത്തിലെ സർപഞ്ച് റോഷൻ റെഡ്കറെ പോലീസ് ചോദ്യം ചെയ്തു. ഞായറാഴ്ച പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ അഞ്ച് വിനോദസഞ്ചാരികളും 20 ജീവനക്കാരും ഉൾപ്പെടെ 25 പേരാണു മരിച്ചത്.
നൃത്തത്തിനിടെയുണ്ടായ കരിമരുന്ന് പ്രയോഗമാണ് അപകടത്തിനിടെയാക്കിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സിലിണ്ടർ സ്ഫോടനമാണു തീപിടിത്തത്തിനു കാരണമെന്നായിരുന്നു നേരത്തെ പോലീസ് അറിയിച്ചിരുന്നത്. അപകടത്തിനു പിന്നാലെ നിശാ ക്ലബ്ബിലെ നാലു ജീവനക്കാരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
ക്ലബ്ബിന്റെ ചീഫ് ജനറൽ മാനേജർ രാജീവ് മൊദാക്, ജനറൽ മാനേജർ വിവേക് സിംഗ്, ബാർ മാനേജർ രാജീവ് സിംഘാനിയ, ഗേറ്റ് മാനേജർ റിയാൻഷു ഠാക്കൂർ എന്നിവരാണ് അറസ്റ്റിലായത്.
അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സൗത്ത് ഗോവ കളക്ടർ, ഡെപ്യൂട്ടി കളക്ടർ ഓഫ് ഫയർ ആൻഡ് എമർജൻസി സർവീസസ്, ഫോറൻസിക് ലബോറട്ടറി ഡയറക്ടർ എന്നിവർ ഉൾപ്പെടുന്ന സമിതി രൂപവത്കരിച്ചു. ഒരാഴ്ചയ്ക്കകം സമിതി റിപ്പോർട്ട് സമർപ്പിക്കും. ആവശ്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കാൻ എല്ലാ നിശാ ക്ലബ്ബുകൾക്കും സർക്കാർ നിർദേശം നല്കി.
ഒന്നാം നിലയിൽനിന്നാണു തീപിടിത്തമുണ്ടായത്. തിക്കും തിരക്കും ഇടുങ്ങിയ വാതിലും കാരണം ആളുകൾക്കു പുറത്തേക്ക് രക്ഷപ്പെടാനായില്ല. ഏതാനും പേർ ഗ്രൗണ്ട് ഫ്ലോറിൽ കുടുങ്ങി. നൃത്തം നടക്കുന്നതിനിടെ എല്ലാ ഭാഗത്തും പടക്കം പൊട്ടിയെന്നും തീപിടിത്തത്തിന് ഇതു കാരണമായെന്നും ഡൽഹിയിൽനിന്നുള്ള ടൂറിസ്റ്റ് റിയ പറഞ്ഞു. ഡാൻസ് നടന്ന ഫ്ലോറിൽ നൂറോളം പേരുണ്ടായിരുന്നു.
തീപിടിത്തമുണ്ടായതോടെ പലരും താഴത്തെ നിലയിലെ അടുക്കളയുടെ ഭാഗത്തേക്ക് ഓടി. ഇവരും അടുക്കളയിലുണ്ടായിരുന്ന ജീവനക്കാരും പുറത്തേക്ക് പോകാനാകാതെ ഇവിടെ കുടുങ്ങുകയായിരുന്നു. നിമിഷങ്ങൾക്കകം ക്ലബ് മുഴുവൻ തീ വിഴുങ്ങി.
അപകടത്തിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി എന്നിവർ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് ധനസഹായം നൽകും.
