കേരളത്തിലെ ബിജെപി നേതൃത്വത്തെ ഉടച്ചുവാര്‍ക്കാന്‍ അമിത് ഷാ, കുമ്മനം കേന്ദ്രമന്ത്രിയാകും, സംസ്ഥാന നേതൃത്വത്തിലേക്ക് താല്പര്യമെങ്കില്‍ സുരേഷ് ഗോപി അല്ലെങ്കില്‍ എംആര്‍ രാജേഷ്, നീക്കങ്ങള്‍ ഇങ്ങനെ

കേരളത്തില്‍ ബിജെപിയെ ഉടച്ചുവാര്‍ക്കാനൊരുങ്ങി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇതിന്റെ ഭാഗമായാണ് ജനരക്ഷായാത്ര മാറ്റിവച്ചതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം കശ്യപവേദാശ്രമം മേധാവി എം.ആര്‍. രാജേഷുമായി അമിത് ഷാ ഒന്നരമണിക്കൂറിലേറെ ചര്‍ച്ച നടത്തിയിരുന്നു. രാജേഷിനെ ഡല്‍ഹിക്ക് വിളിപ്പിച്ചായിരുന്നു ചര്‍ച്ച. ആര്‍എസുഎസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുന്‍ പത്രവര്‍ത്തകന്‍ കൂടിയായ രാജേഷ് പഴയ എബിവിപി നേതാവ് കൂടിയാണ്. കൂടാതെ വേദപഠം ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വേദാശ്രമത്തിന് സംസ്ഥാനമൊട്ടാകെ ശാഖകളുമുണ്ട്. ഇത് പാര്‍ട്ടിക്ക് നേട്ടമാകുമെന്ന വിലയിരുത്തലിലാണ് അമിത്ഷാ കൂടിക്കാഴ്ച നടത്താന്‍ ഇടയാക്കിയത്.

കുമ്മനം രാജശേഖരനെ കേന്ദ്രമന്ത്രിസഭയിലേക്ക് കൊണ്ടുവരാനാണ് ബിജെപി ദേശീയ നേതൃത്വം പദ്ധതിയിടുന്നത്. ജനതദള്‍ യുണൈറ്റഡ് എന്‍ഡിഎയിലേക്ക് വന്നതോടെ കേന്ദ്രമന്ത്രിസഭ പുനസംഘടന ഉടനെയുണ്ടാകും. പ്രവര്‍ത്തന മികവില്ലാത്ത ചില മന്ത്രിമാരെ മാറ്റാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഒരു കേന്ദ്രമന്ത്രിയുണ്ടാകുന്നത് പാര്‍ട്ടിക്ക് സംസ്ഥാനത്ത് ഗുണംചെയ്യുമെന്ന ഉപദേശം അമിത് ഷായ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതും കുമ്മനത്തിന് ഗുണകരമാകും.

കുമ്മനം കേന്ദ്രത്തിലേക്ക് പോകുന്നതോടെ നിലവിലെ രാജ്യസഭ എംപിയായ സുരേഷ് ഗോപിയെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന ഉപദേശമാണ് അമിത് ഷായ്ക്ക് കിട്ടിയിരിക്കുന്നത്. എന്നാല്‍ സമീപകാലത്ത് പാര്‍ട്ടി പരിപാടികളില്‍ അത്രയൊന്നും സജീവമല്ലാത്ത സുരേഷ് ഗോപി വലിയ പദവി ഏറ്റെടുക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ബിജെപിക്കാരനാണെങ്കിലും എല്ലാവിധത്തിലുള്ള ആളുകളുമായി നല്ല ബന്ധമുള്ളതാണ് സുരേഷിനെ പ്രസിഡന്റാക്കാന്‍ കേന്ദ്രനേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ സംസ്ഥാന അധ്യക്ഷന്റെ ഭാരിച്ച ചുമതല ഏറ്റെടുക്കാന്‍ നടന്‍ സന്നദ്ധനായേക്കില്ലെന്നാണ് സൂചന.

Related posts