എരുമേലി: മുക്കൂട്ടുതറ കുന്നത്ത് ജെസ്ന എവിടെയോ നാല് വർഷമായി ആരോരും അറിയാതെ കഴിയുന്നുണ്ടെന്ന് സിബിഐ സ്ഥിരീകരിച്ചതോടെ കേരളത്തിൽ നിറയുന്നത് അഭ്യൂഹങ്ങളുടെ അലയൊലികൾ.
ജെസ്നയുടെ ജന്മനാടായ മുക്കൂട്ടുതറയിലുള്ളത് ആശ്വാസത്തിന്റെ അലയൊലികൾ. എവിടെയാണെങ്കിലും അവൾ ജീവിച്ചിരിപ്പുണ്ടല്ലോ എന്ന ആശ്വാസത്തിലാണ് ബന്ധുക്കളും നാട്ടുകാരും. അധികം വൈകാതെ സത്യം പുറത്തു വരുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുകയാണ് മിക്കവരും.
സമൂഹ മാധ്യമങ്ങളിൽ തർക്കങ്ങളും വിവാദ കോലാഹലങ്ങളുമാണ് നിറഞ്ഞുകൊണ്ടിരിക്കുന്നത്. ജെസ്നയുടെ തിരോധാനത്തിനു പിന്നിൽ മനുഷ്യക്കടത്തെന്നും തീവ്രവാദ മത മൗലിക സംഘടനകളുടെ ഇടപെടലെന്നുമൊക്കെയാണ് അഭ്യൂഹങ്ങൾ പരന്നുകൊണ്ടിരിക്കുന്നത്.
നാലുവർഷം മുന്പ് 2018 മാർച്ച് 22നാണ് രാവിലെ ഒന്പതിനു മുക്കൂട്ടുതറയിലെ വീട്ടിൽനിന്നും എരുമേലിവരെ എത്തിയ ജെസ്ന അപ്രത്യക്ഷമായത്. അന്വേഷണം ഒടുവിൽ സിബിഐയിൽ എത്തി ഇപ്പോൾ 191 രാജ്യങ്ങളിലേക്കാണ് ജെസ്നയെ കണ്ടെത്താൻ സഹായം തേടി യെല്ലോ നോട്ടീസ് സിബിഐ പുറപ്പെടുവിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം കോടതിക്ക് സിബിഐ ഇതു സംബന്ധിച്ച് രഹസ്യ റിപ്പോർട്ട് ഉൾപ്പടെ നൽകിയതോടെ ഒട്ടേറെ വാർത്തകളാണ് ഓണ്ലൈൻ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഈ വാർത്തകൾ ഒന്നും വാസ്തവമുള്ളതല്ലെന്ന് അറിയിച്ചിരിക്കുകയാണ് സിബിഐ.
ജെസ്ന ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പിച്ചാണ് സിബിഐയുടെ റിപ്പോർട്ടെന്നുള്ളത് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നതെന്ന് ജെസ്നയുടെ പിതാവ് ജയിംസ് രാഷ്ട്രദീപികയോട് പറഞ്ഞു. ജെസ്നയെ കണ്ടെത്താൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് കുടുംബാംഗങ്ങൾ.
ജെസ്നയെ കണ്ടെത്താൻ 191 രാജ്യങ്ങളിൽ സിബിഐ യെല്ലോ നോട്ടീസ് നൽകിയത് ഏറെ പ്രതീക്ഷ പകരുന്നെന്ന് പിതാവ് പറഞ്ഞു. 2021 ഫെബ്രുവരിയിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.
ജെസ്നയുടെ സഹോദരൻ ഉൾപ്പടെ ഹൈക്കോടതിയിൽ നൽകിയ ഹർജിയെത്തുടർന്നായിരുന്നു സിബിഐ അന്വേഷണത്തിന് അനുമതി ലഭിച്ചത്.
ഒരു വർഷമായിട്ടും അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാഞ്ഞതോടെ ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചു.
ഇതോടെയാണ് കഴിഞ്ഞ ദിവസം മുദ്രവച്ച കവറിൽ അന്വേഷണ റിപ്പോർട്ട് കോടതിക്ക് സിബിഐ സമർപ്പിച്ചത്. ഈ റിപ്പോർട്ട് ഹർജിക്കാർക്ക് കൈമാറാൻ അനുമതി ലഭിച്ചിട്ടില്ല.
റിപ്പോർട്ടിന്റെ പകർപ്പ് ഒൗദ്യോഗികമായി കൈമാറാൻ അനുമതി ആയാൽ അഭ്യൂഹങ്ങൾക്ക് വിരാമമാകുമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. അതിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു ജെസ്നയുടെ ബന്ധുക്കളും ഒപ്പം നാടും.