തിരുവനന്തപുരം: തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ വില്‍പ്പന നടത്തിവന്ന നാലംഗസംഘത്തെ തിരുവനന്തപുരം എക്സൈസ് സംഘം പിടികൂടി. ഈഞ്ചക്കല്‍ സ്വദേശി കിരണ്‍ (33), കിരണിന്റെ സുഹൃത്തുക്കളായ അക്ഷയ് (27), സന്ധ്യ (18) കിരണിന്റെ അമ്മ ബീന (50) എന്നിവരെയാണ് 125 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ ബാലരാമപുരം ആറാലൂംമൂട് മാര്‍ക്കറ്റിനു സമീപം വാഹനപരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്.
തിരുപ്പൂരില്‍ നിന്നും തുണിത്തരങ്ങള്‍ വാങ്ങി തിരുവനന്തപുരത്തെത്തിച്ച് തവണ വ്യവസ്ഥയില്‍ വില്‍പ്പന നടത്തുന്നതിന്റെ മറവിലായിരുന്നു ലഹരിമരുന്ന് കടത്തലും വില്‍പ്പനയും നടത്തിയിരുന്നതെന്ന് എക്സൈസ് സംഘം പറഞ്ഞു. കിരണിന്റെ ആദ്യഭാര്യയിലുള്ള മൂന്ന് വയസുള്ള കുഞ്ഞിനെയും കൂട്ടിയാണ് തിരുപ്പൂര്‍ ഉള്‍പ്പെടെ പോയി തുണിത്തരങ്ങള്‍ വാങ്ങി വരവെ മയക്കുമരുന്ന് കടത്തലും നടത്തിയിരുന്നത്. കുഞ്ഞിനെ കാട്ടി തെറ്റിദ്ധരിപ്പിച്ചായിരുന്നു ലഹരികടത്തല്.
കിരണിന്റെ പേരില്‍ ലഹരിവില്‍പ്പനയുമായി ബന്ധപ്പെട്ട് പോലീസ് കേസ് നിലവിലുണ്ടെന്ന് എക്സൈസ് അധികൃതര്‍ വ്യക്തമാക്കി. തമിഴ്നാട്ടില്‍ നിന്നു തുണിത്തരങ്ങള്‍ വാങ്ങി വരുന്നതിന്റെ മറവില്‍ കിരണിന് ലഹരിമരുന്ന് വ്യാപാരം ഉണ്ടെന്ന് എക്സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി എക്സൈസ് നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് പിടികൂടിയത്.
തിരുവനന്തപുരം എക്സൈസ് സിഐ. ഹിറോഷ്, ഇന്‍സ്പെക്ടര്‍ നിഷാദ്, പ്രിവന്റീവ് ഓഫീസര്‍മാരായ രഞ്ജിത്ത്, കൃഷ്ണകുമാര്‍, അജയന് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
