പോപ്പ് സംഗീതം കേട്ടാല്‍ അടുത്ത 15 വര്‍ഷം ലേബര്‍ ക്യാമ്പില്‍ ‘സുഖവാസം’ ! സിനിമ കണ്ടാല്‍ പിന്നെ ‘തലവേദനയുണ്ടാവില്ല’; ജനങ്ങളെ ശ്വാസം മുട്ടിക്കാനുറച്ച് കിം ജോങ് ഉന്‍…

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ എപ്പോള്‍ എന്തു ചിന്തിക്കുമെന്ന് ആര്‍ക്കും പറയാനാകില്ല. കൊറിയന്‍ ഏകീകരണം സംബന്ധിച്ചുള്ള ചര്‍ച്ച നടന്നപ്പോള്‍ ദക്ഷിണ കൊറിയന്‍ പോപ് സംഗീതജ്ഞര്‍ക്കൊപ്പം നൃത്തംവച്ച കിം കഴിഞ്ഞ ദിവസം പ്ലേറ്റ് മാറ്റിയത് കണ്ട് ഏവരും ഞെട്ടുകയാണ്.

സംഗീതം കാന്‍സര്‍ പോലെ ഗുരുതരമായ രോഗമാണെന്ന് പറഞ്ഞ കിം ഇപ്പോള്‍ രാജ്യത്ത് കമ്യൂണിസ്റ്റ് വിരുദ്ധ സംഗീതവും സിനിമയും ഒക്കെ നിരോധിച്ചിരിക്കുകയാണ്.

ഇവയൊക്കെ ആസ്വദിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷകളാണ് കിം പ്രഖ്യാപിച്ചത്. പോപ്പ് സംഗീതമാസ്വദിച്ചാല്‍ 15 വര്‍ഷത്തോളം ലേബര്‍ ക്യാമ്പുകളില്‍ അടിമജീവിതം നയിക്കേണ്ടി വരും.

സിനിമ കാണുകയോ, ദക്ഷിണ കൊറിയയില്‍ നിന്നും സിനിമ സീഡികളോ മറ്റൊ കടത്തിക്കൊണ്ടുവരികയോ ചെയ്താല്‍ വധ ശിക്ഷ ഉറപ്പ്.

സ്വതവേ ക്രൂരവും ദാക്ഷിണ്യ രഹിതവുമായ നീതിന്യായവ്യവസ്ഥ നിലനില്‍ക്കുന്ന ഉത്തരകൊറിയയെ ദുരിതങ്ങള്‍ വേട്ടയാടാന്‍ തുടങ്ങിയതോടെ ജീവിതം കൂടുതല്‍ ദുസ്സഹമായിരിക്കുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയുമായുള്ള അതിര്‍ത്തികള്‍ കൊട്ടിയടച്ചതോടെ കടുത്ത ഭക്ഷ്യക്ഷാമം അനുഭവിക്കുകയാണ് രാജ്യം.

ഭക്ഷ്യ വസ്തുക്കളുടെ വില സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമായതോടെ പട്ടിണിയ്‌ക്കൊപ്പം ജനങ്ങളില്‍ പ്രതിഷേധവും ആളിക്കത്തുകയാണ്.

ദുരിതങ്ങള്‍ കൂടിയതോടെ ബാഹ്യലോകത്തെ ജീവിതം സിനിമയിലൂടെയും മറ്റും യുവജനത അറിഞ്ഞാല്‍ അവര്‍ തനിക്കെതിരേ തിരിയും എന്ന ഭയമാണ് കിമ്മിനെ പുതിയ നടപടികള്‍ക്കായി പ്രേരിപ്പിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

കൗമാരക്കാരുടെയും യുവാക്കളുടെയും മൊബൈല്‍ ഫോണുകള്‍ എപ്പോള്‍ വേണമെങ്കിലും അധികൃതര്‍ക്ക് പരിശോധിക്കാം.

പാശ്ചാത്യ സംസ്‌കാരത്തെ സൂചിപ്പിക്കുന്ന ലവ് യൂ, സീ യൂ തുടങ്ങിയ വാക്കുകള്‍ ചാറ്റില്‍ ഉപയോഗിച്ചതായി കണ്ടാല്‍ ചുരുങ്ങിയത് രണ്ടുവര്‍ഷം വരെ ജയിലില്‍ കഴിയേണ്ടതായി വരും.

പാശ്ചാത്യരെ മാത്രമല്ല, ദക്ഷിണ കൊറിയയേയും കിം ഭയക്കുന്നു. മൂത്ത സഹോദരനെ സ്‌നേഹത്തോടെ അഭിസംബോധന ചെയ്യുവാന്‍ കൊറിയന്‍ ഭാഷയില്‍ ഉപയോഗിക്കുന്ന പദമാണ് ഒപ്പ എന്നത്.

അതുപോലെ സഹോദരിമാരെ അഭിസബോദന ചെയ്യാന്‍ ഡോംഗ് എന്ന പദം ഉപയോഗിക്കുന്നു. ഇപ്പോള്‍ ഈ പദങ്ങള്‍ക്കെല്ലാം ഉത്തരകൊറിയയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നു.

വ്യക്തി ബന്ധങ്ങള്‍ക്ക് ശക്തി വര്‍ദ്ധിക്കുന്നത് ഒരുപക്ഷെ തന്റെ അധികാരത്തിനു ഭീതിയായേക്കാം എന്ന് കിം കരുതുന്നു.

അതുകൊണ്ട്, ചേട്ടാ, ചേച്ചി വിളികള്‍ എല്ലാം ഒഴിവാക്കി എല്ലാവരും തമ്മില്‍ തമ്മില്‍ സഖാവ് എന്നു മാത്രമേ അഭിസംബോധന ചെയ്യാവൂ എന്ന നിയമം ഇറക്കിയിരിക്കുകയാണിപ്പോള്‍.

സൗത്തുകൊറിയയില്‍ പ്രചാരത്തിലിരിക്കുന്ന പേരുകള്‍ കുട്ടികള്‍ക്ക് നല്‍കുന്നതും, അവിടങ്ങളീലെ ഹെയര്‍സ്റ്റൈലുകള്‍ അനുകരിക്കുന്നതും 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.

അതുപോലെത്തന്നെയാണ് സ്ത്രീകള്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതും. സ്ത്രീകള്‍ പരമ്പരാഗത വസ്ത്രം മാത്രമേ ധരിക്കാവൂ എന്നതാണ് കിമ്മിന്റെ ഉത്തരവ്.

മാത്രമല്ല, സാധാരണ ഉത്തരകൊറിയയില്‍ ഉപയോഗിക്കാത്ത പദങ്ങള്‍ മൊബൈല്‍ മെസേജുകളില്‍ ഉപയോഗിച്ചതായി കണ്ടാല്‍, കടുത്ത ശിക്ഷയും ലഭിക്കും.

രഹസ്യമായിട്ടാണെങ്കിലും പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെയെല്ലാം ലേബര്‍ ക്യാമ്പുകളിലേക്ക് അയയ്ക്കുകയാണ്. ദക്ഷിണകൊറിയയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ട് എന്ന സംശയം മതി ഒരാളുടെ ജീവിതം അടിമക്യാമ്പില്‍ ഒതുങ്ങാന്‍.

നിരവധി പേരി രാജ്യം വിട്ടോടാന്‍ ശ്രമിക്കുന്നുണ്ട്. ചില ഭാഗ്യശാലികള്‍ ആ ശ്രമത്തില്‍ വിജയിക്കുന്നുണ്ടെങ്കിലും പലരും പിടിക്കപ്പെടുകയാണ് പതിവ്. പിടിക്കപ്പെട്ടാല്‍ പിന്നെ ആ വ്യക്തിയുടെ ശിഷ്ടജീവിതം അടിമയായിട്ടായിരിക്കും.

ഇന്ന് കിം ജോങ് ഉന്നിന്റെ തലമുറയില്‍ പെട്ട, 35 വയസ്സിനു മുകളില്‍ പ്രായമുള്ളവരൊക്കെ നേരത്തേ ഒരു ക്ഷാമത്തെ അഭിമുഖീകരിച്ചവരായിരുന്നു.

അന്ന് ഉത്തരകൊറിയന്‍ ജനത പട്ടിണികിടന്ന് മരിച്ചുവീഴുമ്പോള്‍ രാജ്യം ഭരിച്ചിരുന്ന ഉനിന്റെ പിതാവ് സ്വാദിഷ്ടമായ മത്സ്യം ജപ്പാനില്‍ നിന്നും ഇറച്ചി ഇറാനില്‍ നിന്നും വരുത്തി ഭക്ഷിച്ചായിരുന്നു ജനങ്ങള്‍ക്ക് കമ്മ്യുണിസം വിളമ്പിയിരുന്നത്. കിമ്മും ഏതാണ്ട് അതേപാതയിലൂടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്.

Related posts

Leave a Comment