ചമ്പക്കുളം: കുട്ടനാടിന്റെ തനതു താറാവിനങ്ങളായ ചാരയും ചെമ്പല്ലിയും ദേശീയ തലത്തിൽ അംഗീകൃത ഇനങ്ങളായി ഹരിയാന ആസ്ഥാനമായ നാഷനൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക്സ് റിസോഴ്സസ് അംഗീകരിച്ചിരിക്കുന്നു. അതുകൊണ്ടു മാത്രം കുട്ടനാട്ടിലെ താറാവ് കൃഷി രക്ഷപ്പെടുമോ? താറാവു കർഷകർക്ക് എന്തെങ്കിലും പ്രത്യേക നേട്ടം ഇതുകൊണ്ടുണ്ടാവുമോ?
അടിയന്തരമായി ചെയ്യേണ്ടത്
അംഗീകാരം ലഭ്യമായതു വഴി ലഭിക്കുന്ന സൗകര്യങ്ങൾ യഥാസമയം താറാവ് കർഷകർക്കെത്തിച്ചു കൊടുക്കാനാകണം. താറാവു വളർത്തലിന് പ്രത്യേക സഹായം യഥാർഥ താറാവു കർഷകർക്ക് തന്നെ ലഭ്യമാക്കാനുള്ളനടപടിയുംവേ ണം. പക്ഷിപ്പനിയുടെയും മറ്റു സാമ്പത്തിക ബാധ്യതകളുടെയും പേരിൽ കഴിഞ്ഞ പത്തു വർഷമായി താറാവു കൃഷി നിർത്തേണ്ടി വന്നവരെ തിരികെ താറാവ് കൃഷിയിലേക്ക് കൊണ്ടുവരണം.
അന്യ സംസ്ഥാനങ്ങളിൽ നിന്നു കുട്ടനാടൻ താറാവ് എന്ന വ്യാജേന എത്തുന്ന താറാവുകളെ കേരളത്തിൽ സാധ്യമായ ഇടങ്ങളിൽ നിരോധിക്കണം. കുട്ടനാടൻ താറാവിനങ്ങളായ ചാരനും ചെമ്പല്ലിയും കൂട്ടനാടൻ താറാവ് എന്ന് അംഗീകരിക്കപ്പെട്ടപ്പോൾ അവയുടെ സ്വത്വം നിലനിൽക്കുന്ന തരത്തിൽ മറ്റുള്ളവയുമായി ഇടപെടാതിരിക്കാൻ വേണ്ട സൗകര്യമൊരുക്കണം. അതിനായി കുട്ടനാടൻ തനത് താറാവുകളെ വളർത്തുന്ന നിശ്ചിത പ്രദേശങ്ങളിൽ മറ്റു താറാവുകളെ കൊണ്ടുവരുന്നതിന് നിരോധനം ഏർപ്പെടുത്തണം.
താറാവിന്റെ പരിപാലനചെ ലവു പരിഗണിച്ച് അതിന്റെ അടിസ്ഥാനത്തിൽകൂടി വേണം ഇൻഷ്വറൻസ് പദ്ധതികൾ ആവിഷ്കരിക്കാൻ. താറാവിന് തൂക്കവും എണ്ണവും മാനദണ്ധ മാക്കി വേണം വില നിശ്ചയി ക്കാൻ.താറാവ് വളർത്തലിന് ആവശ്യമായ ഭക്ഷ്യവസ്തുക്കളും, വാക്സിനുകളും സൗജന്യനിരക്കിൽലഭ്യമാക്കണം.
സർക്കാർ തലത്തിലും അല്ലാതെയും തനത് കുട്ടനാടൻ താറാവിനെ മാത്രം വിരിയിച്ചെടുക്കാൻ അനുയോജ്യമായ ഹാച്ചറികൾ ആരംഭിക്കണം.
പുതിയ തലമുറയെ കുട്ടനാടൻ തനത് താറാവ് വളർത്തലിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്ന പദ്ധതികൾ നടപ്പിലാക്കണം. തങ്ങനെ യായാൽ മാത്രമേ ഈ അംഗീകാരം താറാവ് കർഷകർക്കു കൂടി ഗുണകരമാകൂ.
താറാവ് കർഷകർ നേരിടുന്ന വെല്ലുവിളികൾ
2014 ൽ എത്തിയ പക്ഷിപ്പനി കുട്ടനാടൻ മേഖലയിലെ ആയിരത്തിലധികം താറാവ് കർ ഷക കുടുംബങ്ങളുടെ സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തി. പലരും അതോടെ താറാവ് കൃഷിതന്നെ ഉപേക്ഷിക്കുകയായിരുന്നു.ഇപ്പോൾ പക്ഷിപ്പനി പോലെയുള്ള പകർച്ചവ്യാധികളും കുട്ടനാടൻ താറാവിന്റെ വ്യാജനുകളുമാണ് താറാവ് കർഷകർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തുന്ന ബ്രോയ് ലർ താറാവുകൾ ഈ നാട്ടിലെ താറാവു കർഷകർക്ക് വെല്ലുവിളിയായി മാറുന്നുണ്ട്.
ദേശീയ അംഗീകാരംകൊണ്ടുള്ള നേട്ടങ്ങൾ
കുട്ടനാടൻ താറാവ് ഇനങ്ങളുടെ കൃഷിക്ക് ഇനി ദേശീയ തലത്തിൽ തന്നെ അംഗീകാരവും സാമ്പത്തിക സഹായവും ലഭിക്കും. പ്രത്യേകം പരിഗണിക്കപ്പെടേണ്ട, സംരക്ഷിക്കപ്പെടേണ്ട ഇനമായി പരിഗണിക്കപ്പെടും. പ്രത്യേക പദ്ധതികളും ഫണ്ടും ഇതിനായി മാറ്റിവയ്ക്കപ്പെടും.
താറാവിന്റെ മാംസത്തിലും മുട്ടയിലും മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഹൃദ്രോഗത്തെ തടയുന്നതിനും ഉതകുന്ന പോഷണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ശാസ്ത്രലോകം സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്.
