വൃക്ക വേട്ടക്കാര്‍ വ്യാപകമാവുന്നു ! പണത്തിന്റെ പ്രലോഭനം മുതല്‍ വിവാഹവാഗ്ദാനം വരെ; ഇരകളെ വലയിലാക്കാന്‍ പയറ്റുന്നത് വിവിധ തന്ത്രങ്ങള്‍…

വൃക്ക തട്ടിപ്പ് മാഫിയകള്‍ എറണാകുളത്ത് വ്യാപകമാവുന്നു. ആവശ്യക്കാരില്‍ നിന്ന് വന്‍തുക പിരിച്ചെടുത്ത ശേഷം വൃക്ക ധാതാവിന് തുച്ഛമായ തുക നല്‍കുന്നതാണ് മാഫിയയുടെ രീതി.

അവയവ മാഫിയയുടെ വലയില്‍ കുരുങ്ങുന്നവരിലധികവും നിര്‍ധനരാണ്. ഇടനിലക്കാരും അവരുടെ പ്രതിനിധികളും ചേര്‍ന്ന് ഇത്തരം കുടുംബങ്ങളെ കണ്ടെത്തിയാണ് വൃക്കവേട്ടയ്ക്കു കളമൊരുക്കുന്നത്.

വലിയ പ്രലോഭനങ്ങള്‍ നല്‍കി വൃക്കകളിലൊന്ന് കൈക്കലാക്കുകയും തുച്ഛമായ പ്രതിഫലം നല്‍കി ഒഴിവാക്കുകയുമാണു പതിവ്. ഇങ്ങനെ കൈക്കലാക്കുന്ന വൃക്കകള്‍ 25 ലക്ഷം മുതല്‍ മുകളിലേക്ക് വിലപേശിയാണു വില്‍പ്പന.

വൃക്കമാറ്റിവക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നവര്‍ തങ്ങളുടെ ജീവിതപങ്കാളികള്‍, മക്കള്‍, സഹോദരങ്ങള്‍, മാതാപിതാക്കള്‍ എന്നിവരില്‍ നിന്നല്ലാതെ വൃക്ക സ്വീകരിക്കാന്‍ പാടില്ലെന്നാണ് പുതിയ മെഡിക്കല്‍ നിയമം.

രക്തബന്ധം ഉറപ്പിക്കാനാണ് വിവാഹവാഗ്ദാനമടക്കമുള്ള ഇടനിലക്കാരുടെ പ്രലോഭനങ്ങള്‍. രക്തദാനത്തിന്റെ മറവില്‍പോലും പാവപ്പെട്ടവരെ വലയില്‍ വീഴ്ത്തിയാണ് വൃക്കറാഞ്ചികള്‍ കോടികള്‍ സമ്പാദിക്കുന്നത്.

രക്തഗ്രൂപ്പിനനുസരിച്ചാണ് വൃക്കയ്ക്കു വിലയേറുന്നത്. അപൂര്‍വ ഗ്രൂപ്പുകളുള്ളവരുടെ വൃക്കയ്ക്ക് 25 ലക്ഷം മുതല്‍ ഒരു കോടി വരെയാണ് വില കിട്ടുന്നത്.

ആവശ്യക്കാര്‍ വിദേശപൗരന്മാരാണെങ്കില്‍ പറയുന്നതാണ് വില. എന്നാല്‍ വൃക്കധാതാവിന് ഇടനിലക്കാരില്‍ നിന്ന് കിട്ടുന്നതാവട്ടെ തുച്ഛമായ പ്രതിഫലവും പിന്നീടുള്ള കടുത്ത ആരോഗ്യപ്രശ്‌നങ്ങളും.

വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച ശേഷം ഒപ്പം താമസിച്ചയാള്‍ തന്റെ വൃക്കദാനം ചെയ്യിച്ച് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയെന്ന യുവതിയുടെ പരാതിയിന്മേല്‍ വനിതാ കമ്മിഷന്‍ നേരിട്ട് ഇടപെട്ടതോടെയാണ് ഈയൊരു രീതിയിലുള്ള തട്ടിപ്പിനെക്കുറിച്ച് പുറംലോകം അറിയുന്നത്.

വൃക്ക റാഞ്ചല്‍ സംഘത്തിന്റെ കെണിയിലെ പുതിയ ഇരയാണ് ഇവരെന്നു സംശയിക്കപ്പെടുന്നു. കാക്കനാട് വാഴക്കാലയില്‍ കാന്റീന്‍ നടത്തുകയായിരുന്ന വെങ്ങോല സ്വദേശിനിയായ യുവതിയെ ആലുവ സ്വദേശിയായ റെനീഷ് വിവാഹ വാഗ്ദാനം നല്‍കിയാണ് വൃക്ക തട്ടിയെടുത്തതെന്നു പരാതിയില്‍ പറയുന്നു.

തൃക്കാക്കര പോലീസിനു നല്‍കിയ പരാതിയില്‍ മൊഴി രേഖപ്പെടുത്തിയെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല. കടുത്ത സാമ്പത്തിക ബാധ്യതയില്‍നിന്നു കരകയറാനാണ് താന്‍ പ്രലോഭനത്തില്‍ കുടുങ്ങിയതെന്നാണ് യുവതി വനിതാ കമ്മിഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

എട്ടു ലക്ഷം രൂപയ്ക്കാണ് തന്റെ വൃക്ക റെനീഷ് വിറ്റതെന്നും തനിക്ക് ഒരു രൂപ പോലും കിട്ടിയില്ലെന്നും അവര്‍ മൊഴി നല്‍കി. യുവതിയുടെ പക്കല്‍നിന്നു പലപ്പോഴായി റനീഷ് 4,35000 രൂപ തട്ടിയെടുത്തതായും പരാതിയിലുണ്ട്.

പരാതിയില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാ കമ്മിഷനംഗം അഡ്വ: ഷിജി ശിവജി തൃക്കാക്കര പോലീസിനു നിര്‍ദേശം നല്‍കി. വാഴക്കാല മൂലേപ്പാടം റോഡിലെ വാടകവീട്ടില്‍ യുവതിയും റനീഷും ഒരുമിച്ച് താമസിച്ചു വരികയായിരുന്നു.

Related posts

Leave a Comment