തുടക്കത്തില്‍ കുതിച്ചുപാഞ്ഞ കൊച്ചി മെട്രോ ഇപ്പോള്‍ കിതയ്ക്കുന്നു ! ആദ്യത്തെ കൗതുകത്തിനു ശേഷം കൊച്ചി മെട്രോയെ ആശ്രയിക്കുന്നവരുടെ എണ്ണം നന്നേ കുറഞ്ഞു; കേരളത്തിന്റെ അഭിമാന സംരംഭം ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ കണക്കുകള്‍ ഇങ്ങനെ…

കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയ്ക്കു വേണ്ടി വളരെ ഭീമമായ തുകയാണ് ചെലവഴിച്ചത്. മെട്രോയുടെ തുടക്കത്തില്‍ വരുമാനത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായെങ്കിലും പിന്നീട് സ്ഥിതിഗതികള്‍ മാറി. ആദ്യത്തെ കൗതുകത്തിന് ശേഷം മെട്രോയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞു. എങ്കിലും ഉദ്ഘാടനം ചെയ്ത് ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ വരുമാനം നൂറ് കോടിലെത്തി എന്ന പ്രത്യേകതയുമുണ്ട്. മറ്റ് മെട്രോകളുടെ വരുമാനവുമായി തട്ടിച്ചു നോക്കുമ്പോള്‍ മികച്ച നേട്ടമാണ് ഇതെന്നാണ് പൊതുവിലയിരുത്തല്‍.

സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ കണക്കനുസരിച്ച് കഴിഞ്ഞ നവംബര്‍ വരെ കൊച്ചി മെട്രോ 105.76 കോടി രൂപ വരുമാനമുണ്ടാക്കി. ടിക്കറ്റ് വരുമാനവും ടിക്കറ്റ് ഇതര വരുമാനവും കൂട്ടിയുള്ള കണക്കാണിത്. ഉദ്ഘാടന ദിവസം മുതല്‍ നവംബര്‍ വരെ 49.85 കോടി രൂപ ടിക്കറ്റിതര വരുമാനമായി ലഭിച്ചു. ടിക്കറ്റില്‍ നിന്ന് 55.91 കോടി രൂപ വരുമാനം. മറ്റു മെട്രോകളുമായുള്ള താരതമ്യത്തില്‍ ടിക്കറ്റ് ഇതര വരുമാനത്തില്‍ കൊച്ചി മെട്രോ മുന്നിലാണ്.

പരസ്യ വരുമാനമാണു ടിക്കറ്റിതര വരുമാനത്തിന്റെ വലിയ ഭാഗവും. മെട്രോ തൂണുകളിലെ പരസ്യം വഴി പ്രതിവര്‍ഷം 5.7 കോടി രൂപ മെട്രോയ്ക്കു ലഭിക്കുന്നു. സ്റ്റേഷന് അകത്തും പുറത്തും പരസ്യത്തിനു നല്‍കിയതിലൂടെ 5.8 കോടി രൂപയും സ്റ്റേഷനുകള്‍ക്കു സ്വകാര്യ സ്ഥാപനങ്ങളുടെ പേരു നല്‍കിയതു വഴി 11 കോടി രൂപയും ലഭിച്ചു. ഇടപ്പള്ളിയിലും എംജി റോഡിലും വാണിജ്യ സ്ഥാപനങ്ങളിലേക്കു പ്രത്യേക നടപ്പാലം നിര്‍മിച്ചും അധിക വരുമാനം നേടി. സ്‌റ്റേഷനുകളില്‍ വിവിധ സ്ഥാപനങ്ങളുടെ ഔട്ട്‌ലെറ്റുകളും എടിഎം കൗണ്ടറുകളും പ്രവര്‍ത്തിക്കുന്നതിലൂടെയും വരുമാനം ലഭിക്കുന്നുണ്ട്. സിനിമ, പരസ്യ ചിത്രീകരണം, പാര്‍ക്കിങ് ഫീസ് എന്നിവയാണു ടിക്കറ്റിനു പുറമെയുള്ള മറ്റു വരുമാന മാര്‍ഗങ്ങള്‍. അടുത്ത ജൂണില്‍ തൈക്കൂടം വരെ മെട്രോ സര്‍വീസ് ആരംഭിക്കുമ്പോള്‍ ടിക്കറ്റ് വരുമാനത്തിലും പരസ്യ വരുമാനത്തിലും കാര്യമായ വര്‍ധനയുണ്ടാകുമെന്നാണു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) പ്രതീക്ഷിക്കുന്നത്.

മെട്രോയുടെ ഒന്നാംഘട്ടം ദീര്‍ഘിപ്പിക്കുന്നതിനായി പേട്ട മുതല്‍ എസ്എന്‍ ജംഗ്ഷന്‍ വരെയുള്ള ഭാഗത്തിന്റെ പ്രാരംഭം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി 359 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 2021 ഡിസംബറില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. എസ്.എന്‍ ജങ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള ഭാഗത്തിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് ഭരണാനുമതി നല്‍കുന്നതിനായി സര്‍ക്കാരിന്റെ പരിശോധനയിലാണ്.

2017 ജൂണ്‍ 17നായിരുന്നു കൊച്ചി മെട്രോ സര്‍വീസുകളുടെ ഉദ്ഘാടനം. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കി.മീറ്ററിലായിരുന്നു ഉദ്ഘാടന സര്‍വീസ്. ആലുവ മുതല്‍ പേട്ട വരെയുള്ള ഒന്നാം ഘട്ട പദ്ധതിയില്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള 18 കി.മീ ദൂരത്തിലാണ് നിലവില്‍ മെട്രോ സര്‍വീസ് നടത്തുന്നത്. ശേഷിച്ച 7.612 കി.മീറ്ററിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള ഭാഗം അടുത്ത വര്‍ഷം ജൂണിലും പേട്ട വരെയുള്ള ഭാഗം അടുത്ത വര്‍ഷാവസാനവും കമ്മീഷന്‍ ചെയ്യാനാവുമെന്ന് കെഎംആര്‍എലിന്റെ കണക്കുകൂട്ടല്‍.

കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള 11.2 കി.മീ നീളത്തിലാണ് 2310 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടം. കാക്കനാട് സിവില്‍ലൈന്‍ റോഡ്, സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ്, ഇന്‍ഫോപാര്‍ക്ക് റോഡ് എന്നിവ വഴി കടന്നുപോവുന്ന മെട്രോക്ക് ആകെ 11 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി രൂപരേഖക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ അനുമതിക്ക് വേണ്ടിയാണ് ഇനി കാത്തിരിപ്പ്.

എന്നാല്‍ വരവുചിലവു കണക്കുകള്‍ തമ്മിലുള്ള അന്തരം 22 ലക്ഷം രൂപയാണ്. മാസം 6.60 കോടി രൂപയുടെ നഷ്ടമാണുള്ളത് പ്രതിദിന ടിക്കറ്റ് കളക്ഷന്‍ 12 ലക്ഷവും ടിക്കറ്റ് ഇതര വരുമാനം 5.16 ലക്ഷവുമാവുമ്പോള്‍ ഒരു ദിവസത്തെ ചെലവ് 38 ലക്ഷമാണ്. ടിക്കറ്റ് വരുമാനത്തിലൂടെ ഇന്ത്യയില്‍ ഒരു മെട്രോയും ലാഭത്തിലായിട്ടില്ലെന്നതു മാത്രമാണു കൊച്ചി മെട്രോയുടെ ആശ്വാസം. മൂന്നും നാലും വര്‍ഷം കഴിഞ്ഞാണ് മറ്റു മെട്രോകള്‍ പിടിച്ചുനില്‍ക്കാറായത്. എന്നാല്‍, മറ്റു മെട്രോകള്‍ ടിക്കറ്റ് ഇതര വരുമാനത്തിലൂടെ ലാഭമുണ്ടാക്കുമ്പോള്‍ സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം മൂലം കൊച്ചി മെട്രോയ്ക്ക് അത് നഷ്ടമാവുകയാണ്. കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്സില്‍ മെട്രോ ടൗണ്‍ഷിപ് പദ്ധതിക്കായി 17 ഏക്കര്‍ സ്ഥലം കൈമാറാനുള്ള തീരുമാനത്തിലാണു സര്‍ക്കാര്‍ ഒന്നര വര്‍ഷമായി അടയിരിക്കുന്നത്.

പ്രതിദിനം 70,000 യാത്രക്കാരെങ്കിലും യാത്ര ചെയ്യാനുണ്ടെങ്കില്‍ മാത്രമേ കൊച്ചി മെട്രോയ്ക്കു വരവും ചെലവും ഒത്തുപോകൂ. ഇപ്പോള്‍ 35000,50000 യാത്രക്കാരാണു പ്രതിദിനം എത്തുന്നത്. ശരാശരി 42000 പേര്‍. കൊച്ചി വണ്‍ യാത്രാ കാര്‍ഡ് കൂടുതലായി ഇറക്കിയും സ്ഥിരം യാത്രക്കാര്‍ക്ക് ഇളവുകള്‍ നല്‍കിയും യാത്രക്കാരുടെ എണ്ണം കൂട്ടാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും മെട്രോ തൃപ്പൂണിത്തുറ വരെ എത്താതെ യാത്രക്കാരുടെ എണ്ണം 70000 എത്തിക്കാനാവില്ല. യാത്രക്കാര്‍ 70000 ആയാല്‍ പോലും നഷ്ടമില്ലാതെ സര്‍വീസ് നടത്താമെന്നേയുള്ളു.മെട്രോയ്ക്കു ടിക്കറ്റിതര വരുമാനം കണ്ടെത്താന്‍ കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്സില്‍ 17 ഏക്കര്‍ സ്ഥലം കൈമാറി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു മന്ത്രിസഭാ തീരുമാനമുണ്ടായതാണ്. പുതിയ സര്‍ക്കാര്‍ വന്നതോടെ ഭൂമി കൈമാറ്റം വീണ്ടും മന്ത്രിസഭ ചര്‍ച്ച ചെയ്യണമെന്നു തീരുമാനമുണ്ടായി. അത് ഇതുവരെ നടന്നില്ല. നിലവിലെ സാഹചര്യത്തില്‍ മെട്രോ ലാഭകരമാകാന്‍ ഏറെക്കാലങ്ങള്‍ പിടിക്കുമെന്ന് ചുരുക്കം.

Related posts