കുഞ്ഞിനെ മാറോട് ചേര്‍ത്ത് ഓടുമ്പോഴും പ്രാര്‍ഥിച്ചു, ദൈവമേ ജീവനുണ്ടാകണേ…! ദുരന്ത തീവ്രത മലയാളിയെ തുറന്നുകാട്ടിയ ചിത്രത്തിലെ ഫയര്‍മാന്‍ ഡ്രൈവര്‍ ജിനേഷ്, ഞെട്ടലോടെ ആ നിമിഷം ഓര്‍ത്തെടുക്കുന്നു

ജോണ്‍സണ്‍ വേങ്ങത്തടം

മണ്ണില്‍നിന്നു കോരിയെടുത്തു കുഞ്ഞിനെ മാറോടു ചേര്‍ത്തു ആംബുലന്‍സ് നിര്‍ത്തിയിട്ടിരുന്ന വഴിയിലേക്ക് ഓടുമ്പോഴും ജിനേഷിന്റെ മനസില്‍ ഒറ്റ പ്രാര്‍ഥനയായിരുന്നു, ദൈവമേ ഈ കുരുന്നിനു ജീവനുണ്ടാകണേ… അടിമാലി എട്ടുമുറി പാലവളവില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നു മണ്ണിനടിയില്‍ അകപ്പെട്ട കുരുന്നിനെ കോരിയെടുത്ത് ഓടുന്ന ഫയര്‍മാന്‍ ഡ്രൈവര്‍ ജിനേഷിന്റെ ചിത്രം ഇന്നലെ ദീപികയുടെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചിരുന്നു.

ദീപിക ഫോട്ടോഗ്രാഫര്‍ ബിബിന്‍ സേവ്യര്‍ അടിമാലി പാലവളവില്‍ ഉരുള്‍പൊട്ടല്‍ ഭൂമിയില്‍നിന്നു പകര്‍ത്തിയ ഈ ചിത്രം മഴദുരന്തത്തിന്റെ ആഴവും വ്യാപ്തിയും മലയാളിക്കു മുന്നില്‍ തുറന്നുകാട്ടി. ചിത്രം ദീപിക പത്രത്തിലും ദീപിക ഡോട്ട് കോമിലും വന്നതിനു പിന്നാലെ ആയിരങ്ങളാണ് ഹൃദയസ്പര്‍ശിയായ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.

നടുക്കുന്ന ഓര്‍മ

തൊടുപുഴ ഫയര്‍‌സ്റ്റേഷനിലെ ഫയര്‍മാന്‍ ഡ്രൈവര്‍ പി.ആര്‍. ജിനേഷ് നടുക്കുന്ന ആ ഓര്‍മകളില്‍നിന്ന് ഇപ്പോഴും മുക്തനായിട്ടില്ല. അടിമാലിയില്‍ ഉരുള്‍പൊട്ടല്‍, ഉടന്‍ പുറപ്പെടണമെന്ന സന്ദേശം ഓഫീസിലേക്കു വന്നു. അടിമാലിയിലെ ഫയര്‍ഫോഴ്‌സ് രാജാക്കാട് ഭാഗത്തു രക്ഷാപ്രവര്‍ത്തനത്തിനു പോയ സമയത്തായിരുന്നു അടിമാലിയിലെ ഉരുള്‍പൊട്ടല്‍. അതിനാല്‍ തൊടുപുഴയില്‍നിന്നു ജിനേഷ് അടങ്ങുന്ന സംഘം രാത്രിയില്‍ പുറപ്പെട്ടു.

ഇതിനെക്കുറിച്ചു ജിനേഷ് പറയുന്നു: ജില്ലാ ഓഫീസര്‍ റെജി പി. കുര്യാക്കോസിനെ ദുരന്തമേഖലയിലേക്കു കൊണ്ടു പോകുക എന്ന ദൗത്യമായിരുന്നു എനിക്കുണ്ടായിരുന്നത്. പുലര്‍ച്ചെ അഞ്ചരയ്ക്കു അടിമാലിക്കു പുറപ്പെട്ടു. അവിടെ എത്തിയപ്പോഴാണ് ഒരു കുടുംബം മുഴുവന്‍ മണ്ണിനടിയിലാണെന്ന നടുക്കുന്ന സത്യം അറിയുന്നത്.

ദേശീയപാതയോരത്തു താമസിച്ചിരുന്ന പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ വീട് പൂര്‍ണമായും ഒലിച്ചുപോകുകയായിരുന്നു. ഹസന്‍കുട്ടിയും ബന്ധുവും അദ്ഭുതകരമായി രക്ഷപ്പെട്ടു. എന്നാല്‍, ഹസന്‍കുട്ടിയുടെ ഭാര്യ ഫാത്തിമ, മകന്‍ മുജിബ്(38), ഭാര്യ ഷെമീന(35), മക്കളായ ദിയ(ഏഴ്), മിയ(അഞ്ച്) എന്നിവര്‍ മണ്ണിനടിയിലായിരുന്നു. നാട്ടുകാരും ഒപ്പം പോലീസും ഫയര്‍ഫോഴ്‌സിനൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തുന്‌പോഴാണ് ജില്ലാ ഓഫീസറുമായി അവിടെ എത്തുന്നത്.

ചേര്‍ത്തുപിടിച്ച്

സഹപ്രവര്‍ത്തകരും ഫയര്‍മാന്മാരുമായ മണി, സജീവന്‍, ജിഷ്ണു, സുഭാഷ്, ഡ്രൈവര്‍ ജിജോ ഫിലിപ്പ് എന്നിവര്‍ മണ്ണു മാറ്റി തെരച്ചില്‍ നടത്തുകയായിരുന്നു. അവരോടൊപ്പം സാറും ഞാനും ചേര്‍ന്നു. മണ്ണ് മാറ്റുന്നതിനിടയില്‍ മൂന്നു പേരെ കണ്ടെത്തി ആശുപത്രിയിലേക്കു മാറ്റി. ഇവരില്‍ ഹസന്‍കുട്ടിയും ബന്ധുവും രക്ഷപ്പെട്ടു. എന്നാല്‍, ഫാത്തിമ മരിച്ചു. തുടര്‍ന്നു വീണ്ടും മണ്ണു മാറ്റല്‍ തുടര്‍ന്നു.

ഒടുവില്‍ കരളലിയിക്കുന്ന ആ കാഴ്ച… മുജീബും കുട്ടികളും കെട്ടിപ്പുണര്‍ന്നു കിടക്കുന്നു. കൊതുകുവലയ്ക്കുള്ളില്‍ കിടക്കയില്‍ തന്നെയായിരുന്നു അവര്‍. കിടക്ക ചുരുണ്ടു കൂടിയിരിക്കുന്നു. അതിനുള്ളിലാണ് ഇവര്‍. കുട്ടികള്‍ രണ്ടു പേരും പരസ്പരം കെട്ടിപ്പുണര്‍ന്നു കിടക്കുന്‌പോള്‍ ആ കിടക്കയില്‍ത്തന്നെ കുട്ടികളെ തലോടി ബാപ്പ മുജീബിന്റെ കരം അവരുടെ മേലുണ്ടായിരുന്നു. കൊതുകുവല കീറി മാറ്റി, വളരെ വിഷമിച്ചാണ് കുട്ടികളെ വേര്‍പെടുത്തിയത്. മുജിബിനെയും ഒരു കുട്ടിയെയും സ്‌ട്രെച്ചറില്‍ കയറ്റി ആംബുലന്‍സിലേക്കു കൊണ്ടുപോയി.

അപ്പോഴാണ് ഒരു കുഞ്ഞ് ചെളിമണ്ണില്‍. സഹിച്ചില്ല. കോരിയെടുക്കുകയായിരുന്നു. ജീവന്‍ നഷ്ടപ്പെട്ടു കാണുമെന്ന് ആരോ പറയുന്നതു കേട്ടെങ്കിലും ഒന്നും ചിന്തിച്ചില്ല. പരിക്കില്ലാത്തതുകൊണ്ട് അബോധാവസ്ഥയിലായിരിക്കുമെന്നു മനസിനെ വിശ്വസിപ്പിച്ചു. സ്‌ട്രെച്ചര്‍ വരുന്നതുവരെ നോക്കിനില്‍ക്കാതെ കോരിയെടുത്തു ഓടുകയായിരുന്നു. എനിക്കുമുണ്ട് ഈ പ്രായത്തിലുള്ള കുഞ്ഞ്. ഓടുന്നതിനിടെ കുട്ടിയുടെ കൈ ശരീരത്തില്‍ സ്പര്‍ശിക്കുന്‌പോള്‍ അറിയാതെ പ്രാര്‍ഥിച്ചു, പൊന്നുമോള്‍ക്കു ജീവനുണ്ടാകണേ എന്ന്. അതിവേഗം ആംബുലന്‍സിലേക്കു കയറ്റി കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി.

നൊമ്പരപ്പൂവായി അവര്‍

അപ്പോഴാണ് ഇടുക്കി ഡാം തുറക്കാന്‍പോകുന്ന വിവരം അറിഞ്ഞത്. അവിടേക്കു കുതിച്ചു. പോകുന്നവഴിക്ക് വേദനയോടെ ആ വിവരം തേടിയെത്തി, കുട്ടികളും മാതാപിതാക്കളും മരിച്ചു. വിശ്വസിക്കാന്‍ മനസ് വിസമ്മതിച്ചു. എങ്കിലും ജില്ലാ ഓഫീസര്‍ റെജി സാറിനെ കളക്ടറേറ്റില്‍ എത്തിച്ച ശേഷം വാഹനത്തില്‍ കണ്ണടച്ചിരുന്നു.

മനസില്‍നിന്ന് ആ കുരുന്ന് മായുന്നില്ല. അവള്‍ ശരീരത്തില്‍ ഒട്ടിപ്പിടിച്ചിരിക്കുന്നതു പോലെ. രക്ഷിക്കാനായില്ലല്ലോ എന്നോര്‍ത്തപ്പോള്‍ മനസു നൊന്തു. രണ്ടു മാലാഖക്കുഞ്ഞുങ്ങള്‍ ഒന്നിച്ചു കെട്ടിപ്പിടിച്ചു കിടക്കുന്നതും ബാപ്പ അവരെ പുണര്‍ന്നു കൈവച്ചിരിക്കുന്നതും മനസില്‍നിന്നു മായുന്നില്ല. ഉറക്കത്തിലെന്ന പോലെയായിരുന്നു അവരുടെ കിടപ്പ്. ശരീരത്തില്‍ മുറിവൊന്നും ഏല്പിക്കാതെ പിതാവ് അവരെ സംരക്ഷിച്ചതു പോലെ.

തൊടുപുഴ തലപ്പിള്ളില്‍ ടി.കെ. രവീന്ദ്രന്റെയും ലളിതയുടെയും മകനായ ജിനേഷ് ആറുവര്‍ഷമായി ഫയര്‍ഫോഴ്‌സില്‍ ഫയര്‍മാന്‍ ഡ്രൈവറാണ്. തൃശൂര്‍, മൂലമറ്റം എന്നിവിടങ്ങളില്‍ ജോലി ചെയ്ത ശേഷമാണ് തൊടുപുഴയിലെത്തിയത്. ഭാര്യ അഞ്ജു, മകന്‍ പ്രണവ്.

Related posts