ഇടുക്കിയില്‍ കണ്ടെത്തിയ ആ കാലിനെ ചുറ്റിപ്പറ്റി ജെസ്‌ന അന്വേഷണസംഘം, ടി.പി. വധക്കേസിലെ പോലീസ് ഉദ്യോഗസ്ഥരും സംഘത്തിലേക്ക്, നുണപരിശോധനകളും ഉടന്‍, ജെസ്‌ന തിരോധാനം അന്തിമഘട്ടത്തിലേക്ക്

വെച്ചൂച്ചിറ കൊല്ലമുള കുന്നത്തുവീട്ടില്‍ ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തില്‍ വഴിത്തിരിവ്. മൂന്നു സുപ്രധാന കാര്യങ്ങളാണ് പോലീസ് സംഘത്തിന്റെ അന്വേഷണത്തിന് പുതിയ ഊര്‍ജം നല്കുന്ന രീതിയില്‍ കണ്ടെത്തിയത്. ജെസ്‌ന സുഹൃത്തുക്കളുടെ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിച്ചിരുന്നുവെന്ന വിവരമാണ് അതില്‍ ഏറ്റവും പ്രധാനം. ഇതിനൊപ്പം കഴിഞ്ഞ ആഴ്ച ഇടുക്കി വെള്ളത്തുവലില്‍ നിന്നും ലഭിച്ച പെണ്‍കുട്ടിയുടെതായ ഒരു കാലില്‍ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. ഈ കാലിന്റെ ഡിഎന്‍എ പരിശോധന അടുത്തു തന്നെ നടക്കും.

ടി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ നിര്‍ണായ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയതാണ് മറ്റൊരു സുപ്രധാന നീക്കം. ജെസ്‌നയുടെ ഫോണ്‍കോളുകളിലെ ശബ്ദവും സന്ദേശങ്ങളും വീണ്ടെടുക്കാനുള്ള സൈബര്‍ ടീമിന്റെ ശ്രമം വിജയിച്ചതോടെ അന്വേഷണം സുപ്രധാന ഘട്ടത്തിലെത്തി.

ജെസ്‌ന വിളിച്ചതും ജെസ്‌നയെ വിളിച്ചതുമായ ആയിരക്കണക്കിനു ഫോണ്‍കോളുകള്‍ വീണ്ടെടുത്ത ശേഷം ഓരോ കോളിനെയും ശാസ്ത്രീയമായും മനഃശാസ്ത്രപരമായും അപഗ്രഥിച്ചുവരികയാണ്. മാര്‍ച്ച് 22ന് ജെസ്‌ന എവിടേക്ക്, ആര്‍ക്കൊപ്പം പോയി എന്നതിന്റെ നിര്‍ണായകമായ സാധ്യതയിലേക്കു ചില കോളുകള്‍ വിരല്‍ ചൂണ്ടുന്നതായി പോലീസ് പറഞ്ഞു. ഏതാനും പേരെ വരുംദിവസങ്ങളില്‍ ചോദ്യംചെയ്യാനുള്ള അവസാനവട്ട തയാറെടുപ്പിലാണ്. സൈബര്‍ വിദഗ്ധര്‍, കുറ്റാന്വേഷണ വിദഗ്ധര്‍, സമാനമായ കേസുകള്‍ മുന്‍പ് കൈകാര്യം ചെയ്തിട്ടുള്ളവര്‍ എന്നിവരും അന്വേഷണ ടീമിനൊപ്പം ചോദ്യം ചെയ്യലിനുണ്ടാകും. ആവശ്യമെന്നു തോന്നിയാല്‍ നുണപരിശോധനയ്ക്കും വിധേയമാക്കും.

ജെസ്‌ന സ്വന്തം ഫോണിനു പുറമെ മൂത്ത സഹോദരിയുടെയും സഹപാഠികളില്‍ ചിലരുടെയും ഫോണുകള്‍ ചില വേളകളില്‍ ഉപയോഗിച്ചിരുന്നു. ഈ സ്മാര്‍ട്ട് ഫോണുകളും പോലീസ് കൈവശമുണ്ട്. ഇതിലെ സന്ദേശങ്ങളും വീണ്ടെടുത്തവയില്‍പ്പെടുന്നു. വീട്ടിലെയും കോളജിലെയും വ്യത്യസ്തമായ സാഹചര്യങ്ങളില്‍ പലരുമായി സന്തോഷവും ദുഃഖവും പങ്കുവയ്ക്കുന്ന സന്ദേശങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന വ്യക്തികളെ പോലീസ് നീരക്ഷിച്ചുവരികയാണ്. ഈ വ്യക്തികള്‍ക്കു പുറമെ ഇവരുടെ ചില സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്.

അതേസമയം നാലു മാസമായി പോലീസ് നടത്തുന്ന അന്വേഷണത്തില്‍നിന്നു ലഭിച്ച വിവരങ്ങള്‍ പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല ഡിവൈഎസ്പി ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു. നാലു മാസത്തിനിടെ പല സ്ഥലങ്ങളില്‍ ജെസ്‌നയെ കണ്ടതായി വിവരം ലഭിച്ചിരുന്നു. രൂപസാദൃശ്യമുള്ള പലരെയും കണ്ടെത്തുമ്പോള്‍ അതു ജെസ്‌നയാകാമെന്ന നിഗമനത്തില്‍ വന്ന ഫോണ്‍ കോളുകളെല്ലാം പോലീസ് പരിശോധിച്ചിരുന്നു. ഏറ്റവുമൊടുവില്‍ മുണ്ടക്കയത്തെ ഒരു വ്യാപാരശാലയിലെ സിസിടിവിയില്‍ പതിഞ്ഞ ജെസ്‌നയുടെ സാമ്യമുള്ള പെണ്‍കുട്ടിയുടെ രൂപത്തെ സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല. ഇതടക്കമുള്ള വിവരങ്ങള്‍ അന്വേഷണസംഘം വിശദമായി പരിശോധിച്ചു റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Related posts