മാണിസാറിന്റെ സ്വപ്‌ന പദ്ധതി നിര്‍ത്തലാക്കി പിണറായി സര്‍ക്കാര്‍ ! മരണക്കിടക്കയിലും മാണിസാര്‍ പറഞ്ഞത് കാരുണ്യ പദ്ധതി നിര്‍ത്തരുതെന്ന്; കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതരരോഗങ്ങള്‍ പിടിപ്പെട്ട സാധുക്കള്‍ക്ക് വലിയ ആശ്വാസമാകുന്ന പദ്ധതി ഇല്ലാതാകുമ്പോള്‍

കോഴിക്കോട്: കേരളാ രാഷ്ട്രീയത്തിലെ പകരംവയ്ക്കാനില്ലാത്ത നേതാവായിരുന്ന കെ എം മാണിയുടെ മനസ്സില്‍ പിറന്ന പദ്ധതിയായിരുന്നു കാരുണ്യ ബെനവലന്റ് പദ്ധതി. പാവപ്പെട്ടവര്‍ക്കിടയില്‍ മാണിയെ ജനപ്രിയനാക്കിയ പദ്ധതിയായിരുന്നു ഇത്. നിരവധി പാവപ്പെട്ടവര്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുകയും ചെയ്തു. എന്നാല്‍ മാണിയുടെ മരണത്തോടെ പദ്ധതി പൂട്ടിക്കെട്ടിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. ആയിരക്കണക്കിന് സാധുക്കള്‍ക്ക് ആശ്രയമാകുന്ന പദ്ധതിയാണ് ഇതോടെ ഇല്ലാതാകുന്നത്. പദ്ധതിക്കായി ജില്ലാ ലോട്ടറി ഓഫിസുകളില്‍ അപേക്ഷ സ്വീകരിക്കുന്നത് ഇന്നു നിര്‍ത്തും. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മതി ഇനി ചികിത്സാനുകൂല്യങ്ങള്‍ എന്നാണ് തീരുമാനമെന്നറിയുന്നു.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2011-12 വര്‍ഷത്തെ ബജറ്റില്‍ അന്നത്തെ ധനമന്ത്രി കെ.എം.മാണിയാണ് സ്വപ്ന പദ്ധതിയായി കാരുണ്യ കൊണ്ടുവന്നത്. സംസ്ഥാന ഭാഗ്യക്കുറിക്കും പ്രതിച്ഛായത്തിളക്കം നല്‍കിയ പദ്ധതിയില്‍ ഒട്ടേറെ പാവപ്പെട്ട രോഗികള്‍ക്ക് കോടിക്കണക്കിനു രൂപയുടെ ചികിത്സാനുകൂല്യം ലഭിച്ചിരുന്നു. കാന്‍സര്‍, ഹൃദ്രോഗം, വൃക്ക, കരള്‍ രോഗം തുടങ്ങിയവ ബാധിച്ച പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ ചെലവുകള്‍ താങ്ങാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായതിനെ തുടര്‍ന്നാണ് കാരുണ്യ തുടങ്ങിയത്.ബിപിഎല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും പ്രതിവര്‍ഷം 3 ലക്ഷം രൂപവരെ വരുമാനമുള്ള എപില്ലുകാര്‍ക്കും ആയിരുന്നു ആനുകൂല്യം. അത്യാവശ്യ ഘട്ടങ്ങളില്‍ രോഗിക്കു 24 മണിക്കൂറിനകം 2 ലക്ഷം രൂപവരെ ചികിത്സാനുകൂല്യം ലഭിച്ചതും നേട്ടമായിരുന്നു. സര്‍ക്കാരിനു ഒരു സാമ്പത്തിക ബാധ്യതയും ഇല്ലാതെ ലോട്ടറി ടിക്കറ്റ് വരുമാനം വഴിയായിരുന്നു ആനുകൂല്യം നല്‍കിയിരുന്നത്.

ചികിത്സിക്കുന്ന ഡോക്ടറുടെ റിപ്പോര്‍ട്ടനുസരിച്ച് ജില്ലാ തല സമിതിയുടെ ശുപാര്‍ശ പ്രകാരം ഫണ്ട് രേഖപ്പെടുത്തി തിരുവനന്തപുരത്ത് കാരുണ്യ ബെനവലന്റ് ഫണ്ട് ആസ്ഥാനത്തേക്ക് റിപ്പോര്‍ട്ട് നല്‍കിയാല്‍ തുക ബന്ധപ്പെട്ട ആശുപത്രിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കു ഉടന്‍ എത്തുന്ന തരത്തില്‍ സുതാര്യമായിരുന്നു പദ്ധതി. ഇടക്കാലത്ത് തുക മുന്‍കൂര്‍ ലഭിച്ചിരുന്നത് മാറി ചികിത്സ കഴിഞ്ഞ് മാസങ്ങളായിട്ടും ആശുപത്രികള്‍ക്കു ലഭിക്കാതെ വന്നിരുന്നു.

സൗജന്യ ചികിത്സാ പദ്ധതിയില്‍ നിന്ന് കുറച്ചധികം പേര്‍ പുറത്താകുന്ന സ്ഥിതി ഉണ്ടെന്നും ഇത് പരിഹരിക്കാനുള്ള നടപടികള്‍ ആലോചിക്കുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രതികരിച്ചിട്ടുണ്ട്. ആര്‍എസ്ബിവൈ, ചിസ് പ്ലസ് പദ്ധതികളില്‍ അംഗമല്ലാത്തവര്‍ക്കും കാരുണ്യ ബനെവലന്റ് ഫണ്ട് വഴി സൗജന്യ ചികിത്സ ലഭിച്ചിരുന്നു. ഡോക്ടര്‍ സാക്ഷ്യ പത്രം നല്‍കിയാല്‍ ഏത് തരം രോഗങ്ങള്‍ക്കും ശസ്ത്രക്രിയകള്‍ക്കും കാരുണ്യയില്‍ നിന്ന് പരമാവധി മൂന്ന് ലക്ഷം രൂപ വരെ അനുവദിച്ചിരുന്നു. ചികിത്സയുടെ ഓരോ ഘട്ടത്തിലും ആശുപത്രികളുടെ അക്കൗണ്ടിലേക്കാണ് പണം എത്തിക്കുന്നത്.

നിലവില്‍ ആര്‍എസ്ബിവൈ, ചിസ് പ്ലസ് പദ്ധതികളുടെ ആനുകൂല്യം കിട്ടിയിരുന്നവര്‍ക്ക് മാത്രമാണ് ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതിയില്‍ ചേരാനാകുക. ഇതോടെ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന മറ്റുള്ളവരുടെ ഗുരുതര രോഗങ്ങള്‍ക്കുള്ള ചികിത്സ ഇനി എങ്ങനെ എന്നതില്‍ അവ്യക്തത തുടരുകയാണ്. ചെലവ് കൂടിയ ഹൃദയ ശസ്ത്രക്രിയകള്‍ക്കും അവയവ മാറ്റ ശസ്ത്രക്രിയകള്‍ക്കും വിധേയരാകുന്ന രോഗികളെയാണ് ഇത് സാരമായി ബാധിക്കുക. കെ.എം മാണിയെ ചരിത്രം ഓര്‍ക്കുന്ന പദ്ധതിയ്ക്കാണ് ഇതോടെ തിരശ്ശീല വീഴുന്നത്.

ഒടുവില്‍ മരണശയ്യയില്‍ കിടക്കുമ്പോള്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലും കാരുണ്യപദ്ധതിയെ നശിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയായിരുന്നു. മാര്‍ച്ച് 28നാണ് കാരുണ്യയ്ക്കെതിരായ നീക്കം ഉപേക്ഷിക്കണമെന്ന് സംസ്ഥാനസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് വാര്‍ത്താകുറിപ്പിറക്കിയത്. കഴിഞ്ഞ ബഡ്ജറ്റിനെതിരെ കെ.എം.മാണി നിയമസഭയിലും പുറത്തും ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉന്നയിച്ചതും കാരുണ്യയെ നശിപ്പിക്കുന്നുവെന്ന ദുഃഖം പ്രകടിപ്പിച്ചായിരുന്നു. അനാരോഗ്യം കീഴ്പ്പെടുത്തിയപ്പോഴും കാരുണ്യ പദ്ധതി നിലനിറുത്തണം എന്നാവശ്യപ്പെട്ട് ധര്‍ണ നടത്താന്‍ അദ്ദേഹം സെക്രട്ടേറിയറ്റിന് മുന്നിലെത്തി. ഒരു തരത്തില്‍ പറഞ്ഞാല്‍ കെ.എം. മാണിയെന്ന ക്രാന്തദര്‍ശിയായ ജനനായകന്റെ ബ്രെയിന്‍ ചൈല്‍ഡായിരുന്നു ഈ പദ്ധതി.

Related posts