പെണ്‍വാണിഭ ബിസിനസിലെ ലേഡി ഡോണ്‍! ബിസിനസ് കൊഴുത്തു; സീമ തന്റെ രൂപത്തിലും മാറ്റം വരുത്തി; ഒപ്പം അംഗരക്ഷകരും; സീമയുടെ പണത്തിന് മേല്‍ പരുന്തും പറക്കില്ലെന്നാണ് ചൊല്ല്

സ്വ​ന്തം ലേ​ഖ​ക​ൻ

തൃശൂര്‍: നഗരത്തിലെ ലോഡ്ജില്‍ പെണ്‍വാണിഭം നടത്തിയ കേസില്‍ കീഴടങ്ങിയ മുഖ്യപ്രതിയും നടത്തിപ്പുകാരിയുമായ തളിക്കുളം കണ്ണോത്ത്പറന്പില്‍ സീമ (42)യ്ക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായി പോലീസ്.

ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമെല്ലാം പെണ്‍കുട്ടികളെ സീമയും കൂട്ടരും കേരളത്തിലേക്ക് പെണ്‍വാണിഭത്തിനായി എത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍നിന്നും പിടിയിലായവരില്‍ ആറുപേര്‍ അന്യസംസ്ഥാനക്കാരായ സ്ത്രീകളായിരുന്നു.

സാമ്പത്തിക ലാഭത്തിനായി പെണ്‍വാണിഭം നടത്തിയെന്ന കേസാണ് സീമക്കെതിരെ ചുമത്തുന്നത്. സീമയ്‌ക്കെതിരെ ഏഴോളം പെണ്‍വാണിഭ കേസുകളാണ് നിലവിലുള്ളത്.

നഗരത്തിലെ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് നേരത്തെ പെണ്‍വാണിഭം നടത്തിയിരുന്ന സീമ പിന്നീട് വന്‍ തുക നല്‍കി ലോഡ്ജുകളില്‍ മുറികള്‍ വാടകക്കെടുത്താണ് ബിസിനസ് നടത്തിയിരുന്നത്. അഞ്ചും ആറും പെണ്‍കുട്ടികളെ ലോഡ്ജുകളില്‍ പാര്‍പ്പിച്ച് ആവശ്യക്കാരെ അവിടേക്ക് കൊണ്ടുവന്നായിരുന്നു ബിസിനസ്.

പിടിയിലാകുമ്പോഴെല്ലാം പിഴയടച്ച് തലയൂരുകയാണ് പതിവ്. വന്‍തുകയാണ് സീമ ആവശ്യക്കാരില്‍ നിന്നും ഈടാക്കാറുള്ളത്. ഇത്തരക്കാരെ തേടിയെത്തുന്നവരുടെ എണ്ണം കൂടുന്നതായും പോലീസ് പറയുന്നു.

തൃശൂര്‍ പെണ്‍വാണിഭ സംഘങ്ങളുടെ ഹബ്ബായി മാറുന്നുവെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. ശിക്ഷ പിഴയില്‍ മാത്രം ഒതുങ്ങുന്നതാണ് ഇത്തരം സംഘങ്ങള്‍ വര്‍ധിക്കാന്‍ കാരണം.

2016 മുതല്‍ ഈസ്റ്റ്, വെസ്റ്റ്, നെടുപുഴ പൊലീസ് സ്റ്റേഷനുകളിലായി ഏഴ് സമാന കേസുകളുണ്ട് സീമയ്‌ക്കെതിരെ. നക്ഷത്ര ഹോട്ടലുകളിലാണ് സീമ ഇപ്പോള്‍ തന്റെ ബിസിനസിനായി എത്തുന്നത്. പെട്ടന്ന് പോലീസ് റെയ്ഡുകള്‍ ഇത്തരം നക്ഷത്ര ഹോട്ടലുകളില്‍ വരില്ലെന്ന കണക്കുകൂട്ടലിലാണ് ഇതെന്ന് പോലീസ് പറയുന്നു.

ഗള്‍ഫില്‍ പെണ്‍വാണിഭ ബിസിനസിന്റെ വേരുകള്‍ ശക്തമാക്കുന്നതിനിടെയാണ് സീമ ഇപ്പോള്‍ പോലീസ് പിടിയിലായത്. നടത്തിപ്പുകാരി പിടിയിലായെങ്കിലും ബിസിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും വിധം ശക്തമായ വേരുകള്‍ ഇന്ത്യയ്ക്കകത്തും പുറത്തും സീമയും കൂട്ടരും സജ്ജമാക്കിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

ബിസിനസ് കൊഴുത്തതോടെ സീമ തന്റെ രൂപത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ചില ട്രീറ്റ്‌മെന്റുകള്‍ മുഖേനയാണ് സീമ തന്റെ രൂപമാറ്റം വരുത്തിയതെന്നാണ് സൂചന. ആഡംബര കാറുകളില്‍ സഞ്ചരിക്കുന്ന സീമയും കൂട്ടരും അംഗരക്ഷകരുടെ സംരക്ഷണത്തിലാണ് ബിസിനസ് നടത്തുന്നത്.

ലോഡ്ജുകളിലെല്ലാം ഈ അംഗരക്ഷകരുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് അറുപതോളം പേരാണ് സീമയുടെ റാക്കറ്റില്‍ ഉള്‍പ്പെട്ട് തൃശൂരിലെ വിവിധ ലോഡ്ജുകളില്‍ കഴിയുന്നത്. ഏറ്റവും ചുരുങ്ങിയത് അയ്യായിരം രൂപയാണ് മണിക്കൂറിന് ഈടാക്കാറുള്ളതെന്നും പെണ്‍കുട്ടികള്‍ക്ക് ആയിരം രൂപയാണ് ഇതില്‍ നിന്നും കിട്ടുകയെന്നും പറയുന്നു.

ഏതെങ്കിലും പ്രശ്‌നമുണ്ടായാല്‍ അംഗരക്ഷകര്‍ പെണ്‍കുട്ടികളെ രക്ഷപ്പെടുത്തുകയാണ് പതിവ്. ഇവര്‍ക്ക് മുറികള്‍ വാടകയ്ക്ക് നല്‍കുന്ന ലോഡ്ജുകാര്‍ക്കും ബിസിനസിനെക്കുറിച്ച് അറിയാമെന്നാണ് പോലീസ് കരുതുന്നത്.

സീമയുടെ പണത്തിന് മേല്‍ പരുന്തും പറക്കില്ലെന്നാണ് പെണ്‍വാണിഭസംഘങ്ങള്‍ക്കിടയിലെ ചൊല്ല്. തൃശൂരിനകത്തും പറത്തുമുള്ള പെണ്‍വാണിഭ ബിസിനസിലെ ലേഡി ഡോണ്‍ എന്നാണ് സീമ അറിയപ്പെടുന്നത്.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ചുറ്റിക്കറങ്ങി അവിടെ നിന്നും ലൈംഗിക തൊഴിലാളികളായ സ്ത്രീകളെ കണ്ടെത്തി അവരെ കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയാണ് സീമയും കൂട്ടരും ചെയ്യുന്നത്.

കഴിഞ്ഞയാഴ്ച തൃശൂര്‍ നഗരത്തിലെ ഫ്‌ളാറ്റില്‍ നിന്നും കാര്‍ ഡ്രൈവര്‍ 62 പവനും അറുപതിനായിരം രൂപയും കവര്‍ന്ന സംഭവത്തില്‍ പോലീസിന് പരാതി ലഭിച്ചിരുന്നു. സീമ വാടകയ്ക്ക് താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ നിന്നാണ് സ്വര്‍ണവും പണവും കവര്‍ന്നത്. ഈ പരാതിയില്‍ എത്ര മാത്രം വാസ്തവമുണ്ടെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

പിടിയിലായാലും ശിക്ഷാനടപടിയായ നിസാര പിഴതുക ഒടുക്കി പുറത്തിറങ്ങി വീണ്ടും ബിസിനസ് സജീവമാക്കുന്ന കൂട്ടത്തിലാണ് സീമ. അതുകൊണ്ടുതന്നെ സീമയുടെ ബിസിനസ് ഇനിയും തുടരുമെന്നതില്‍ സംശയമില്ല. പെണ്‍വാണിഭത്തിനായി പെണ്‍കുട്ടികളെ ഗള്‍ഫിലേക്ക ്കടത്തുന്നുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

Related posts