തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ വിചാരണ പൂര്‍ത്തിയായ ആദ്യ കേസില്‍ പ്രതിക്ക് പത്തു വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. കുടയത്തൂര്‍ പുളിമൂട്ടില്‍ അനസ് ഷംസുദ്ദീനെ (31) യാണ് തൊടുപുഴ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആഷ് കെ. ബാല്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷംകൂടി തടവ് അനുഭവിക്കണം. വിചാരണ കാലയളവില്‍ തടവില്‍ക്കഴിഞ്ഞ 93 ദിവസം ശിക്ഷാ കാലാവധിയില്‍നിന്ന് ഇളവു ചെയ്യും.
ഷെല്‍ട്ടര്‍ ഹോമില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് മൂന്നു ലക്ഷം രൂപ കേരള വിക്ടിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇരയുടെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥ അടിസ്ഥാനമാക്കി മതിയായ നഷ്ടപരിഹാരം നല്‍കുന്നുവെന്ന് ഉറപ്പാക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിക്കു നിര്‍ദേശം നല്കി. തൃശൂര്‍ പോക്സോ കോടതി സ്പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന പയസ് മാത്യുവിനെ സര്‍ക്കാര്‍ ആണ് ഈ കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. പെണ്‍കുട്ടി ദിവസ വേതനത്തിന് ജോലി ചെയ്തിരുന്ന വ്യാപാര സ്ഥാപനത്തിലെ സഹ പ്രവര്‍ത്തകനായ അനസ് 2021 ഏപ്രില്‍ 21ന് പീഡിപ്പിച്ചതായാണ് കേസ്.
പ്രോസിക്യൂഷന് ഭാഗത്തുനിന്ന് 26 സാക്ഷികളെ വിസ്തരിക്കുകയും 41 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. തൊടുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍മാരായ വി.സി. വിഷ്ണുകുമാര്‍, ശിവകുമാര്‍, സുമേഷ് സുധാകരന് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
മറ്റൊരു കേസില്‍ വിചാരണ പൂര്‍ത്തിയായി
വിചാരണ പൂര്‍ത്തിയായ മറ്റൊരു കേസില്‍ പ്രതിയായ തൊടുപുഴ ബംഗ്ലാംകുന്ന് എടനാട് പുരയിടത്തില്‍ വിനീഷ് വിജയന്റെ (42) വിധി പറയുന്നത് 28ലേക്കു മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം തൊടുപുഴയിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് പ്രതി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നതിനാലാണ് വിധി പറയുന്നത് മാറ്റിവച്ചത്.
ജോലി വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതിന്റെ പേരില്‍ 27 കേസുകളിലാണ് വിചാരണ തുടരുന്നത്. 2017 മുതല്‍ 2022 വരെ പെണ്‍കുട്ടിയെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് പീഡനത്തിന് വിധേയമാക്കിയെന്നാണ് കേസ്. കൂട്ടബലാത്സഗം ഉള്‍പ്പെടെ 28 കേസുകളിലായി 25-ഓളം പ്രതികളാണുള്ളത്. എല്ലാ കേസിലും പ്രത്യേകം കുറ്റപത്രം സമര്‍പ്പിക്കുകയും ബാക്കി കേസുകളുടെ വിചരണ സെഷന്‍സ് കോടതിയില്‍ നടന്നുവരികയുമാണ്.
വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു പരിശോധനയില്‍ വ്യക്തമായതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുമാരമംഗലം സ്വദേശി ബേബിയെന്ന മംഗലത്ത് രഘുവാണ് കേസിലെ മുഖ്യപ്രതി. പണം വാങ്ങി പെണ്‍കുട്ടിയെ കൈമാറിയതിന്റെ പേരില്‍ ഏഴു കേസുകളില്‍ അതിജീവിതയുടെ അമ്മയും പ്രതിയാണ്. പയസ് മാത്യുവിനു പുറമേ ഫ്രാന്‍സിസ് പയസ്, നീരജ് അക്കര എന്നിവരും ഹാജരായി. വാളയാര്‍ പീഡനക്കേസില്‍ സിബിഐ സ്പെഷല്‍ പ്രോസിക്യൂട്ടറാണ് പയസ് മാത്യു.
