കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു ശേഷം മരണത്തിന് കീഴടങ്ങിയ നേപ്പാള്‍ സ്വദേശിനി ദുര്‍ഗ കാമിയുടെ (21) മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്കാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിയാലോചിച്ച് ബന്ധുക്കള്‍ തീരുമാനമെടുക്കും.
ഇന്നലെ രാത്രി 10.05 ഓടെയാണ് ദുര്‍ഗാ കാമി മരണത്തിന് കീഴടങ്ങിയത്. ശ്വാസകോശം നിലച്ചതും തുടന്നുണ്ടായ ഹൃദയാഘാതവും മരണകാരണം. കഴിഞ്ഞമാസം 22 നാണ് തിരുവനന്തപുരത്ത് മസ്തിഷ്മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്.ഷിബുവിന്റെ (46) ഹൃദയം ദുര്‍ഗയില്‍ മാറ്റി വച്ചത്. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ഹെലികോപ്റ്ററില്‍ ഹൃദയം എറണാകുളത്ത് എത്തിച്ച് കാര്‍ഡിയോ തൊറാസിക് സര്ജന് ഡോ. ജോര്‍ജ് വാളൂരാന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.
ഡാനന്‍ ഡിസീസ് എന്ന അത്യപൂര്‍വ ജനിതക രോഗമായിരുന്നു ദുര്‍ഗ കാമിക്ക്. ഈ രോഗത്തിന് ഹൃദയം മാറ്റിവയ്ക്കല്‍ അല്ലാതെ മറ്റൊരു ചികിത്സാ മാര്‍ഗവുമില്ലായിരുന്നു. ഷിബുവിന്റെ കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധത അറിയിച്ചതോടെ സംസ്ഥാനസര്‍ക്കാര്‍ അതിവേഗം അവയവദാനം മാറ്റിവയ്ക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു. ദുര്‍ഗയ്ക്ക് നിയമപരമായ രക്ഷകര്ത്താവില്ലാത്തതിനാല് കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ശസ്ത്രക്രിയ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ശസ്ത്രക്രിയ വിജയകരമായിരുന്നു. ബുധനാഴ്ച എക്മോ പിന്തുണ മാറ്റിയിരുന്നു. ദുര്‍ഗ എഴുന്നേറ്റ് ഇരിക്കുകയും ഭക്ഷണം കഴിക്കുകയും പുസ്തകങ്ങള്‍ വായിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ വൈകീട്ട് നാലോടെ ശ്വാസകോശം പ്രവര്‍ത്തനരഹിതമായി. തുടര്‍ന്ന് ആറ് മണിക്കൂറോളം ജീവന് നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് ദുര്‍ഗ മരണത്തിന് കീഴടങ്ങി.
ദുര്‍ഗയുടെ ഇതേ അസുഖം ബാധിച്ചാണ് അമ്മയും സഹോദരിയും മരിച്ചത്. ഇപ്പോള്‍ ഒരു അനുജന് മാത്രമാണ് ജീവിച്ചിരിക്കുന്നത്.നേപ്പാള്‍ ഗഞ്ചില്‍ മലയാളി നടത്തുന്ന അനാഥാലയത്തിലാണ് ബിരുദവിദ്യാര്‍ഥിനിയായ ദുര്‍ഗ വളര്‍ന്നത്. ലക്നൗവിലും കാഠ്മണ്ഡുവിലും ചികിത്സ നടത്തിയിരുന്നു. പിന്നീട് ധര്‍മപുരിയിലും അമൃത ആശുപത്രിയിലുമെത്തി. സാമ്പത്തിക പരാധീനതമൂലം തുടര്‍ചികിത്സ എറണാകുളം ജനറല്‍ ആശുപത്രിയിലാക്കി. സഹോദരന് തിലക് കാമിക്കൊപ്പം പോണേക്കരയില്‍ താമസിച്ചിരുന്നത്.
