തൃപ്രയാർ: തൃപ്രയാറിലെ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ വൻതോതിൽ ലഹരിമരുന്ന് വില്പന നടത്തിയിരുന്ന യുവതിയെ തൃശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. തൃപ്രയാറിലെ ജിംനേഷ്യത്തിൽ ജോലിചെയ്തുവരുന്ന പെരിങ്ങോട്ടുകര താന്ന്യം ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മി (30)യാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 2.270 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. മയക്കുമരുന്ന് വില്പന നടത്തി അനധികൃതമായി സന്പാദിച്ച 90,500 രൂപയും ഹാഷിഷ് ഓയിൽ ചില്ലറവില്പന നടത്താനായി ഉപയോഗിക്കുന്ന 50 ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകളും പിടിച്ചെടുത്തു.
കരയാമുട്ടം സൊസൈറ്റിക്കു സമീപമുള്ള വാടകവീട്ടിൽവച്ചാണ് ഡാൻസാഫ് സംഘവും വലപ്പാട് പോലീസും ചേർന്നു പ്രതിയെ പിടികൂടിയത്. തീരദേശമേഖലയിലെ വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നതായി ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് സ്കൂളുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണു യുവതിയെ പിടികൂടിയത്. യുവതിക്കു മയക്കുമരുന്ന് എത്തിച്ചയാളെക്കുറിച്ചു നിർണായകവിവരം ലഭിച്ചതായും സംഭവത്തിൽ കൂടുതൽപേർക്കു പങ്കുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു.
നാർക്കോട്ടിക് സെൽ ഡിവൈഎസ്പി അബ്ദുൽ സലാം, വാടാനപ്പിള്ളി ഐഎസ്എച്ച്ഒ മാത്യു, വലപ്പാട് എസ്ഐ എബിൻ, ഡാൻസാഫ് എസ്ഐമാരായ സി.ആർ. പ്രദീപ്, ഷൈൻ, എഎസ്ഐ ലിജു ഇയ്യാനി, എസ്സിപിഒ ബിജു, സിപിഒമാരായ നിഷാന്ത്, സുർജിത്ത് സാഗർ, വലപ്പാട് സ്റ്റേഷനിലെ എസ്ഐ ഉണ്ണി, സിയാദ്, സൈനുദ്ദീൻ, സിപിഒ ശാലീന എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ പിടികൂടിയത്.
