ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധവും കടുത്ത സാമ്പത്തിക ഉപരോധങ്ങളും ഇറാന്റെ ആഭ്യന്തര നില പരിതാപകരമാക്കിയിരിക്കുകയാണെന്നു റിപ്പോർട്ട്. മേഖലയിൽ യുഎസ് നാവിക ഉപരോധം ശക്തമാക്കിയതോടെ കടൽമാർഗമുള്ള അവശ്യസാധന ഇറക്കുമതി തടസപ്പെട്ടു. പാലങ്ങളും റോഡുകളും വ്യോമാക്രമണത്തിൽ തകർന്നതോടെ കരമാർഗമുള്ള ഗതാഗതച്ചെലവും കുതിച്ചുയർന്നു. രാജ്യത്തു നിലവിൽ പ്രതിദിനം 70 ലക്ഷം ലിറ്ററിന്റെ ഇന്ധനക്ഷാമമാണ് അനുഭവപ്പെടുന്നത്.
ഇറാൻ സ്റ്റാറ്റിസ്റ്റിക്കൽ സെന്ററിന്റെ കണക്കനുസരിച്ച് രാജ്യത്തെ സ്ഥിതി രൂക്ഷമാണ്. ജൂലൈയിലെ വാർഷിക പണപ്പെരുപ്പം 66 ശതമാനമാനമായി ഉയർന്നു. ഭക്ഷ്യവസ്തുക്കളുടെ വിലയിൽ 128 ശതമാനത്തിന്റെ വർധനവുണ്ടായി. കറൻസിയായ റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ ജനങ്ങളുടെ വാങ്ങൽ ശേഷി തകർന്നു.
വാടകനിരക്ക് 31 ശതമാനവും ടെഹ്റാനിൽ ഭവനവില 50 ശതമാനവും വർധിച്ചു. പലർക്കും തൊഴിൽ നഷ്ടപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശരിയായി പ്രവർത്തിക്കുന്നില്ല. ദാരിദ്ര്യം വ്യാപകമായി. യുവാക്കളും വിദ്യാർഥികളും പൊട്ടിത്തെറിയുടെ വക്കിൽ നിൽക്കുകയാണെന്നു നിരീക്ഷകർ പറയുന്നു.
അതുകൊണ്ടുതന്നെ സാമ്പത്തിക തകർച്ച ജനകീയ പ്രക്ഷോഭങ്ങൾക്കു വഴിവച്ചേക്കുമെന്ന ഭീതിയിലാണ് ഇറാൻ ഭരണകൂടം. മുന്പ് ജനകീയ പ്രക്ഷോഭങ്ങൾ കടുപ്പത്തിൽ അടിച്ചമർത്തിയ ഹൊസൈൻ തഈബിനെ അർധസൈനിക വിഭാഗമായ ‘ബസിജ്’ മിലിഷ്യയുടെ തലവനായി നിയമിച്ചു പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് ഭരണകൂട നീക്കം. ഇതിനകംതന്നെ വിദ്യാർഥികൾക്കും ആക്ടിവിസ്റ്റുകൾക്കുമെതിരേ ശക്തമായ നടപടികളാണ് ഇറാൻ സ്വീകരിച്ചുവരുന്നത്. എന്നാൽ, അസംതൃപ്തരായ ജനങ്ങളെ എത്ര കാലം അടിച്ചമർത്തി നിർത്താനാകും എന്നതാണ് ഇറാൻ ഭരണകൂടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
