ഹവാല ഇടപാടുകള്‍ ബുദ്ധിമുട്ടായതോടെ ഭീകര പ്രവര്‍ത്തനത്തിനുള്ള ഫണ്ട് എത്തുന്നത് സ്വര്‍ണത്തിന്റെ രൂപത്തില്‍; ആഫ്രിക്കയില്‍ നിന്ന് യുഎഇ വഴി കേരളത്തില്‍ എത്തിക്കുന്ന സ്വര്‍ണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഐസ് ബന്ധമുള്ള സംഘടനകളും…

നയതന്ത്ര സ്വര്‍ണക്കടത്തിനു പിന്നില്‍ ഭീകരബന്ധവുമെന്ന് സൂചന. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യുഎഇ വഴി എത്തിക്കുന്ന സ്വര്‍ണത്തിനു പിന്നില്‍ ഐ.എസ് ബന്ധമുള്ള സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. സ്വര്‍ണത്തിന്റെ ഉറവിടമറിയാന്‍ എന്‍.ഐ.എ െവെകാതെ യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെടും.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം പ്രതി സരിത്തിനെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന. നയതന്ത്രബാഗിലേക്ക് സ്വര്‍ണം മാറ്റിയ വ്യക്തിയെപ്പെറ്റിയും അറിയേണ്ടതുണ്ട്.

ഹവാലാ ഇടപാടുകള്‍ ബുദ്ധിമുട്ടായ സാഹചര്യത്തില്‍ ഭീകരസംഘടനകള്‍ ഇതിനു സമാന്തരമായി ‘മെറ്റല്‍ കറന്‍സി’ എന്ന നിലയിലാണ് ഇന്ത്യയിലേക്ക് സ്വര്‍ണം കടത്തുന്നതെന്ന വിവരം എന്‍ഐഎയ്ക്കു ലഭിച്ചിരുന്നു.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐയും ഫ്രഞ്ച് പോലീസുമാണ് ഇക്കാര്യങ്ങള്‍ എന്‍ഐഎയെ അറിയിച്ചത്. മുമ്പ് യൂറോപ്പില്‍ നിന്നും തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും സിംഗപ്പൂരും ബാങ്കോക്കും വഴി മ്യാന്‍മാര്‍,നേപ്പാള്‍ എന്നിവിടങ്ങളിലൂടെ റോഡ് മാര്‍ഗമാണ് ഇന്ത്യയിലേക്ക് സ്വര്‍ണം കടത്തിയിരുന്നത്.

എന്നാല്‍ ഈ മേഖലയില്‍ പരിശോധന ശക്തമാക്കിയതോടെ ഭീകര സംഘടനകള്‍ ആഫ്രിക്കയെ ആശ്രയിക്കുകയായിരുന്നു. ബൊക്കോഹറാമും ഐഎസും ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളുടെ നിയന്ത്രണത്തിലാണ് ആഫ്രിക്കയിലെ പല സ്വര്‍ണഖനികളും.

ആഫ്രിക്കന്‍ രാജ്യങ്ങളിലെ ശക്തമായ ഭരണനേതൃത്വത്തിന്റെ അഭാവവും ഇത്തരം സംഘടനകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു.

ഇതുകൂടാതെ നാട്ടുകാര്‍ ശേഖരിച്ച് ശുദ്ധീകരിക്കുന്ന സ്വര്‍ണവും ഭീകര സംഘടനകള്‍ വാങ്ങുന്നു. ബുര്‍ഖിനോഫാസ,കോംഗോ, സോമാലിയ, സുഡാന്‍, ടാന്‍സിയ,ഘാന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഖനനം ചെയ്യുന്ന സ്വര്‍ണം നികുതിവെട്ടിക്കുന്നതിനായി അയല്‍രാജ്യമായ ടോംഗോവഴി യു.എ.ഇ, സൗദി, സ്വിറ്റ്സര്‍ലന്‍ഡ്, ടര്‍ക്കി എന്നിവിടങ്ങളിലേക്കാണ് ആദ്യം കടത്തുന്നത്.

ഈ സ്വര്‍ണം യു.എ.ഇയിലോ സൗദിയിലോ എത്തിച്ച് ശുദ്ധീകരിച്ചാണ് വിവിധ രൂപത്തില്‍ ഇന്ത്യയിലേക്കു കടത്തുന്നത്. ബുര്‍ക്കിനാഫാസോ, െനെജര്‍ തുടങ്ങിയ രാജ്യങ്ങളിലെ ഖനികളില്‍ മലയാളികളും ജോലിചെയ്യുന്നുണ്ട്.

ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഐഎസ് പണമെത്തിക്കുന്നത് ദക്ഷിണേന്ത്യന്‍ വിമാനത്താവളങ്ങള്‍ വഴിയാണെന്ന് എഫ്ബിഐ മുന്നറിയിപ്പ് നല്‍കുന്നു. ഏറ്റവും പുതിയ കണ്ണൂര്‍ വിമാനത്താവളമുള്‍പ്പെടെ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലൂടെയും ഇത്തരത്തിലുള്ള സ്വര്‍ണക്കടത്ത് നടക്കുന്നുവെന്നാണ് വിവരം.

Related posts

Leave a Comment