ചൈനയുടെ രഹസ്യനീക്കങ്ങള്‍ക്ക് തുരങ്കം വയ്ക്കാന്‍ ഇന്ത്യ ! ബ്രഹ്മപുത്ര നദിയ്ക്ക് അടിയിലൂടെ ചൈനീസ് അതിര്‍ത്തിയിലേക്ക് രഹസ്യ തുരങ്കം നിര്‍മിക്കാനൊരുങ്ങുന്നു…

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ചൈനീസ് നീക്കങ്ങള്‍ നാള്‍ക്കുനാള്‍ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ നീക്കവുമായി ഇന്ത്യ. ചൈനീസ് അതിര്‍ത്തിയിലേക്ക് ബ്രഹ്മപുത്ര നദിക്കടിയിലൂടെ തുരങ്കപാത നിര്‍മിക്കാനൊരുങ്ങുകയാണെന്നാണ് പുതിയ വിവരം. അസമിലെ തെസ്പൂരില്‍ നിന്ന് അരുണാചല്‍ പ്രദേശില്‍ ബ്രഹ്മപുത്ര നദി പ്രവേശിക്കുന്ന സ്ഥലം വരെയാണ് തുരങ്കം നിര്‍മിക്കുകയെന്നാണ് വിവരങ്ങള്‍. തുരങ്കപാതയുടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായി.

12 മുതല്‍ 15 കിലോമീറ്റര്‍ വരെയാകും നിര്‍ദിഷ്ട തുരങ്ക പാതയുടെ നീളം. നിര്‍മാണത്തിലെ പ്രതിസന്ധികള്‍ പരിഗണിച്ച് ഇതില്‍ വ്യത്യാസങ്ങള്‍ വരാം. റോഡ്, റെയില്‍ പാത അല്ലെങ്കില്‍ ഇവ രണ്ടും ചേര്‍ന്നുള്ള തുരങ്കം എന്നിങ്ങനെയാണ് പദ്ധതിയിലുള്ളത്. നദിയുടെ അടിത്തട്ടില്‍ കൂടി തുരങ്കം നിര്‍മിക്കുമ്പോഴുള്ള സാഹചര്യങ്ങള്‍ പരിശോധിച്ച് എന്തുതരം തുരങ്കമാണ് വേണ്ടതെന്ന് പിന്നീട് തീരുമാനിക്കും. ബ്രഹ്മപുത്ര നദിയുടെ അടിത്തട്ടില്‍ നിന്ന് 20 മുതല്‍ 30 മീറ്റര്‍ വരെ ആഴത്തിലായിരിക്കും തുരങ്കം നിര്‍മിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അരുണാചല്‍ അതിര്‍ത്തിയിലേക്കുള്ള റോഡുകളും പാലങ്ങളും യുദ്ധമുണ്ടാകുന്ന സാഹചര്യത്തില്‍ ചൈനീസ് ആക്രമണത്തിന് എളുപ്പത്തില്‍ വിധേയമാകും. ഇത് മുന്നില്‍ കണ്ടാണ് തുരങ്ക പാത നിര്‍മിക്കാനുള്ള ആലോചന തുടങ്ങിയത്. തുരങ്കത്തില്‍ കൂടി രഹസ്യമായി ഇന്ത്യാ ചൈന നിയന്ത്രണ രേഖയിലേക്ക് സൈനികരെയും ആയുധങ്ങളെയും എത്തിക്കാന്‍ സാധിക്കും. അരുണാചല്‍ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് എത്തിപ്പെടാന്‍ സൈന്യത്തിന് പ്രതിബന്ധമായി നിന്നത് ബ്രഹ്മപുത്ര നദിയായിരുന്നു. തുരങ്കം വരുന്നതോടെ പ്രതിസന്ധി വലിയൊരളവ് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. വരും നാളുകളില്‍ ചൈന ഇത് പ്രശ്‌നമാക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.

Related posts