ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്ഥിപ്പട്ടികക്കൊപ്പം പുതിയ കെപിസിസി പ്രസിഡന്റിനെയും പ്രഖ്യാപിക്കാനുള്ള നീക്കവുമായി നേതൃത്വം. പുതിയ കെപിസിസി അധ്യക്ഷനായി ബെന്നി ബെഹനാനെ നിയോഗിക്കാനാണു സാധ്യത. നിലവിൽ പാര്‍ട്ടിയിലെ ഭൂരിപക്ഷ പിന്തുണയും ബെന്നി ബെഹനാനാണ്. അതിനാൽ തന്നെ മുൻഗണനയും ബെന്നി ബഹനാനാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് തുറന്ന് വ്യക്തമാക്കിയ ആളാണ് ബെന്നി ബെഹനാൻ. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ സണ്ണി ജോസഫിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റാനാണു തീരുമാനം. ആന്റോ ആന്റണിയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഉണ്ണികൃഷ്ണൻ പോറ്റി വിവാദം വിനയായെന്നാണു സൂചന. ഈ സാഹചര്യത്തിലാണ് ബെന്നി ബെഹനാൻ അധ്യക്ഷനാകാൻ സാധ്യതയേറുന്നത്.
അതേസമയം, കെപിസിസി അധ്യക്ഷൻ മത്സരിക്കുമോ അതോ പകരം പുതിയ അധ്യക്ഷൻ വരുമോ എന്നതൊക്കെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നതു ശരിയല്ലെന്നും കെപിസിസി പ്രസിഡന്റ് നടത്തുന്നത് മികച്ച പ്രകടനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വി.ഡി. സതീശന്റെ യാത്ര വമ്പിച്ച വിജയമായിരുന്നുവെന്നും കോണ്‍ഗ്രസ് പ്രചാരണ സമിതി ചെയര്മാൻ ആക്കിയതിനു ഹൈക്കമാന്‍ഡിനോട് നന്ദിയുണ്ടെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
പത്തുവര്‍ഷത്തെ ഭരണത്തിൽ ജനങ്ങള്‍ മടുത്തു. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
